കോവിഡ് ബാധിതനായ യുവാവിനെ പൊലീസ് റോഡിൽ ഇറക്കിവിട്ടതായി പരാതി
text_fieldsമഞ്ചേരി: നഗരത്തിൽ വാഹന പരിശോധനക്കിടെ കോവിഡ് ബാധിതനായ യുവാവിനെ റോഡിൽ ഇറക്കിവിട്ടതായി പരാതി. കാവനൂർ സ്വദേശിയായ 29കാരനെയാണ് ബൈക്കിെൻറ നമ്പർ പ്ലേറ്റ് ശരിയല്ലെന്ന് പറഞ്ഞ് തടഞ്ഞുനിർത്തി റോഡിൽ ഇറക്കിവിട്ടത്. സെൻട്രൽ ജങ്ഷനിൽ ട്രിപ്ൾ ലോക്ഡൗണിെൻറ ഭാഗമായി പരിശോധന നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം.
സഹോദരൻ കോവിഡ് പോസിറ്റിവായതിനെ തുടർന്ന് യുവാവും കുടുംബവും കഴിഞ്ഞ 13 മുതൽ വീട്ടിൽ നിരീക്ഷണത്തിലായായിരുന്നു. ഇതിനിടെ യുവാവിന് പനിയും തലവേദനയും അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കൽ കോളജിലെത്തി ആൻറിെജൻ ടെസ്റ്റ് നടത്തി. പോസിറ്റിവായതോടെ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം വീട്ടിലേക്ക് മടങ്ങുന്നതിനിടെ െപാലീസ് തടഞ്ഞുനിർത്തുകയായിരുന്നു. ആശുപത്രിയിൽ പോയിവരുകയാണെന്നും കോവിഡ് പോസിറ്റിവാണെന്നും പറഞ്ഞു. കൈവശമുണ്ടായിരുന്ന ആശുപത്രി രേഖകള്‍ നല്‍കിയിട്ടും വാഹനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പോസിറ്റിവായ യുവാവ് ഓടിച്ച് വന്ന ബൈക്ക് ഒരു സുരക്ഷ മുൻകരുതലുകളും സ്വീകരിക്കാതെ ട്രോമാകെയർ പ്രവർത്തകരാണ് സ്റ്റേഷനിലേക്ക് മാറ്റിയത്. തലവേദനയും ക്ഷീണവുമുള്ള തന്നോട് നടന്നുപോകാൻ പറഞ്ഞതായും അസഭ്യവർഷം നടത്തിയതായും ഇയാൾ പരാതിപ്പെട്ടു. മെഡിക്കല്‍ പരിശോധനക്കായി പോകുന്നവര്‍ക്ക് ഇ പാസ് ആവശ്യം ഇല്ലെന്നിരിക്കെയാണിത്. പിന്നീട് രോഗി നാട്ടിലെ ആർ.ആർ.ടി വളൻറിയര്‍മാരെ വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് ഡി.വൈ.എഫ്.ഐയുടെ 'സ്നേഹവണ്ടി' എത്തി ഇയാളെ വീട്ടിലെത്തിച്ചു. സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മഞ്ചേരി ബ്ലോക്ക് സെക്രട്ടറി എം. ജസീർ കുരിക്കൾ ജില്ല കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി.
അതേസമയം, പോസിറ്റിവായ ആരെയും പൊലീസ് തടഞ്ഞുനിർത്തിയിട്ടില്ലെന്നും രേഖകൾ ശരിയല്ലാത്തവരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും സി.ഐ പറഞ്ഞു. പോസിറ്റിവാണെന്നതിന് ഇയാളുടെ കൈയിൽ രേഖ ഇല്ലായിരുന്നെന്നും സി.ഐ പറഞ്ഞു.