മണ്ണാർക്കാട് മൂപ്പിൽ നായരുടെ പേരിലുള്ള ഭൂമി രജിസ്ട്രേഷൻ തടഞ്ഞ് കലക്ടർ എം.എസ്. മാധവിക്കുട്ടി
text_fieldsപാലക്കാട് കലക്ടർ എം.എസ്. മാധവിക്കുട്ടി, എം.ജി. രാജമാണിക്യം
തൃശൂർ: അട്ടപ്പാടി ട്രൈബൽ താലൂക്കിൽ മണ്ണാർക്കാട് മൂപ്പൻ നായരുടെ പേരിൽ രേഖപ്പെടുത്തിയിട്ടുള്ള ഒഴിഞ്ഞു കിടക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും കൈമാറ്റവും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തടഞ്ഞു പാലക്കാട് കലക്ടർ എം.എസ്. മാധവിക്കുട്ടി. 1963ലെ ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 120 (എ) പ്രകാരമുള്ള ഉത്തരവ് റിലീസ് ഡാറ്റയിൽ നിന്ന് ക്രോഡീകരിച്ച് ഉടൻ നൽകണമെന്നാണ് നിർദേശം. ജില്ല രജിസട്രാർ, അഗളി സബ് രജിസട്രാർ, മണ്ണാർക്കാട് സബ് രജിസട്രാർ എന്നിവർക്കാണ് നിർദേശം നൽകിയത്. 'മാധ്യമം' വാർത്തയെ തുടർന്നാണ് ഭൂമി വിൽപന വിവാദമായത്.
കോട്ടത്തറ വില്ലേജിൽ മണ്ണാർക്കാട് മൂപ്പിൽ നിയരുടെ അവകാശികൾ 575 ഏക്കർ ഭൂമി വിൽപ്പന നടത്തിയതിനെ തുടർന്ന് ലഭിച്ച് പരാതിയെ തുടർന്നാണ് നടപടി. ഇക്കാര്യത്തിൽ ലാൻഡ് ബോർഡ് അന്വേഷണം തുടങ്ങി. സംസ്ഥാന ലാൻഡ് ബോർഡിന് ലഭിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം ഈ ഭൂമി ഇ.എഫ്.എൽ (പരിസ്ഥതി ദുർബല മേഖല) ആണ്.
അതേസമയം, അഗളി സബ് രജിസ്ട്രാർ, പാലക്കാട് ജില്ല രജിസ്ട്രാർ, രജിസ്ട്രേഷൻ വകുപ്പ് ഡെപ്യൂട്ടി ഐ.ജി എന്നിവർ നൽകിയ റിപ്പോർട്ട് പ്രകാരം ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭൂമി രജിസ്ട്രേഷൻ നടത്തിയത് എന്നാണ്. രജിസ്ട്രേഷൻ ഡെപ്യൂട്ടി ഐ.ജി സമർപ്പിച്ച റിപ്പോർട്ടിൽ മൂപ്പിൽ നായർ കുടുംബം ഭൂപരിഷ്കരണത്തിൽ ഇളവ് ലഭിച്ചുവെന്ന് വാദിച്ചുവെങ്കിലും അതിന് രേഖകൾ ഒന്നും ഹാജരാക്കിയിട്ടില്ലെന്നാണ് രേഖപ്പെടുത്തിയത്. ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് ലഭിക്കാതെ ഇത്രയധികം ഭൂമി ഒരു കുടുംബം എങ്ങനെയാണ് വിൽക്കുന്നത് എന്ന ചോദ്യത്തിന് റവന്യൂ വകുപ്പാണ് ഉത്തരം നൽകേണ്ടത്.
മൂപ്പിൽ നായരുടെ ഭൂമി വിൽപനക്ക് സാധൂകരിക്കാൻ ഹൈകോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, മണ്ണാർക്കാട് മൂപ്പിൽ നായർ കുടുംബത്തിന് അട്ടപ്പാടി താലൂക്കിൽ ഭൂമിയുണ്ട് ഹൈകോടതി ഉത്തരവിൽ രേഖപ്പെടുത്തിയിട്ടില്ല. ഉത്തരവ് പ്രകാരം അഗളി മുൻ ഭൂരേഖ തഹസിൽദാര്‍ മോഹൻകുമാർ ഹിയറിങ് നടത്തി മൂപ്പിൽ നായർ കുടുംബത്തിന്റെ വാദങ്ങൾ തള്ളിക്കളഞ്ഞിരുന്നു.
നിയമസഭയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയത് പ്രകാരം കോട്ടത്തറ വില്ലേജിലെ എ ആൻഡ് ബി രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്ന ഭൂമിക്കാണ് രജിസ്ട്രേഷൻ നടത്തിയത്. കോട്ടത്തറ വില്ലേജ് ഓഫfസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത്. ഭൂപരിഷ്കരണ നിയമം അട്ടമറിച്ചാണ് ഭൂമി വിൽപന നടത്തുന്നതെന്ന വിവരം അഗളി സബ് രജിസ്ട്രാർ കലക്ടരെ അറിയിച്ചിരുന്നില്ല. അതിനാലാണ് ഭൂമി രജിസ്ട്രേഷൻ തടഞ്ഞ് നിർദേശം നൽകിയത്.


