സർക്കാറിനോട് ഭരണപരിഷ്കാര വകുപ്പ്; താൽക്കാലിക നിയമനങ്ങൾ മുഴുവൻ പരിശോധിക്കണം
text_fieldsതിരുവനന്തപുരം: സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക-കരാർ നിയമനങ്ങളിൽ ഭൂരിഭാഗവും എംപ്ലോയ്മെന്റ് സർവിസ് വകുപ്പിനെ അറിയിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് റിപ്പോർട്ട്. പി.എസ്.സി പരിധിയിൽ വരാത്ത സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകൾ നിർബന്ധമായും എംപ്ലോയ്മെൻറ് വകുപ്പിനെ അറിയിക്കണമെന്ന കർശന നിർദേശവും ആവർത്തിച്ച ഉത്തരവുകളുമുണ്ടെങ്കിലും വ്യാപകമായി ലംഘിക്കുകയാണെന്നാണ് കണ്ടെത്തൽ.
എല്ലാ വകുപ്പിലെയും താൽക്കാലിക ജീവനക്കാരുടെ വിവരങ്ങളും നിയമിച്ച രീതിയും സമാഹരിക്കണമെന്നും നിയമവിരുദ്ധമായി നടന്ന നിയമനങ്ങൾ റദ്ദാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. ഈ ഒഴിവുകൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകൾ വഴി നികത്തണം. ഇതിന് നിലവിലെ ഉത്തരവുകൾ കർശനമാക്കുകയും വകുപ്പ് തലവന്മാരെ പ്രത്യേകം ചുമതലപ്പെടുത്തുകയും തുടർ ഉത്തരവുകൾ ഇറക്കുകയും വേണം.
എല്ലാ സർക്കാർ വകുപ്പിലും അർധസർക്കാർ സ്ഥാപനങ്ങളിലും പ്രതിമാസമുണ്ടാകുന്ന കരാർ -താൽക്കാലിക ഒഴിവുകൾ അതത് സ്ഥാപനങ്ങൾക്ക് തന്നെ ഓൺലൈനായി റിപ്പോർട്ട് ചെയ്യണം. ഇതിന് ‘ഓൺലൈൻ വേക്കൻസി റിപ്പോർട്ടിങ് സിസ്റ്റം’ എംപ്ലോയ്മെന്റ് വകുപ്പിന്റെ വെബ്സൈറ്റിൽ ഉൾപ്പെടുത്തണം.
പ്ലേസ്മെന്റ് രജിസ്റ്ററും വേക്കൻസി നോട്ടിഫിക്കേഷൻ രജിസ്റ്ററും പരിശോധിച്ചതിൽനിന്നാണ് വകുപ്പുകൾ എംപ്ലോയ്മെന്റ് വകുപ്പിനെ അവഗണിക്കുന്ന വിഷയം പഠന സംഘത്തിന്റെ ശ്രദ്ധയിൽപെട്ടത്. ഇതിൽ അധ്യാപക മേഖലയിലെ ഒഴിവുകളാണ് കൂടുതലും. 2022-23ൽ ഒരു താൽക്കാലിക അധ്യാപക ഒഴിവുപോലും എംപ്ലോയ്മെൻറ് വകുപ്പിനെ അറിയിച്ചിട്ടില്ല. എല്ലാ താൽക്കാലിക ഒഴിവും സ്കൂൾ അധികൃതർ തന്നെ നികത്തുകയാണ്.
സ്കൂളുകൾ സ്വമേധയാ നിയമനം നടത്തുന്നതിലൂടെ നിയമനത്തിന്റെ സുതാര്യതയും സത്യസന്ധതയും നഷ്ടപ്പെടുന്നതോടൊപ്പം സംവരണ തത്വങ്ങൾ പാലിക്കപ്പെടാതെയും പോകുന്നു. പഞ്ചായത്ത് വകുപ്പിലെ വിവിധ പദ്ധതികൾ പ്രകാരമുള്ള താൽക്കാലിക-കരാർ ഒഴിവുകളും അറിയിക്കുന്നില്ല. മുഴുവൻ പഞ്ചായത്തുകളിലെയും കരാർ താൽക്കാലിക ഒഴിവുകൾ കൃത്യമായി എംപ്ലോയ്മെൻറ് വകുപ്പ് വഴി നികത്തിയാൽ തന്നെ രജിസ്റ്റർ ചെയ്ത വളരെയധികം അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകാൻ കഴിയുമെന്നും റിപ്പോർട്ടിലുണ്ട്.