ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെവിട്ടു
text_fieldsനെയ്യാറ്റിൻകര: ബലാത്സംഗക്കേസിൽ പെരുമ്പാവൂർ മുൻ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി അടക്കം മൂന്നുപേരെ വെറുതെവിട്ടു. നെയ്യാറ്റിൻകര കോടതിയുടേതാണ് ഉത്തരവ്. വിചാരണക്കോടതിയിൽ അതിജീവിത മൊഴിമാറ്റിയതിനു പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരി ഉൾപ്പെടെ 4 സാക്ഷികൾ കൂറുമാറിയിരുന്നു. എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ല എന്നാണ് പരാതിക്കാരി മൊഴി മാറ്റിയത്. കോടതിയിൽ നേരിട്ടെത്തിയാണ് പരാതിക്കാരി മൊഴി മാറ്റിയത്.
2022 സെപ്റ്റംബർ 28-നാണ് കേസിനാസ്പദമായ സംഭവം. നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 2024 മെയ് മാസത്തിലാണ് കുറ്റപത്രം നൽകിയത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തിയായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്ന് എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ കുറ്റപത്രത്തിൽ പറയുന്നു. എൽദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതികളാണ്. പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നതാണ് ഇവർക്കെതിരെ കുറ്റപത്രത്തിൽ പറയുന്നത്. കുന്നിന്റെ മുകളിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും ജില്ലാ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.


