മുണ്ടേരി-മേപ്പാടി മലയോര ഹൈവേ മോഹിപ്പിച്ചു കളഞ്ഞില്ലേ...
text_fields2024 ജൂൺ 30നുണ്ടായ മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് പാലമില്ലാത്തതിനാൽ മറുകര കടക്കാൻ കഴിയാതെ വന്നപ്പോൾ. മുണ്ടേരി തലപ്പാലിയിൽ നിന്നുള്ള ദൃശ്യം (ഫയൽ)
(സെക്രട്ടറി
നിലമ്പൂർ: "ഈ തെരഞ്ഞെടുപ്പ് ഒന്ന് കഴിഞ്ഞോട്ടെ, ഇവിടെയുള്ള ആളുകളെ നേരെ മുണ്ടേരി വഴി മേപ്പാടിയിലേക്ക് റോഡ് വഴി കയറ്റും ഞാൻ" 2021ൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അന്നത്തെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ തുടക്കമിട്ടത് ഈ വാക്കുകളിലൂടെയായിരുന്നു. 2700 വോട്ടിന് രണ്ടാം തവണ എം.എൽ.എയായ അൻവറിന് പോത്തുകല്ല് പഞ്ചായത്തിൽനിന്ന് ലഭിച്ച 500 വോട്ടിന്റെ ഭൂരിപക്ഷം മലയോര ഹൈവേയുടെ വാഗ്ദാനത്തിന്റെ കൂടി അടിസ്ഥാനത്തിൽ ആയിരുന്നു.
ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് നവീകരണത്തിന് സ്ഥലത്തിനും കെട്ടിടങ്ങൾക്കും പൊന്നുംവില കിട്ടുമ്പോൾ ഈ മേഖലയിലുള്ളവർ നാടിന്റെ വികസനം കൊതിച്ച് സൗജന്യമായാണ് സ്ഥലവും കെട്ടിടങ്ങളും മലയോര ഹൈവേക്കായി വിട്ടു നൽകിയത്. 30 വർഷത്തോളം നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിവന്ന പോരാട്ടങ്ങൾക്ക് ഒടുവിൽ പരാജയമായിരുന്നു ഫലം. കാറ്റാടി പാലം-ചാത്തമുണ്ട-മുണ്ടേരി ഫാം-അരണപ്പുഴ-മേപ്പാടി മലയോര ഹൈവേ അട്ടിമറിക്ക് പിന്നിൽ വനംവകുപ്പിന്റെ പിടിവാശി മാത്രമാണോ കാരണം. നിലവിൽ മലയോര ഹൈവേ കക്കാടംപൊയിൽ-നായാടംപൊയിൽ-കള്ളാടി വഴി ആക്കിയതിന് പിന്നിൽ ആരാണ്?.
വയനാടിന്റെയും നിലമ്പൂരിന്റെയും വികസനങ്ങൾ കൂടിയാണ് മേപ്പാടി-മുണ്ടേരി മലയോര ഹൈവേ നിർമാണത്തിന്റെ അട്ടിമറിയിലൂടെ തടസ്സപ്പെട്ടത്. നിലമ്പൂർ-മുണ്ടേരി-മേപ്പാടി ദൂരം -52 കി.മീറ്റർ, താമരശ്ശേരി-വൈത്തിരി-മേപ്പാടി-102 കി.മീറ്റർ, വഴിക്കടവ്-നാടുകാണി-മേപ്പാടി 81 കി.മീറ്റർ ദൂരമാണ് നിലവിലുള്ളത്. താമരശ്ശേരി ചുരം പാതയിലും നാടുകാണി ചുരം പാതയിലും ഗതാഗത തടസ്സം നേരിടുമ്പോൾ ബദൽപാതയായി ഉപയോഗിക്കാൻ കഴിയുമായിരുന്ന മികച്ച പദ്ധതിയാണ് ഇല്ലാതായിരിക്കുന്നത്. നിലമ്പൂർ-വയനാട് ടൂറിസം വികസനം കൂടിയാണ് ഇതിലൂടെ നഷ്ടമായത്. കൂടാതെ, നിലമ്പൂരിൽ നിന്നുള്ള ട്രെയിൻ സർവിസ് വയനാട്ടുകാർക്ക് ഉപയോഗപ്പെടുത്താനുള്ള അവസരവും നഷ്ടപ്പെട്ടു. ബംഗളൂരുവിലേക്കുള്ള യാത്രക്ക് രണ്ട് മണിക്കൂർ സമയവും ഈ പാത നിലവിൽ വരുമായിരുന്നെങ്കിൽ ലാഭമായിരുന്നു.
