ലക്ഷ്യം ലോകോത്തര കേരളം -രമേശ് ചെന്നിത്തല
text_fieldsചരിത്രഗതി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. പിണറായി സര്‍ക്കാര്‍ സമസ്ത മേഖലകളെയും തകര്‍ത്തു തരിപ്പണമാക്കി. വികസനരാഹിത്യം, അഴിമതി, ധൂര്‍ത്ത്, കള്ളക്കടത്ത്, ആചാര ലംഘനം, സ്വജനപക്ഷപാതം, സ്ത്രീവിരുദ്ധത തുടങ്ങിയവയായിരുന്നു സര്‍ക്കാറിെൻറ മുഖമുദ്ര. സാമൂഹികവിരുദ്ധ ശക്തികളുടെ അഭയകേന്ദ്രമായി സര്‍ക്കാര്‍ മാറി. കോടികള്‍ മുടക്കി പരസ്യം വഴിയും അന്താരാഷ്ട്ര പി.ആര്.ഏജന്‍സികള്‍ വഴിയും മിഥ്യാപ്രതിച്ഛായ ഊതിപ്പെരുപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് കാണുന്നത്. ജനങ്ങള്‍ക്ക് ദുരിതം മാത്രം സമ്മാനിച്ച സര്‍ക്കാറിനെ പുറംതള്ളി ഐശ്വര്യ കേരളം കെട്ടിപ്പടുക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിലുണ്ടായേ തീരൂ.
കോവിഡ് കാലത്തെ സ്പ്രിങ്ക്ലര്‍ മുതല്‍ അവസാനം വോട്ടർ പട്ടികയിലെ വോട്ട് ഇരട്ടിപ്പും അദാനിയുമായുള്ള വൈദ്യുതി ഇടപാടുംവരെ എണ്ണിയാലൊടുങ്ങാത്ത അഴിമതികളും തട്ടിപ്പുകളുമാണ് അഞ്ചു വര്‍ഷവും അരങ്ങേറിയത്. ലക്ഷക്കണക്കിന് വ്യാജ വോട്ടര്‍മാരെ സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാണ് സര്‍ക്കാര്‍ ശ്രമിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കള്ളവോട്ടുതന്ത്രം നിയമസഭ െതരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനുള്ള നീക്കമാണ് പ്രതിപക്ഷം പിടികൂടിയത്.
വൈദ്യുതി ഉപഭോക്താക്കളെ കൊള്ളയടിച്ച് അദാനിക്ക് 1000 കോടി രൂപ ലാഭമുണ്ടാക്കിക്കൊടുക്കുന്ന വന്‍ അഴിമതി പുറത്തുവന്നു. മത്സ്യസമ്പത്ത് 5000 കോടി രൂപക്ക് അമേരിക്കന്‍ കമ്പനിക്ക് തീറെഴുതാന്‍ നെറികെട്ട നീക്കം നടത്തി. ജനങ്ങളുടെ ആരോഗ്യ വിവരം അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ലളറിന് മറിച്ചു കൊടുക്കാന്‍ നടത്തിയ ഇടപാടും പ്രതിപക്ഷം പിടികൂടിയതിനാൽ അവസാനിപ്പിക്കേണ്ടിവന്നു.
സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്തുകാരുടെ താവളമായി. നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തില്‍ ജയിലില്‍ കിടന്നത് മുഖ്യമന്ത്രിയുടെ വലംകൈയായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. ഈ കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷ് നൽകിയ മൊഴിയില്‍ വിദേശത്തേക്ക് ഡോളര്‍ കടത്തിയതില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് വെളിപ്പെട്ടുകഴിഞ്ഞു.
