കൊച്ചിയിലെ എ.ഡി.ബി പദ്ധതി: ചർച്ചയുടെ മിനിറ്റ്സ് പുറത്ത്; ദീർഘകാല ബി.ഒ.ടി കരാറുകൾ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ആശങ്ക
text_fieldsതിരുവനന്തപുരം: എ.ഡി.ബി സാമ്പത്തിക സഹായത്തോടെ, കൊച്ചിയിൽ നടപ്പാക്കുന്ന ജലവിതരണ പദ്ധതിക്ക് മന്ത്രിസഭ അനുമതി നൽകിയ പശ്ചാത്തലത്തിൽ സമാനമായ കൂടുതൽ പദ്ധതികൾക്ക് വഴിതെളിയുന്നു. 10 വർഷം ജലവിതരണ ചുമതല സ്വകാര്യ കമ്പനിക്ക് നൽകുന്ന ബി.ഒ.ടി കരാറിനാണ് കൊച്ചിയിൽ സർക്കാർ അനുമതി നൽകിയത്. തുടർന്ന്, തിരുവനന്തപുരത്തും സമാന രീതിയിൽ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.
പദ്ധതി നടത്തിപ്പിന് ഇതിനകം തയാറാക്കിയ കരാറിലെ വ്യവസ്ഥകൾ പലതും ജല അതോറിറ്റിയെ ദുർബലപ്പെടുത്തി സ്വകാര്യ കമ്പനിക്ക് കൂടുതൽ നിയന്ത്രണം നൽകുന്ന വിധമാണെന്നാണ് ആക്ഷേപം. കരാർ വ്യവസ്ഥകൾക്കെതിരെ ജല അതോറിറ്റിയിലെ സംഘടനകൾ ഒറ്റക്കെട്ടായി രംഗത്തുവന്നതിനെത്തുടർന്ന് സർക്കാർ മന്ത്രിതല ചർച്ച നടത്തിയിരുന്നു. ഏപ്രിൽ 10ന് നടത്തിയ ചർച്ചയുടെ മിനിറ്റ്സ് പുറത്തുവിടുംമുമ്പാണ് വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗം കരാർ നടപടികൾക്ക് അംഗീകാരം നൽകിയത്.
മിനിറ്റ്സ് രഹസ്യമാക്കിയത് വിമർശനവിധേയമായതോടെ, കഴിഞ്ഞദിവസം ഇത് പുറത്തുവിടാൻ അധികൃതർ തയാറായി. മിനിറ്റ്സിൽ മന്ത്രിതലയോഗത്തിന്റെ തീരുമാനമായി പറയുന്ന പല വ്യവസ്ഥകളും കരാറിലേതിൽനിന്ന് വ്യതസ്തമാണെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. സ്വകാര്യ കമ്പനിക്ക് പ്രാധാന്യം നൽകുന്ന വ്യവസ്ഥകളാണ് കരാറിലുള്ളതെന്ന് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ജല വിതരണ ചുമതല 10 വർഷത്തേക്ക് കരാർ കമ്പനിയെ ബി.ഒ.ടി വ്യവസ്ഥയിൽ ഏൽപിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ‘ഉപഭോക്താക്കൾക്ക് ബില്ലുകൾ നൽകൽ, റവന്യൂ പിരിക്കൽ എന്നിവ ജല അതോറിറ്റി നിർവഹിക്കുമെന്നും’ മിനിറ്റ്സിൽ വ്യക്തമാക്കുന്നു. വെള്ളത്തിന്റെ താരിഫ് നിശ്ചയിക്കലടക്കം ചുമതലകൾ സർക്കാർ തന്നെ നിർവഹിക്കുമെന്നും പറയുന്നുണ്ട്. എന്നാൽ, എല്ലാത്തരം ബി.ഒ.ടി പദ്ധതികളിലും കരാർ കമ്പനികൾ തന്നെ റവന്യൂ ശേഖരണമടക്കം സമ്പൂർണ നിയന്ത്രണം നിർവഹിക്കുകയാണ് പതിവ്.
കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കുന്ന നടപടികളുണ്ടാകില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ദീർഘകാല ബി.ഒ.ടി കരാറുകൾ ഭാവിയിൽ പല പ്രശ്നങ്ങൾക്കും കാരണമാകുമെന്ന ആശങ്കയുണ്ട്. എ.ഡി.ബി ഫണ്ട് വിനിയോഗിച്ച് പദ്ധതി നിർവഹിക്കാൻ ശേഷിയുള്ള പൊതുമേഖല സ്ഥാപനമുണ്ടെന്നിരിക്കെ, ബി.ഒ.ടി രീതികളിലേക്ക് പോകുന്നതെന്തിനെന്ന ചോദ്യം അധികൃതർ അവഗണിക്കുന്നു. കരാറെടുക്കുന്ന കമ്പനികൾക്ക് നഷ്ടമുണ്ടാകാത്ത വിധം താരിഫ് നിശ്ചയിക്കേണ്ടിവരുന്ന സാഹചര്യം ഭാവിയിൽ ഉപഭോക്താതാക്കൾക്ക് അധിക ബാധ്യതയുണ്ടാക്കാനുള്ള സാധ്യതയും തള്ളാനാകില്ല.