2024 ജൂൺ 30ന് വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരന്തത്തിൽ അകപ്പെട്ടവർ ഒലിച്ചെത്തിയത് ചാലിയാറിലൂടെയായിരുന്നു. ആ മഹാദുരന്തത്തിന്റെ രക്ഷാപ്രവർത്തനം ചാലിയാറിന് അക്കരെ വൈകാനും വലിയ തടസ്സം നേരിട്ടതിന് പിന്നിലും ഈ ഭാഗത്ത് പാലമോ, റോഡോ ഇല്ലാത്തത് കൊണ്ടായിരുന്നു. ചാലിയാറിന് അക്കരെ ഇരുട്ടുകുത്തി, വാണിയംപുഴ ഭാഗത്ത് എത്തിച്ചേർന്ന മൃതദേഹങ്ങൾ ഇക്കരെ എത്തിക്കാൻ ചാലിയാറിന്റെ കുത്തൊഴുക്ക് കുറയുംവരെ കാത്തിരിക്കേണ്ടിവന്നു. ദേശീയ ദുരന്ത നിവാരണ സേനക്ക് (NDRF) കഴിയാത്തതാണ് അന്ന് നാട്ടുകാരുടെ ഇച്ഛാശക്തി മൂലം സാധ്യമായത്. ചാലിയാറിന് അക്കരെയുള്ള നാല് കാട്ടുനായ്ക വിഭാഗം ആദിവാസികൾക്ക് ഈ പാത വരുമായിരുന്നെങ്കിൽ സുഗമമായി നാടുമായി ബന്ധം സ്ഥാപിക്കാമായിരുന്നു. നിലവിൽ ഇവിടെയുള്ള വിദ്യാർഥികൾ ചാലിയാർ മറികടക്കുന്നത് ചങ്ങാടത്തിലൂടെയാണ്. ജീവൻ പണയം വെച്ചാണ് ആ യാത്ര. കഴിഞ്ഞദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജുമെല്ലാം മുളകെട്ടിയുള്ള ചങ്ങാടത്തിലൂടെയാണ് ആദിവാസി നഗറുകളിലെത്തിയത്.
ഒരേ കാര്യത്തിൽ വനം വകുപ്പിന് രണ്ട് നിയമമോ?
നിലമ്പൂർ: മുണ്ടേരി-മേപ്പാടി പാതക്ക് എട്ട് കിലോമീറ്റർ വനത്തിലൂടെ റോഡ് നിർമിക്കാൻ പറ്റില്ലെന്ന വനം വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പാത ഇല്ലാതായത്. അലൈൻമെന്റ് കടന്നുപോകുന്നത് ഉരുൾപൊട്ടൽ സാധ്യത കൂടുതലുള്ള സ്ഥലങ്ങളിലൂടെയാണെന്നും വന്യമൃഗങ്ങളുടെ പ്രധാന സഞ്ചാര പാതയായതിനാൽ ഇവിടെ സാധ്യമല്ലെന്നും കെ.ഐ.ഐ.എഫ്.ബി, നാറ്റ് പാക് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ നടന്ന ഇൻസ്പെക്ഷൻ പ്രകാരമുള്ള റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ എട്ട് കിലോമീറ്റർ വനത്തിലൂടെ എലവേറ്റഡ് ഹൈവേ (തൂൺ വഴി) പാത നിർമിക്കുന്നതിന് എന്താണ് തടസ്സമെന്ന് ഇപ്പോഴും വ്യക്തമല്ല.
