മുങ്ങിയ കപ്പലിലെ എണ്ണച്ചോർച്ച തടയാൻ ശ്രമമെന്ന് പ്രതിരോധ മന്ത്രാലയം
text_fieldsന്യൂഡൽഹി: മേയ് 25ന് കേരളതീരത്ത് മുങ്ങിയ കപ്പൽ എം.എസ്.സി എൽസ മൂന്നിൽനിന്ന് എണ്ണയും രാസവസ്തുക്കളും ചോരുന്നത് തടയാൻ ദൗത്യം പുരോഗമിക്കുന്നതായി അധികൃതർ. കോസ്റ്റ് ഗാർഡിന്റ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്. മലിനീകരണ പ്രതികരണ സംവിധാനങ്ങളുള്ള മൂന്ന് കപ്പലുകളും വിമാനവും മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്നും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.സി. വേണുഗോപാലിന് നൽകിയ കത്തിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് വ്യക്തമാക്കി. അപകടത്തിനുശേഷം, ആറിടങ്ങളിലാണ് നേരിയ തോതിൽ എണ്ണ പടർന്നതായി കണ്ടെത്തിയത്. ഇത് കോസ്റ്റ് ഗാർഡ് കപ്പലുകളും വിമാനവും ചേർന്ന് നീക്കി.
ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് കപ്പൽ ഉടമകൾക്കും മാനേജർമാർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ദൗത്യത്തിനായി ദിവസവും നാലോളം കപ്പലുകൾ, വിമാനം മുഖേന ഉപയോഗിക്കുന്ന പ്രതിരോധ സംവിധാനങ്ങൾ തീരദേശ ശുചീകരണത്തിനും മാർഗനിർദേശങ്ങൾക്കുമായി നാല് പ്രത്യേക സംഘങ്ങൾ എന്നിവരെ വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പൂർണമായും തയാറാണെന്നും അധികൃതർ വ്യക്തമാക്കി.
കപ്പൽ ഉടമകൾ മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിദഗ്ധ സംഘത്തെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. തീരദേശ ശുചീകരണം പുരോഗമിച്ചുവരികയാണ്. മുങ്ങിയ കണ്ടെയ്നറുകൾക്കും കപ്പൽ അവശിഷ്ടങ്ങൾക്കുമായി സോണാർ ഉപകരണങ്ങൾ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ട്. കപ്പലിലേതടക്കം എണ്ണച്ചോർച്ച തടയാൻ മുങ്ങൽ വിദഗ്ധരുടെ സഹായവും ഉപയോഗപ്പെടുത്തുന്നു. കരയോടടുത്ത 54 കണ്ടെയ്നറുകളിൽ 23 എണ്ണം ഇതിനകം വീണ്ടെടുത്തതായും ബാക്കിയുള്ളവ കരക്കെത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നതായും അധികൃതർ വ്യക്തമാക്കി.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ വിവിധ സുരക്ഷ നടപടികൾ ഉറപ്പുവരുത്തുന്നുണ്ട്. മേഖലയിൽ താൽക്കാലിക മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തി. തീരദേശ ശുചീകരണത്തിനും കണ്ടെയ്നറുകൾ വീണ്ടെടുക്കാനും ലക്ഷ്യമിട്ട് ദുരന്തനിവാരണ അതോറിറ്റി വിവിധ സംഘങ്ങളെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
വിവിധ മന്ത്രാലയങ്ങളും അധികൃതരുമായി ചേർന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തുന്നതിനൊപ്പം തീരദേശ മലിനീകരണവും പരിസ്ഥിതി പ്രശ്നങ്ങളും തടയാൻ നടപടികൾ ഏകോപിപ്പിക്കുന്നുണ്ട്. കപ്പലിൽ 643 കണ്ടെയ്നറുകൾ ഉണ്ടായിരുന്നു. ഇതിൽ 13 എണ്ണം അപകടകരമായ ചരക്കുകളാണ്. ഇവയിൽ കാൽസ്യം കാർബൈഡ്, കപ്പലുകളിൽ ഇന്ധനമായി ഉപയോഗിക്കുന്ന 456 മെട്രിക് ടൺ സൾഫർ അടങ്ങിയ ഇന്ധന എണ്ണ, യന്ത്രഭാഗങ്ങളിൽ ഉപയോഗിക്കുന്ന മറൈൻ ഗ്രേഡ് ഓയിൽ എന്നിവയാണുണ്ടായിരുന്നതെന്നും പ്രതിരോധ മന്ത്രാലയം കത്തിൽ വ്യക്തമാക്കി.
കപ്പൽ കമ്പനിക്കെതിരെ കേസ് വേണ്ടന്ന് കേരളവും കേന്ദ്രവും
ന്യൂഡൽഹി: മേയ് 25ന് കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ (74 കി. മീറ്റർ) അറബിക്കടലില്‍ എം.എസ്.സി, എല്‍സ മൂന്ന് ചരക്കുകപ്പല്‍ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിക്കെതിരെ കേസ് എടുക്കേണ്ടെന്ന കേരള സർക്കാറിന്റെ നിലപാടിനെ പിന്തുണച്ച് കേന്ദ്ര സർക്കാറും.
മേയ് 29ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിയും കേന്ദ്ര സർക്കാറിന് കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും പങ്കെടുത്ത യോഗത്തിലാണ് കേസ് വേണ്ടെന്ന നിലപാട് സ്വീകരിച്ചത്. കമ്പനിയെ ക്രിമിനൽ കേസിലേക്ക് വലിച്ചിഴക്കാതെ ഇൻഷുറസ് കമ്പനി വഴി നഷ്ടപരിഹാരം കിട്ടാനുള്ള നടപടികൾക്ക് മുൻഗണന നൽകാനാണ് സർക്കാറിന്റെയും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന്റെയും നിലപാട്. അപകടത്തിൽപെട്ട കപ്പലിന്റെ ഉടമസ്ഥരായ എം.എസ്.സി വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന ഇടപാടുകാരാണെന്നും കേരളം ചൂണ്ടിക്കാട്ടുന്നുണ്ട്.