പാവങ്ങള്‍ക്ക് വീടുെവച്ചു കൊടുക്കുന്ന ലൈഫ് പദ്ധതിയുടെ മറവിലും കൈക്കൂലിയും കൊള്ളയും നടന്നു. 20 കോടിയുടെ പദ്ധതിയില്‍ 9 കോടിയോളം രൂപ കൈക്കൂലിയായി മറിഞ്ഞു. സ്വർണക്കടത്ത് മുതല്‍ പമ്പ മണല്ക്കടത്തുവരെയും, ബ്രൂവറി -ഡിസ്റ്റിലറി ഇടപാടു മുതല്‍ ട്രാന്‍സ്ഗ്രിഡ് പദ്ധതി വരെയും, സ്പ്രിങ്ക്ലര്‍ ഇടപാട് മുതല്‍ ഇ-മൊബിലിറ്റി തട്ടിപ്പ് വരെയും കിഫ്ബി മുതല്‍ ബെവ്ക്യു ആപ്പ് വരെയും കെ-ഫോണ്‍ മുതല്‍ കെ-റെയില്‍ വരെയുമുള്ള അഴിമതികള്‍ കേരളം ഇതുവരെ കാണാത്തവയാണ്.
പുതിയ ഒരൊറ്റ വന്‍കിട പദ്ധതിപോലും ആവിഷ്കരിക്കാത്ത സര്‍ക്കാര്‍ വികസന രംഗത്ത് കേരളത്തെ ബഹുദൂരമാണ് പിന്നോട്ടടിച്ചത്. വിഴിഞ്ഞം തുറമുഖമുള്‍പ്പെടെ വികസന പദ്ധതികളെയെല്ലാം തകിടം മറിച്ചു. കിഫ്ബിയാണ് നേട്ടമായി കാട്ടുന്നത്. 60,000ത്തിലേറെ കോടിയുടെ വികസന പദ്ധതികള്‍ എന്ന് പ്രചരിപ്പിക്കുമ്പോള്‍ പൂര്‍ത്തിയായത് 7274 കോടിയുടെ പദ്ധതികള്‍ മാത്രം. ഇതിലേറെയും പൊതുമരാമത്തു വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും നടത്തുന്ന സാധാരണ പണികളാണ്.
കോവിഡ് വ്യാപനം ചെറുക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയ പരാജയമായി. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധ ഉണ്ടാകുന്ന സംസ്ഥാനമായി കേരളം മാറി. ആശുപത്രികളില്‍ കോവിഡ് രോഗികള്‍ പുഴുവരിക്കുന്നതുവരെയെത്തി കാര്യങ്ങൾ.
പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം മേളയാക്കി നടത്തിയ സര്‍ക്കാറാണിത്. സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്കെല്ലാം ജോലി നല്കി. ഭരണക്കാരുടെ മക്കളും ബന്ധുക്കളും പിന്‍വാതില്‍ വഴി വിവിധ തസ്തികകളില്‍ കയറിപ്പറ്റി. അതേസമയം, പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചവർ മുട്ടുകാലില്‍ ഇഴഞ്ഞിട്ടും ചുട്ടുപൊള്ളുന്ന ടാറില്‍ ശയനപ്രദക്ഷിണം നടത്തിയിട്ടും കാര്യമുണ്ടായില്ല.
പ്രകൃതി ദുരന്തങ്ങളില്‍ ദുരിതാശ്വാസ സഹായമായ കോടികൾ തട്ടിച്ചത് സി.പി.എമ്മുകാരാണ്. നിയന്ത്രണമില്ലാത്ത ധൂര്‍ത്തും അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് സംസ്ഥാനത്തിെൻറ സാമ്പത്തിക നിലയുടെ അസ്ഥിവാരമിളക്കി. ഒന്നര ലക്ഷത്തിലേറെ കോടി രൂപയാണ് ഈ സര്‍ക്കാര്‍ വരുത്തിെവച്ച കടം.