മലയോര ഹൈവേ നിർമാണത്തിൽ വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പല ജില്ലകളിലും നിലനിൽക്കുന്നുണ്ട്. എലവേറ്റഡ് ഹൈവേ നിർമിച്ചാണ് പെരുമ്പാവൂർ മണ്ഡലത്തിൽ വനഭൂമിയിലൂടെയുള്ള പാത കടന്നുപോകുക. പെരുമ്പാവൂരിൽ കൂവപ്പാടി പഞ്ചായത്തിലെ അഭയാരണ്യം മുതൽ ചെട്ടിനാട് വരെയുള്ള 1.85 കിലോമീറ്റർ ദൂരത്തിലാണ് ഇങ്ങനെ നിർമിക്കുക. കേരളത്തിന്റെ ചില പ്രദേശങ്ങളിൽ പറ്റുമെന്നും മറ്റൊരിടത്ത് പറ്റില്ലെന്നതും എന്ത് വിചിത്ര വാദം!
നിലവിൽ അലൈൻമെന്റ് മാറ്റിയ കക്കാടംപൊയിൽ നായാടംപൊയിൽ കള്ളാടി വഴിയും വനഭൂമിയുണ്ട്. കൂടാതെ ഉരുൾപൊട്ടൽ സാധ്യത കൂടുതലുള്ള മേഖലയായിട്ടും കള്ളാടി-മേപ്പാടി തുരങ്കപാതക്ക് അനുമതി നേടിയെടുക്കാൻ സംസ്ഥാന സർക്കാറിന് കഴിഞ്ഞു എന്നതും കാണേണ്ടതാണ്. വയനാട്-മലപ്പുറം ജില്ല നേരിട്ടുള്ള കണക്ട് വിറ്റി നഷ്ടപ്പെടുത്തി കക്കാടംപൊയിൽ വഴി പാത തിരിച്ചുവിട്ടതിൽ ആരുടെയെങ്കിലും താൽപര്യപ്രകാരമാണോ എന്നതുകൂടി വോട്ടർമാർ ചോദിക്കുന്നുണ്ട്.
നിലമ്പൂരിൽനിന്ന് മേപ്പാടിയിലേക്കുള്ള വിവിധ വഴികളുടെ റൂട്ട് മാപ്പ്
ഞങ്ങളുടെ പ്രതീക്ഷ തല്ലിക്കെടുത്തി -ആക്ഷൻ കൗൺസിൽ
എട്ട് കിലോമീറ്റർ വരുന്ന വനഭൂമി മറികടക്കാൻ എലവേറ്റഡ് ഹൈവേക്ക് 400 കോടി രൂപ പിണറായി സർക്കാർ മാറ്റിവെച്ചിട്ടുണ്ടെന്ന് പറഞ്ഞു ഞങ്ങളെ വിശ്വസിപ്പിച്ച് വീടും സ്ഥലവും ഹൈവേക്ക് വേണ്ടി വിട്ടുകൊടുത്തു. ഒരു രൂപ പോലും നഷ്ടപരിഹാരം വാങ്ങാതെയാണ് ഈ നാട്ടിലെ സാധാരണക്കാർ വസ്തുക്കൾ പാതക്കായി വിട്ടുനൽകിയത്.
വനഭൂമി വിട്ടുകിട്ടണമെങ്കിൽ കേന്ദ്രസർക്കാറിന് പ്രൊപ്പോസൽ കൊടുക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചോ? ഒമ്പത് വർഷമായിട്ടും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഓഫിസിലും പ്രൊപ്പോസൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് അറിഞ്ഞത്. ഇതിന്റെ പേരിലാണ് നമ്മുടെ സ്വപ്നങ്ങൾ, നാടിന്റെ വികസനം എല്ലാം തകർന്നടിയുന്നത്. ആനക്കാംപൊയിൽ തുരങ്കപാതക്ക് വനത്തിലൂടെ അനുമതി ലഭിച്ചെങ്കിൽ ഈ പാതക്കും ലഭ്യമാക്കണം. റദ്ദാക്കിയ മേപ്പാടി-നിലമ്പൂർ ഹിൽ ഹൈവേ SH 59 പുനസ്ഥാപിക്കണം. അല്ലെങ്കിൽ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകാൻ തയാറാകണം.
നാസിർ കോട്ടക്കുത്ത് (മേപ്പാടി-നിലമ്പൂർ ഹിൽ ഹൈവേ ആക്ഷൻ കൗൺസിൽ പ്രസിഡന്റ്), കെ.ടി. മുഹമ്മദ് റെനീസ് (സെക്രട്ടറി)