പ്രതിപക്ഷ നേതാവിന്‍റെ വെല്ലുവിളി സ്വീകരിച്ച് മുഖ്യമന്ത്രി; ഇനി സംവാദമാകാം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വികസന കാര്യങ്ങളിൽ സംവാദത്തിന് തയ്യാറാണോയെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ വെല്ലുവിളി സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പുറത്തിറക്കിയ എൽ.ഡി.എഫ് റിപ്പോർട്ട് കാർഡ് ഫേസ്ബുക്കിൽ പങ്കുവെച്ചാണ് മുഖ്യമന്ത്രി വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്.
"എന്നാൽ ഇനി ഇതിൽ സംവാദമാകാം " എന്ന അടിക്കുറിപ്പോടെയാണ് എൽ.ഡി.എഫ് റിപ്പോർട്ട് കാർഡ് നവ കേരളത്തിന്‍റെ നട്ടെല്ലായ 10 വർഷങ്ങൾ പ്രചാരണ പോസ്റ്റർ മുഖ്യമന്ത്രി പങ്കുവെച്ചത്. പത്ത് വർഷത്തെ പിണറായി സർക്കാറിന്‍റെ വികസന നേട്ടങ്ങളാണ് എൽ.ഡി എഫ് റിപ്പോർട്ട് കാർഡിൽ അക്കമിട്ട് നിരത്തിയിരിക്കുന്നത്. വികസന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യസംവാദത്തിന് തയ്യാറാവുമോ എന്ന് കഴിഞ്ഞ ദിവസം വി.ഡി സതീശൻ വെല്ലുവിളിച്ചിരുന്നു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിർമിച്ച വീടുകളുടെ അത്രയും പോലും 10 കൊല്ലം കൊണ്ട് എൽ.ഡി.എഫ് സർക്കാർ പണിതിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിക്കുകയം ചെയ്തിരുന്നു. വസ്തുതകൾ പഠിച്ചു സംസാരിക്കുന്ന തന്നെ 'നുണേശൻ' എന്ന് വിളിച്ച് അധിക്ഷേപിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. തന്നെ എങ്ങനെയെങ്കിലും തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യം. മുഖ്യമന്ത്രി 'നുണറായി' ആണോ അതോ താഞാൻ 'നുണേശൻ' ആണോ എന്ന് വരുംദിവസങ്ങളിൽ ജനങ്ങൾക്ക് ബോധ്യമാകുമെന്നും സതീശൻ പറഞ്ഞിരുന്നു.
വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് വാങ്ങിയ സ്ഥലത്ത് കുടിൽകെട്ടി സമരം നടത്തിയാൽ ഡി.വൈ.എഫ്.ഐക്കാരെ അടിച്ചോടിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച വീടുകളിൽ ഇതുവരെ ആൾതാമസം തുടങ്ങാത്തതിനെ സതീശൻ രൂക്ഷമായി വിമർശിച്ചു. സ്ഥലം വാങ്ങാൻ പോലും സർക്കാർ ഒരു വർഷത്തോളം കാലതാമസം വരുത്തി. പുനരധിവാസത്തിനായി കോൺഗ്രസിന് പ്രത്യേക സ്ഥലം വിട്ടുനൽകില്ലെന്ന വാശിയായിരുന്നു സർക്കാരിനെന്നും, അതുകൊണ്ടാണ് പാർട്ടി നേരിട്ട് ഭൂമി വാങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


