കുണ്ടറ,കരുനാഗപ്പള്ളി തോൽവി: രണ്ട് സി.പി.എം ജില്ല സെക്രട്ടേറിയേറ്റംഗങ്ങൾക്ക് തരംതാഴ്ത്തൽ
text_fieldsകൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ, കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ, എൽ.ഡി.എഫിനുണ്ടായ തോൽവിയുമായി ബന്ധപ്പെട്ട് രണ്ട് ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളെ ഏരിയാ കമ്മറ്റിയിലേക്ക് തരം താഴ്ത്താനും ഒരു സെക്രട്ടേറിയേറ്റ് അംഗത്തെയും രണ്ട് ഏരിയാ സെക്രട്ടറിമാരെയും ഒരു ജില്ല കമ്മറ്റി അംഗത്തെയും താക്കീത് ചെയ്യാനും സി.പി.എം തീരുമാനം. ഒരു ഏരിയ സെക്രട്ടറിയെ നടപടിയിൽ നിന്നൊഴിവാക്കി.
ജില്ല സെക്രട്ടേറിയേറ്റംഗങ്ങളായ പി.ആർ. വസന്തൻ, എൻ.എസ് പ്രസന്നകുമാർ എന്നിവരെയാണ് ഏരിയാ കമ്മറ്റിയിലേക്ക് തരം താഴ്ത്തിയത്. സെക്രട്ടേറിയേറ്റംഗവും കുണ്ടറയിൽ തോറ്റ മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ ഭർത്താവുമായ ബി.തുളസീധരക്കുറുപ്പ് , കുണ്ടറ ഏരിയാ സെക്രട്ടറി എസ്.എൽ.സജികുമാർ കുനാഗപ്പള്ളി ഏരിയാ സെക്രട്ടറി പി.കെ.ബാലചന്ദ്രൻ ,ജില്ല കമ്മറ്റിയംഗം ആർ.ബിജു എന്നിവർക്കാണ് താക്കീത്. ശൂരനാട് ഏരിയാ സെക്രട്ടറി പി.ബി.സത്യദേവനെയാണ് നടപടിയിൽ നിന്നൊഴിവാക്കിയത്.
ഇവരിൽ നിന്ന് വിശദീകരണം തേടാൻ കഴിഞ്ഞ ജില്ല കമ്മറ്റി തീരുമാനിച്ചിരുന്നു. കുണ്ടറയിൽ സി.പി.എം ലെ മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും കരുനാഗപ്പള്ളിയിൽ സി.പി.ഐ ലെ സിറ്റിംഗ് എം.എൽ.എ ആയിരുന്ന ആർ.രാമചന്ദ്രനുമാണ് തോറ്റത്.