‘സാംസ്കാരിക കവച’ത്തിൽ വിള്ളൽ: വെട്ടിലായി സി.പി.എം
text_fieldsതിരുവനന്തപുരം: ആസന്നമായ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കെ. സച്ചിദാനന്ദൻ അടക്കം ഇടതു സഹയാത്രികർ തുടർ ഭരണത്തിനെതിരെ വെടിപൊട്ടിച്ചത് സി.പി.എമ്മിനെ വെട്ടിലാക്കുന്നു. ‘ധാരണക്കുറ’വെന്നും ‘തെറ്റിദ്ധാരണ’യെന്നും ചൂണ്ടിക്കാട്ടി സച്ചിദാനന്ദനെ സി.പി.എം തള്ളിപ്പറയുമ്പോഴും വാക്കുകളിലെ മിതത്വവും സംയമനവും പാർട്ടി അകപ്പെട്ട പ്രതിസന്ധി അടിവരയിടുന്നു.
ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സർക്കാറിനെ വിമർശിച്ച ഡോ. ഗീവർഗീസ് മാർ കുറിലോസിനെ, ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്നയാളായിട്ട് കൂടി ‘പുരോഹിതർക്കിടയിലും ചിലപ്പോൾ വിവരദോഷികൾ ഉണ്ടാകാം’ എന്നാണ് മുഖ്യമന്ത്രി ആക്ഷേപിച്ചത്. സാഹചര്യങ്ങളും വിമർശനങ്ങളും ഏറെക്കുറെ സമാനമായിട്ടും സച്ചിദാനന്ദനെതിരെ കടന്നാക്രമണത്തിന് മുതിരാത്തത് ബൂമറാങ്ങാകുമെന്ന തിരിച്ചറിവിലാണ്.
സി.പി.എമ്മിന്റെ പ്രധാന കരുത്തുകളിലൊന്ന് ബുദ്ധിജീവികളും എഴുത്തുകാരും നൽകുന്ന പിന്തുണയാണ്. ഇടതുഭരണത്തിന് എപ്പോഴും ഒരു ‘സാംസ്കാരിക പരിരക്ഷ’ ഇവരുടെ പിന്തുണയിലൂടെ സൃഷ്ടിക്കപ്പെട്ടിരുന്നു. എന്നാൽ സച്ചിദാനന്ദനെപ്പോലെ കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്തിരിക്കുന്നയാൾ പോലും ‘ഭരണം മാറിമാറി വന്നില്ലെങ്കിൽ കേരളം ബംഗാൾ പോലെയാകും’ എന്ന് തുറന്നുപറയുന്നത് പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്.
പാർട്ടിയുമായി നേരിട്ട് ബന്ധമില്ലാത്ത, എന്നാൽ ഇടതുപക്ഷ ആശയങ്ങളെ പിന്തുണക്കുന്ന വലിയ വിഭാഗം വോട്ടർമാർ സംസ്ഥാനത്തുണ്ട്. ഇവരെ സ്വാധീനിക്കുന്നതാകട്ടെ ഇത്തരം സാംസ്കാരിക നായകരുടെ നിലപാടുകളാണ്. ‘തിരുത്താൻ അവസരം കിട്ടണമെങ്കിൽ പാർട്ടി പ്രതിപക്ഷത്തിരിക്കണം’ എന്ന സച്ചിദാനന്ദന്‍റെ നിരീക്ഷണം അണികൾക്കിടയിലും ഗൗരവമായി ചർച്ചചെയ്യപ്പെടുമെന്ന് സി.പി.എം ഭയപ്പെടുന്നത് ഈ സാഹചര്യത്തിലാണ്.


