കളിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തിൽ ബെൽറ്റ് കുടുങ്ങി; രക്ഷകരായി ട്രോമാകെയർ
text_fieldsകളിക്കുന്നതിനിടെ 12 വയസ്സുകാരന്റെ കഴുത്തിൽ ബെൽറ്റ് കുടുങ്ങിയപ്പോൾ
പാണ്ടിക്കാട്: കളിക്കുന്നതിനിടെ കഴുത്തിൽ ബെൽറ്റ് കുടുങ്ങിയ 12 വയസ്സുകാരനായ വിദ്യാർഥിക്ക് രക്ഷകരായി ജില്ല ട്രോമാകെയർ പാണ്ടിക്കാട് സ്റ്റേഷൻ യൂനിറ്റ് വളൻറിയർമാർ. പന്തല്ലൂർ കിഴക്കുംപറമ്പ് സ്വദേശിയായ ഫൈസലിന്റെ കഴുത്തിലാണ് ബെൽറ്റ് കുടുങ്ങിയത്. അബദ്ധത്തിൽ കഴുത്തിൽ ഇട്ടുനോക്കിയതാണ് വിനയായത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വീട്ടുകാരും അയൽവാസികളും ബെൽറ്റ് മുറിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അസഹ്യമായ വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതോടെ ദൗത്യം പരാജയപ്പെട്ടു.
തുടർന്ന് പാണ്ടിക്കാട് ട്രോമാകെയർ യൂനിറ്റിന്റെ സഹായം തേടുകയായിരുന്നു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ കഴുത്തിൽനിന്ന് ബെൽറ്റ് അതിവിദഗ്ധമായി മുറിച്ചുമാറ്റുകയായിരുന്നു. കൈവിരലിലും മറ്റും കുടുങ്ങുന്ന സമാന രീതിയിലുള്ള 118ാമത് കേസിനാണ് ട്രോമാകെയർ പ്രവർത്തകർ രക്ഷകരായത്. ടീം ലീഡർ മുജീബിന്റെ നേതൃത്വത്തിൽ സക്കീർ കാരായ, ഹനീഫ കിഴക്കുംപറമ്പ്, ബഷീർ മൂർഖൻ എന്നിവർ രക്ഷാദൗത്യത്തിൽ പങ്കാളികളായി.