ചെലവഴിക്കാൻ പണമില്ല, ട്രഷറിയിൽ പ്രതിസന്ധി
text_fieldsതിരുവനന്തപുരം: സാമ്പത്തിക വർഷാവസാനത്തെ ഭാരിച്ച ചെലവുകൾ മുന്നിൽനിൽക്കെ ട്രഷറി കടുത്ത പ്രതിസന്ധിയിൽ. ശമ്പളവും പെൻഷനുമൊഴികെ മറ്റ് ബില്ലുകളൊന്നും മാറാതെ മുറുക്കിപ്പിടിച്ചാണ് ട്രഷറിയിൽ നിന്നുള്ള പണം ചെലവഴിക്കൽ. മാർച്ചിലെ ചെലവുകൾക്കായി 30000 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. കടമെടുപ്പ് പരിധിയിൽ അവശേഷിക്കുന്ന 605 കോടി രൂപയുടെ വായ്പ ചൊവ്വാഴ്ച എടുക്കും. ഇത് നിലവിലെ പ്രതിസന്ധിയിൽ നേരിയ ആശ്വാസമാകുമെങ്കിലും പ്രതിസന്ധിക്ക് പരിഹാരമാകില്ല. പ്രതിസന്ധി മറികടക്കുന്നതിന് യൂനിവേഴ്സിറ്റികൾ, തദ്ദേശസ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളിലെ നീക്കിയിരുപ്പ്, പങ്കാളിത്ത പെൻഷൻ ഫണ്ടിൽ നിന്നുള്ള അധിക വായ്പ എന്നിവ ട്രഷറിയിലേക്ക് മാറ്റാനാണ് ധനവകുപ്പ് ശ്രമം.
ആദ്യത്തെ അഞ്ച് പ്രവൃത്തിദിനങ്ങളിൽ ശമ്പളവും പെൻഷനുംമാത്രം പാസാക്കിയാൽ മതിയെന്നത് അനൗദ്യോഗിക നിർദേശമാണ്. ഈ സമയപരിധി പൂർത്തിയായശേഷം പി.എഫ്, മെഡിക്കൽ, പ്ലാൻ ചെലവുകൾ എന്നിവയുടെ ബില്ലുകൾ പരിഗണിക്കേണ്ടിവരും. മറ്റ് ബില്ലുകൾകൂടി പരിഗണിക്കുമ്പോഴേ സാമ്പത്തികസ്ഥിതിയുടെ കൃത്യമായ വിവരങ്ങൾ ലഭ്യമാകുവെന്നാണ് ട്രഷറിയിൽ നിന്നുള്ള വിവരം. നിലവിൽ 25 ലക്ഷമാണ് ട്രഷറിയിലെ പിൻവലിക്കൽ പരിധി. മതിയായ പണം ലഭിക്കാത്തപക്ഷം തിങ്കൾ മുതൽ ട്രഷറികളിൽ നിയന്ത്രണം ഏർപ്പെടുത്താനും സാധ്യത.
ട്രഷറി അക്കൗണ്ടിൽ പണം ഇല്ലാത്ത സാഹചര്യങ്ങളിൽ റിസർവ് ബാങ്കിൽ നിന്നുള്ള താൽക്കാലിക സഹായമായ വെയ്സ് ആൻഡ് മീൻസ് അഡ്വാൻസ് എടുക്കാനാകും. 1670 കോടിയാണ് വെയ്സ് ആൻഡ് മീൻസ് പരിധി. ഇതിനുപുറമേ ഒരുവട്ടംകൂടി 1670 കോടിയെടുക്കാം. പക്ഷേ, രണ്ടാമതെടുത്തത് രണ്ടാഴ്ചക്കുള്ളിൽ തിരിച്ചടയ്ക്കണം. അതിന് സാധിച്ചില്ലെങ്കിൽ ട്രഷറി ഓവർഡ്രാഫ്റ്റിലാകുന്ന സ്ഥിതിയുണ്ടാകും. വൈദ്യുതി മേഖലയിലെ പരിഷ്കരണത്തിന്റെ പേരിൽ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 0.5 ശതമാനം വായ്പയെടുക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ 5500 കോടികൂടി വായ്പയെടുക്കാൻ വഴിയൊരുങ്ങും. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി ധനമന്ത്രി നിർമല സീതാരാമനെ നേരിൽ കാണുന്നുണ്ട്.
വയനാട് പുനരധിവാസത്തിന് അനുവദിച്ച ദീർഘകാല മൂലധന വായ്പയുടെ ചെലവഴിക്കൽ സമയപരിധിയിൽ ഇളവ് തേടിയാണ് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയെ കാണുന്നത്.