2006ലാണ് സി.പി.എം അവസാനമായി നിലമ്പൂരിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത്, അന്ന് ആര്യാടൻ മുഹമ്മദിനോട് പി. ശ്രീരാമകൃഷ്ണൻ പരാജയപ്പെട്ടു
text_fieldsതിരുവനന്തപുരം: യു.ഡി.എഫിന്റെ വികസന വിരുദ്ധതയും പി.വി. അൻവറിന്റെ രാഷ്ട്രീയ വഞ്ചനയും സംസ്ഥാന സർക്കാറിന്റെ ഭരണനേട്ടവും ചർച്ചയാക്കി രാഷ്ട്രീയ പോരാട്ടം കാഴ്ചവെച്ച് നിലമ്പൂർ സീറ്റ് നിലനിർത്താൻ സി.പി.എം. കഴിഞ്ഞകാലങ്ങളിലെ സ്വതന്ത്ര സ്ഥാനാർഥി പരീക്ഷണമടക്കം മാറ്റി, പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ യുവതാരത്തെ ഇറക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതിന് പിന്നിലെ കാരണവും അതുതന്നെ.
നിലമ്പൂരിന്റെ മാറിയ സാഹചര്യത്തിൽ കരുത്തനായ നേതാവിനെ രംഗത്തിറക്കി രാഷ്ട്രീയ പോരാട്ടം കാഴ്ചവെക്കണമെന്ന ആവശ്യമാണ് പാർട്ടിയുടെ മലപ്പുറം ജില്ല കമ്മിറ്റിയും മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ, അൻവർ-യു.ഡി.എഫ് പോര് ഉൾപ്പെടെ മുൻനിർത്തി സ്വതന്ത്രനെ പരിഗണിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ആദ്യം സംസ്ഥാന നേതൃത്വം. അൻവർ പ്രശ്നം ഒത്തുതീർപ്പാകാത്ത തരത്തിൽ പുതിയ തലത്തിലേക്ക് പോയതോടെയാണ് ‘പൊളിറ്റിക്കൽ ഫൈറ്റ്’ എന്ന നിലയിലേക്ക് പാർട്ടി എത്തിയതും മുൻ എം.എൽ.എ കൂടിയായ എം. സ്വരാജിനെ പ്രഖ്യാപിച്ചതും.
2006ലാണ് സി.പി.എം അവസാനമായി നിലമ്പൂരിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത്. അന്ന് ആര്യാടൻ മുഹമ്മദിനോട് പി. ശ്രീരാമകൃഷ്ണൻ പരാജയപ്പെട്ടു. ഇതോടെ, വീണ്ടും സ്വതന്ത്ര പരീക്ഷണം തുടരുകയായിരുന്നു. 1965ലെയും 1967ലെയും തെരഞ്ഞെടുപ്പുകളിൽ ആര്യാടനെ പരാജയപ്പെടുത്തി കുഞ്ഞാലി പാർട്ടി ചിഹ്നത്തിലാണ് ജയിച്ചത്.
മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും വെല്ലുവിളിച്ച് പുറത്തുപോയ അൻവർ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരെ വരെ പരസ്യവിമർശനമുന്നയിച്ചതെല്ലാം നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. അൻവർ സ്ഥാനാർഥിയായാലും യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചാലും അതിനെ അതിജീവിക്കാനാകുമെന്നാണ് സി.പി.എം കണക്കുകൂട്ടൽ. എന്നാൽ, മുസ്ലിം, ക്രിസ്ത്യൻ നൂനപക്ഷ വിഭാഗങ്ങൾ നിർണായകമായ മണ്ഡലത്തിൽ പാർട്ടി ചിഹ്നത്തിലുള്ള മത്സരം എത്രമാത്രം സി.പി.എമ്മിന് ഗുണം ചെയ്യുമെന്നത് കണ്ടറിയണം. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളുടെയും നഗരസഭയുടെയും ചുമതല നേരത്തേ സംസ്ഥാന, കേന്ദ്ര നേതാക്കൾക്ക് നൽകിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് ഞായറാഴ്ച നടക്കുന്ന എൽ.ഡി.എഫ് കൺവെൻഷന് പിന്നാലെ മന്ത്രിമാരടക്കമുള്ളവർ മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രചാരണം നടത്തും.