പിണറായി അധികാരമേറ്റ ശേഷം 38 രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായത്. സ്ത്രീപീഡനങ്ങളുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും കസ്റ്റഡി മരണങ്ങളുടെയും കാര്യത്തില്‍ സർവകാല റെേക്കാഡിട്ടു. വാളയാറിലെ പിഞ്ചു പെണ്‍കുട്ടികളുടെ കൊലപാതകവും കേസ് അട്ടിമറിച്ചതും കേരളത്തിെൻറ മനഃസാക്ഷിയെ നോവിച്ചുകൊണ്ടിരിക്കും. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയാകട്ടെ സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്നതിന് ബി.ജെ.പിയെ ശക്തിപ്പെടുത്തുക എന്ന കുടിലതന്ത്രമാണ് സി.പി.എമ്മും ഇടതുമുന്നണിയും സ്വീകരിച്ചത്. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ഇത് വ്യക്തമായി കാണാം. പൊലീസ് കാവലില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് ആചാരം ചവിട്ടിമെതിച്ച സര്‍ക്കാര്‍ ഇതുവരെ തെറ്റു സമ്മതിച്ച് മാപ്പ് പറഞ്ഞിട്ടില്ല. ബി.ജെ.പിക്ക് പാര്‍ട്ടി വളര്‍ത്തുന്നതിനുള്ള സുവർണാവസരം മാത്രമായിരുന്നു ശബരിമല. എന്നാല്‍, യു.ഡി.എഫ് ആകട്ടെ വിശ്വാസികള്‍ക്കൊപ്പം അടിയുറച്ചുനിന്നു. കോടതിയിലും പാര്‍ലമെൻറിലും നിയമസഭയിലും വിശ്വാസ സംരക്ഷണത്തിനായി പോരാടി.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ പെട്രോളിെൻറയും ഡീസലിെൻറയും പാചക വാതകത്തിെൻറയും വില കുത്തനെ ഉയര്‍ത്തി ജനത്തെ പിഴിയുമ്പോള്‍ അതിെൻറ പങ്കുപറ്റി ജനത്തെ കബളിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം ഒത്തു തീർക്കുന്നതിനു പകരം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച ബി.ജെ.പി സര്‍ക്കാറിന് താക്കീത് നല്‍കേണ്ട അവസരമാണിത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങുന്നവർക്ക് ശക്തമായ താക്കീത് നൽകണം. പൗരത്വ ഭേദഗതിക്കെതിരായ ചെറുത്തു നില്പ്പിന് ശക്തിപകരാനും ഈ െതരഞ്ഞെടുപ്പ് പ്രയോജനപ്പെടുത്തണം.
തെരഞ്ഞെടുപ്പ് എത്തിയതോടെ ബി.ജെ.പിയുമായി സി.പി.എം ഡീല്‍ ഉണ്ടാക്കിയത് വെളിപ്പെടുത്തിയത് ആര്.എസ്.എസ് നേതാവ് ബാലശങ്കറാണ്. ഏതാനും സീറ്റുകളില്‍ ജയിക്കാന്‍ ബി.ജെ.പിയെ സഹായിക്കുക എന്നതാണ് ഈ ഡീല്‍. സ്വര്‍ണക്കടത്തുകേസും ലൈഫ് തട്ടിപ്പു കേസുമെല്ലാം മരവിപ്പിക്കപ്പെട്ടതും ഇതിനോട് ചേര്‍ത്തുവായിക്കണം. 'ഐശ്വര്യ കേരളം ലോകോത്തര കേരളം' എന്ന മുദ്രാവാക്യമാണ് യു.ഡി.എഫ് ജനങ്ങള്‍ക്ക് മുന്നിൽ വെക്കുന്നത്. ലോകത്തിനു മുന്നില്‍ തിളങ്ങുന്ന കേരളം സൃഷ്ടിക്കാന്‍ കഴിയുന്ന പ്രകടനപത്രികയുമായാണ് ജനങ്ങളെ സമീപിക്കുന്നത്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 6,000 രൂപ െവച്ച് വര്‍ഷം 72,000 രൂപ ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി നടപ്പാക്കുമെന്നതാണ് വാഗ്ദാനങ്ങളില്‍ മുഖ്യം. 40-60 വയസ്സുകാരായ തൊഴില്‍രഹിതരായ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ നല്‍കാനുള്ള മറ്റൊരു പദ്ധതിയുമുണ്ട്. ലോകനിലവാരത്തിലേക്ക് കേരളത്തെ കൈപിടിച്ചുയര്‍ത്താനുള്ള പദ്ധതികളാണ് മുന്നോട്ടു െവച്ചത്. അഴിമതിയില്‍ മുങ്ങിത്താണ ഇടതു സര്‍ക്കാറില്‍നിന്ന് കേരളത്തെ മോചിപ്പിക്കാനും സംശുദ്ധ ഭരണം സമ്മാനിക്കാനുമായി യു.ഡി.എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തണമെന്ന് ഓരോരുത്തരോടും സ്നേഹപൂർവം അഭ്യർഥിക്കുന്നു.