മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ഡി.ജി.പിക്ക് പരാതി
text_fieldsകെ.ബി ഗണേഷ് കുമാർ
കൊച്ചി: മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ഡി.ജി.പിക്ക് പരാതി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ യദു കൃഷ്ണനാണ് പരാതി നല്‍കിയത്. മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കെ.എസ്.യു നേതാവ് ഉന്നയിച്ചത്. മന്ത്രിയെ മറ്റൊരു സ്ത്രീയുമായി കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഭാര്യ കണ്ടുവെന്നും മര്‍ദനത്തെ തുടര്‍ന്ന് സഹായത്തിനായി 112ലേക്ക് വിളിച്ച് അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു. ഇതേ കുറിച്ച് അന്വേഷിക്കണം എന്നാണ് ആവശ്യം.
മന്ത്രിക്കും സ്റ്റാഫിനും എതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും യദു കൃഷ്ണൻ ആവശ്യപ്പെട്ടു. 112 ലേക്ക് വിളിച്ച രേഖകൾ, കാൾ ഡീറ്റെയിൽസ് എന്നിവ ഡിലീറ്റ് ചെയ്യപ്പെട്ടു എന്നാണ് മനസ്സിലാക്കുന്നതെന്നും പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് വാളകത്തെ കുടുംബവീട്ടിൽ വെച്ച് മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ഭാര്യ കണ്ടുവെന്നും പൊലീസിൽ പരാതിപ്പെട്ടുവെന്നും എം.ജെ. യദു കൃഷ്ണൻ ആരോപിച്ചിരുന്നു.
ദൃശ്യം പകർത്തിയ ഭാര്യയെ ഗണേഷിന്റെ സഹായികൾ തടഞ്ഞുവെച്ച് മൊബൈൽ ഫോണുകൾ കൈക്കലാക്കാൻ ശ്രമിച്ചുവെന്നും സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഇടപെടാതെ പിൻമാറിയെന്നും ആരോപണമുണ്ട്. താൻ പറഞ്ഞത് തെറ്റാണെങ്കിൽ തനിക്കെതിരെ മന്ത്രി കേസെടുപ്പിക്കട്ടെയെന്നും വെല്ലുവിളിയായി കരുതിയാലും ബുദ്ധിമുട്ടില്ലെന്നും യദു കൃഷ്ണൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ ഇലക്ഷൻ അടുക്കുമ്പോൾ വരുന്ന കാര്യങ്ങളാണെന്ന് കെ.ബി. ഗണേഷ്‍കുമാറിന്‍റെ വാദം. തനിക്ക് ഒന്നല്ല, 5000 പ്രണയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം നിയമസഭാമണ്ഡലത്തിൽ ഇത്തരം കഥകൾക്ക് യാതൊരു പ്രസക്തിയില്ലെന്നും മന്ത്രി പറഞ്ഞു. വെറും ഒരു സിനിമാ നടനും ബാലകൃഷ്ണപിള്ള സാറിന്റെ മോനാണെന്നും മാത്രം അറിയാവുന്ന ഒരു ചെറുപ്പക്കാരൻ പത്തനാപുരത്ത് മത്സരിക്കുമ്പോൾ തന്നെപ്പറ്റി പറയാത്ത അസഭ്യമില്ല. അന്ന് തന്റെ ഭാര്യയായിരുന്ന സ്ത്രീ 25 പേജുള്ള ഒരു പുസ്തകം അടിച്ച് വീടുകളിലെല്ലാം വിതരണം ചെയ്തു. എന്നിട്ടും താൻ മികച്ച വോട്ടിനാണ് ജയിച്ചതെന്ന് ഗണേഷ് കുമാർ പറഞ്ഞു.


