സമ്മർദങ്ങൾക്ക് വഴങ്ങാതെ കോൺഗ്രസ്; അൻവർ യു.ഡി.എഫിന്റെ വഴിക്ക് വരുമെന്ന് നേതൃയോഗത്തിൽ വിലയിരുത്തൽ
text_fieldsമലപ്പുറം: ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ പകൽ മുഴുവൻ നീണ്ട സമ്മർദ്ദവുമായി പി.വി. അൻവർ രംഗത്തുണ്ടായിരുന്നെങ്കിലും വിലപേശൽ തന്ത്രങ്ങൾക്ക് ചെവികൊടുക്കാതെയായിരുന്നു കോൺഗ്രസ് പ്രഖ്യാപനം. തൃണമൂലിന്റെ യു.ഡി.എഫ് പ്രവേശനവും നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ആരാകണമെന്നതുമടക്കം അൻവർ വെച്ച ഉപാധികൾക്ക് കോൺഗ്രസ് നേതൃത്വം വഴങ്ങിയില്ല.
കോൺഗ്രസിനുള്ളിലെ തർക്കം ഒത്തുതീർത്ത് തിങ്കളാഴ്ച ഉച്ചക്ക് മുമ്പ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതിനിടെയാണ്, ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന പരോക്ഷ സൂചനയുമായി അൻവർ കളം നിറഞ്ഞത്. ഇത് വലിയ തലവേദനയാണ് കോൺഗ്രസിനുണ്ടാക്കിയത്. തൃണമൂൺ കോൺഗ്രസിനെ യു.ഡി.എഫ് ഘടകകക്ഷിയാക്കണമെന്ന ആവശ്യമാണ് പ്രധാനമായി മുന്നോട്ടുവെച്ചത്. വി.എസ് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവും അൻവർ പരസ്യമായി പ്രകടിപ്പിച്ചു.
തലേദിവസം വരെ ആരെ സ്ഥാനാർഥിയാക്കിയാലും ഉപാധികളില്ലാതെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച അൻവർ, തിങ്കളാഴ്ച രാവിലെ കൊച്ചിയിൽ കോൺഗ്രസ് നേതൃയോഗം പുരോഗമിക്കുന്നതിനിടെ മലക്കം മറിയുകയായിരുന്നു. ഷൗക്കത്തിനെതിരെ നിശിത വിമർശനം ഉന്നയിച്ച അൻവർ ആരെയെങ്കിലും എം.എൽ.എ ആക്കാനല്ല താൻ രാജിവെച്ചതെന്നും എല്ലാവരും അംഗീകരിക്കുന്ന സ്ഥാനാർഥി വേണമെന്നും തുറന്നടിച്ചു.
തനിക്ക് യു.ഡി.എഫിന്റെ വരാന്തയിൽ പോലും സ്ഥാനമില്ലെന്നും യു.ഡി.എഫിൽ ബെർത്ത് വേണമെന്നും അൻവർ ആവശ്യപ്പെട്ടു. സാഹചര്യം മുതലെടുത്ത് അൻവർ വിലപേശൽ തന്ത്രം പയറ്റുകയാണെന്ന് തിരിച്ചറിഞ്ഞ കോൺഗ്രസ്, അദ്ദേഹത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലേക്കെത്തി.
സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. അൻവർ മുന്നണിയുടെ ഭാഗമല്ല. അദ്ദേഹത്തെ സഹകരിപ്പിക്കാൻ യു.ഡി.എഫ് തീരുമാനിച്ചതാണ്. അതിനപ്പുറം അൻവർ നടത്തുന്ന വിലപേശലുകൾക്ക് ചെവികൊടുക്കേണ്ടതില്ലെന്നും അദ്ദേഹം യു.ഡി.എഫിന്റെ വഴിയേ വന്നുകൊള്ളുമെന്നും കോൺഗ്രസ് നേതൃയോഗത്തിൽ വിലയിരുത്തലുണ്ടായി. തുടർന്നാണ് ഹൈക്കമാന്റ് അനുമതിയോടെ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോയത്.