ആലപ്പുഴയിൽ ചികിത്സയിലായിരുന്ന കോളറ രോഗി മരിച്ചു
text_fieldsആലപ്പുഴ: കോളറ ബാധിതനായി ചികിത്സയിലായിരുന്ന രോഗി മരിച്ചു. തലവടി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ നീരേറ്റുപുറം പുത്തൻപറമ്പിൽ പി.ജി. രഘു (48) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
ഗുരുതരാവസ്ഥയിരുന്ന രഘു വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് ജീവൻ നിലനിർത്തിയത്. രഘുവിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: രാജി, മകൾ: ശിവ പാർവ്വതി (ഒന്നാം വർഷ നഴ്സിങ് വിദ്യാർഥി, ബാംഗ്ലൂർ).
കോളറ രോഗം കണ്ടെത്തിയതിനെ തുടർന്ന് തലവടിയിലെ കിണറുകളിൽ നിന്നും മറ്റ് ജലസ്രോതസുകളിൽ നിന്നും വെള്ളത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. ജലത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കേരളത്തിൽ ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കോളറ കേസാണ് ആലപ്പുഴയിലേത്. ഏപ്രിൽ 27ന് തിരുവനന്തപുരത്ത് കോളറ ബാധിച്ച കവടിയാര് മുട്ടട സ്വദേശിയായ 63കാരൻ മരിച്ചിരുന്നു. കാർഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു. മരണാനന്തരം നടത്തിയ രക്തപരിശോധനയിലാണ് കോളറ രോഗം സ്ഥിരീകരിച്ചത്.
2024 ജൂലൈയിലാണ് സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ കോളറ രോഗം റിപ്പോർട്ട് ചെയ്തത്. അതും തലസ്ഥാന ജില്ലയിലായിരുന്നു. നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർഹോമിലെ 10 അന്തേവാസികളും ജീവനക്കാരനുമടക്കം 11 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതേ ഹോമിൽ 26കാരൻ മരിച്ചെങ്കിലും രോഗബാധ സ്ഥിരീകരിക്കാനായിരുന്നില്ല.
കോളറ ജലത്തിലൂടെ പകരുന്ന രോഗം
ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്റ്റീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്ന് ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ബാക്ടീരിയ ശരീരത്തിലെത്തുന്നത്.
പ്രധാന രോഗലക്ഷണങ്ങൾ
വയറിളക്കവും ഛർദിയുമാണ് കോളറയുടെ പ്രധാന ലക്ഷണങ്ങൾ. രക്തസമ്മർദം കുറയുക, തലകറക്കം, നാവിനും ചുണ്ടുകൾക്കുമുണ്ടാകുന്ന വരൾച്ച, കണ്ണുകൾ താണുപോകുക, ബോധക്കേട് എന്നിവ കോളറയുടെ ഗുരുതരമായ രോഗലക്ഷണങ്ങളാണ്.