മാനനഷ്ടക്കേസ്; ഷാഫി പറമ്പിൽ എം.പി കുറ്റം നിഷേധിച്ചു
text_fieldsതലശ്ശേരി: ബാലാവകാശ കമീഷൻ ചെയർമാൻ അഡ്വ. കെ.വി. മനോജ് കുമാറിനെതിരെ വാർത്തസമ്മേളനത്തിൽ തെറ്റായ പരാമർശം നടത്തുകയും ഈ വിവരം സ്വന്തം ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കേസിൽ കുറ്റാരോപിതനായ ഷാഫി പറമ്പിൽ എം.പി ബുധനാഴ്ച തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. കേസിന്റെ കുറ്റപത്രം കോടതി എം.പിയെ വായിച്ചു കേൾപ്പിച്ചു. കുറ്റം ഇദ്ദേഹം നിഷേധിച്ചു.
തുടർന്ന് തെളിവെടുപ്പിനായി കേസ് ജൂലൈ ഏഴിലേക്ക് മാറ്റി. തൊഴിലിന്റെ ദുരുപയോഗം കാരണം ബാർ കൗൺസിൽ നടപടിയെടുത്ത് പുറത്താക്കിയ വ്യക്തിയാണ് അഡ്വ. മനോജ് കുമാറെന്നും കുട്ടികളുടെ സംയോജിത വികാസത്തെ സംബന്ധിച്ച് ക്ലാസ് സംഘടിപ്പിച്ചില്ല എന്നും തെറ്റായി പ്രസ്താവിച്ച ഷാഫി പറമ്പിൽ എം.പിക്കെതിരെ ആദ്യം വക്കീൽ നോട്ടീസ് അയച്ചുവെങ്കിലും വിഷയത്തിൽ ഖേദപ്രകടനം നടത്താൻ എം.പി കൂട്ടാക്കാത്തതിനെ തുടർന്നാണ് ക്രിമിനൽ നിയമനടപടി പ്രകാരം അഡ്വ. ഒ.ജി. പ്രേമരാജൻ മുഖേന മാനഷ്ടക്കേസ് ഫയൽ ചെയ്തത്.


