വയനാട് തുരങ്കപാത; പ്രതീക്ഷക്കൊപ്പം ആശങ്ക; പാത കടന്നു പോകുന്നത് പ്രകൃതിദുരന്ത സാധ്യതാ പ്രദേശത്തിലൂടെ
text_fieldsകൽപറ്റ: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി നാലുവരി തുരങ്കപാതക്ക് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചതോടെ പ്രതീക്ഷക്കൊപ്പം ആശങ്കകളും കനക്കുന്നു. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽനിന്ന് ആരംഭിച്ച് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലാണ് 7.826 കി.മീറ്ററുള്ള തുരങ്കപാത അവസാനിക്കുന്നത്. വലുപ്പത്തിൽ രാജ്യത്തെ മൂന്നാമൻ. ജമ്മു-കശ്മീരിലെ ചെനാനിയില്യിൽനിന്ന് തുടങ്ങുന്ന 9.28 കിലോമീറ്റര്‍ നീളമുള്ള ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ടണലാണ് രാജ്യത്തെ ഏറ്റവും നീളമുള്ള റോഡ് തുരങ്കം. ഹിമാചല്‍ പ്രദേശിലെ റോത്താങ്ങിലുള്ള 9.02 കിലോമീറ്ററുള്ള അടല്‍ തുരങ്കമാണ് രണ്ടാമൻ.
പ്രതീക്ഷകൾ ഇങ്ങനെ
നിലവിൽ വയനാട് ചുരം മിക്കദിവസങ്ങളിലും ഗതാഗതക്കുരുക്കിൽ വലയുകയാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൃത്യസമയത്ത് കോഴിക്കോട്ടെ ആശുപത്രികളിൽ എത്തിക്കാനാകാത്തതിനാൽ മരണപ്പെടുന്നു. വനപാതയായതിനാല്‍ ചുരം റോഡിന്റെ വീതി കൂട്ടുന്നതിന് ഏറെ പരിമിതികളുണ്ട്. ഇതിനാൽ ബദൽപാതയെന്ന നിലക്കാണ് തുരങ്കപാത പരിഗണിക്കപ്പെടുന്നത്. യാഥാര്‍ഥ്യമായാല്‍ ആനക്കാംപൊയിലില്‍നിന്ന് 16 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മേപ്പാടിയിലെത്താം. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ വികസനത്തിനും ചരക്കുനീക്കത്തിനും ടൂറിസം പദ്ധതികള്‍ക്കും കുതിച്ചുചാട്ടമുണ്ടാകും. മലപ്പുറത്തുനിന്നും കോഴിക്കോട്ടുനിന്നും കര്‍ണാടകയിലേക്കുള്ള ദൂരവും ഗണ്യമായി കുറയും. റോഡ് നിർമാണത്തിന് ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍പോലും തുരങ്ക പാതക്കുണ്ടാകില്ലെന്നാണ് അനുകൂലിക്കുന്നവർ പറയുന്നത്.
മാനംമുട്ടെ ആശങ്കകൾ
ജിയളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനങ്ങളിൽ പ്രകൃതി ദുരന്തങ്ങളുടെ സാധ്യതാപ്പട്ടികയിലുള്ള പ്രദേശത്തുകൂടിയാണ് തുരങ്കപ്പാത പോകുന്നത്. 298 പേരുടെ മരണത്തിനിടയാക്കിയ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ പ്രദേശങ്ങൾ കൂടിയാണിത്. പദ്ധതിക്കെതിരെ വയനാട് പരിസ്ഥിതി സംരക്ഷണ സമിതിയടക്കമുള്ളവ രംഗത്തുണ്ട്.
പാത അവസാനിക്കുന്ന ചൂരൽമലയിലെ മീനാക്ഷി ക്ഷേത്രത്തിനടുത്താണ് 2019ൽ ഉരുൾപൊട്ടൽ നടന്ന പുത്തുമല. 1960കൾ മുതൽ വിവിധ ഉരുൾപൊട്ടലുകളുണ്ടായ മേഖലയാണിത്. നിരവധിപേരുടെ ജീവനെടുത്ത 1984ലെയും 2019ലെയും മുണ്ടക്കൈ ഉരുൾപൊട്ടൽ, 1962ലെയും 1996ലെയും ചെമ്പ്ര ഉരുൾപൊട്ടൽ എന്നിവ നടന്ന പ്രദേശം തുരങ്കപാത പദ്ധതിക്ക് അടുത്താണ്. വെള്ളരിമല, ചേമ്പ്രമല എന്നിവ പാതക്കായി തുരക്കും. ഉരുള്‍പൊട്ടല്‍സാധ്യതകളും ‘സോയില്‍ പൈപ്പിങ്’ പോലുള്ള പ്രതിഭാസങ്ങളും നിലനില്‍ക്കുന്ന മേഖലയാണിത്. 2024 മേയ് 25ന് സംസ്ഥാനതല വിദഗ്ധസമിതി പദ്ധതിപ്രദേശം സന്ദർശിച്ച് നൽകിയ റിപ്പോർട്ടിൽ ആശങ്കജനകമായ കാര്യങ്ങളുണ്ട്.
പ്രദേശം ഉയർന്ന അപകട മേഖലയാണെന്നും പരിസ്ഥിതി ലോല പ്രദേശങ്ങളായ (ഇ.എസ്.എ) വില്ലേജുകളിൽ ഉൾപ്പെടുന്നവയാണെന്നും റിപ്പോർട്ടിലുണ്ട്. കോഴിക്കോട്ടെ തിരുവമ്പാടി വില്ലേജും വയനാട്ടിലെ വെള്ളരിമല വില്ലേജും ഇ.എസ്.എ വില്ലേജുകളാണ്. പദ്ധതിയുടെ 5.76 കിലോമീറ്റർ വനഭൂമിയിലൂടെ കടന്നുപോകുന്നു. വയനാട്ടിലെ ആദിവാസി സെറ്റിൽമെൻറ് ആയ അരണമല കാട്ടുനായ്ക്ക കോളനിയിലെ 27 കുടുംബങ്ങളെ പദ്ധതി ബാധിക്കും.