സി.പി.എം പ്രവര്‍ത്തകന്‍ സലീം വധം: പ്രതികളായ മുഴുവൻ എൻ.ഡി.എഫ് പ്രവർത്തകരെയും വെറുതെ വിട്ടു
text_fieldsതലശ്ശേരി: തലശ്ശേരി ഉസ്സന്‍മെട്ടയിലെ സി.പി.എം പ്രവര്‍ത്തകന്‍ യു.കെ. സലീമിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മുഴുവൻ എൻ.ഡി.എഫ് പ്രവര്‍ത്തകരെയും കോടതി വെറുതെ വിട്ടു. കൊലപാതകം നടന്ന് 18 വർഷത്തിന് ശേഷം തലശ്ശേരി അഡി. ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ഏഴ് എൻ.ഡി.എഫ് പ്രവർത്തകരായിരുന്നു പ്രതികൾ.
2008 ജൂലൈ 23നാണ് സലീം കൊല്ലപ്പെട്ടത്. രാത്രി 8.30ഓടെ തലശ്ശേരി മേലൂരിനടുത്ത് കുത്തേറ്റ് മരിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ പോസ്റ്ററിന് മുകളില്‍ എൻ.ഡി.എഫിന്റെ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു കേസ്. ഓട്ടോയിലെത്തിയ ഒരു സംഘം ആളുകളാണ് സലീമിനെ വെട്ടിക്കൊലപ്പെടുത്തിയത്.
ആദ്യം ലോക്കൽ പൊലീസാണ് കേസ് അന്വേഷിച്ചത്. പിന്നീട് കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് സലീമിന്റെ പിതാവ് റഫീഖ് രംഗത്തെത്തി. മകനെ കൊലപ്പെടുത്തിയത് എൻ.ഡി.എഫുകാരല്ലെന്നും സിപിഎം പ്രവർത്തകരാണെന്നുമായിരുന്നു ആരോപണം. പിന്നീട് ക്രൈം ബ്രാഞ്ച് ഈ കേസ് ഏറ്റെടുത്തു. ഇവർ നടത്തിയ അന്വേഷണത്തിലാണ് ഏഴ് എൻഡിഎഫ് പ്രവർത്തകരെ പ്രതിചേർത്തത്.
എൻ.ഡി.എഫ് പ്രവർത്തകൻ ഫസൽ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് സലീമിനും സുഹൃത്തായ റഹീസിനും കൂടുതൽ വിവരങ്ങൾ അറിയാമായിരുന്നുവെന്നും ഇത് വെളിപ്പെടുത്തുമെന്ന് ഭയന്നാണ് ഇരുവരെയും കൊലപ്പെടുത്തിയത് എന്നുമായിരുന്നു പിതാവിന്റെ ആരോപണം. സലീം മരിക്കുന്നതിന് മുമ്പാണ് അടുത്ത സുഹൃത്തായിരുന്ന റഹീസ് ട്രെയിന്‍ തട്ടി മരിച്ചത്. ഇത് അപകട മരണമല്ലെന്നും ഫസലിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റഹീസിനും അറിയാമായിരുന്നുവെന്നും അതിനാല്‍ റഹീസിനെ കൊലപ്പെടുത്തിയതാണെന്നും പിതാവ് മൊഴി നല്‍കിയിരുന്നു. ഫസല്‍ കേസിലെ വിവരങ്ങള്‍ സലിം പുറത്ത് പറയുമോ എന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്നും കുടുംബം ആരോപിച്ചിരുന്നു.
റഫീഖിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ ഏഴ് എൻഡിഎഫ് പ്രവർത്തകരെയും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്.


