വിമാനപകടത്തിൽ മരിച്ച രഞ്ജിതക്കെതിരെ അധിക്ഷേപ പരാമർശം; ഡപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ
text_fieldsകാഞ്ഞങ്ങാട് (കാസർകോട്): അഹ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി രഞ്ജിത ആർ. നായരെ അധിക്ഷേപിച്ച് ഫേസ്ബുക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസിലെ ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. എൻ.എസ്.എസ് ഹോസ്ദുർഗ് താലൂക്ക് പ്രസിഡന്റ് കെ. പ്രഭാകരൻ നായരുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. ലൈംഗികമായി ആക്ഷേപിച്ചതിനും കേസുണ്ട്.
വ്യാഴാഴ്ച 1.30നും 4.30നുമിടയിലാണ് പോസ്റ്റിട്ടത്. അഹ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ മരിച്ച രഞ്ജിത ആർ. നായരെ ലൈംഗികമായി അധിക്ഷേപിച്ചതിനും നായർ സമുദായവും മറ്റ് ജാതിക്കാരും തമ്മിൽ ജാതിസ്പർധ വളർത്തുന്നതിനും ലഹളയുണ്ടാക്കുന്നതിനും ഫേസ്ബുക് പോസ്റ്റ് ഇടയാക്കും എന്നിവക്കെതിരെയാണ് കേസ്.
വെള്ളരിക്കുണ്ടിൽനിന്ന് അറസ്റ്റുചെയ്ത പവിത്രനെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഓഫിസിലേക്ക് കൊണ്ടുവന്നു. ഒരു മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനുശേഷം വൈദ്യപരിശോധനക്കായി ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാത്രിയോടെ പ്രതിയെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കി. റിമാൻഡ് ചെയ്ത പവിത്രനെ കാഞ്ഞങ്ങാട് ജില്ല ജയിലിലേക്ക് മാറ്റി.
രാജ്യത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയ വിമാനാപകടത്തിൽ മരണമടഞ്ഞ ഏക മലയാളിയെ കുറിച്ച് അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ കമന്റ് ഇട്ടതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടിയെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കി.
ശക്തമായ എതിർപ്പ് ഉയർന്നതിനെ തുടർന്ന് കമന്റ് നീക്കംചെയ്തുവെങ്കിലും ഇത് സമൂഹമാധ്യമങ്ങളിൽ നിരവധിപേർ പങ്കുവെക്കുകയും വിമർശനമുയർത്തുകയും ചെയ്തിരുന്നു. ഹീനമായ നടപടിയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് റവന്യൂ മന്ത്രി കെ. രാജൻ ഫേസ്ബുക്കിൽ കുറിച്ചു. കാഞ്ഞങ്ങാട് ആനന്ദാശ്രമം സ്വദേശിയായ പവിത്രൻ, കാഞ്ഞങ്ങാട് തീർഥങ്കരയിലാണ് താമസം. മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ അധിക്ഷേപിച്ചതിന് പവിത്രൻ സസ്പെൻഷനിലായിട്ടുണ്ട്.
രഞ്ജിതയുടെ വീട്ടിലെത്തി വീണാ ജോർജ്
തിരുവല്ല: വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ കുടുംബത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു. വേദനാജനകമായ സംഭവമാണ് നടന്നതെന്നും നിയമപപരമായി സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കുട്ടികളെ രണ്ടുപേരെയും അമ്മയെ എൽപിച്ചാണ് രഞ്ജിത പോയത്. അമ്മ കാൻസർ ബാധിതയാണ്. സർക്കാർ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. രഞ്ജിതയുടെ സഹോദരൻ ഇന്ന് വൈകിട്ട് അഹ്മദാബാദിലേക്ക് പോകുമെന്നും ഡി.എൻ.എ സ്ഥിരീകരണം ഉണ്ടായാൽ ഉടൻ മൃതദേഹം വിട്ടുനൽകുമെന്നും മന്ത്രി അറിയിച്ചു.
രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും സർക്കാർ തലത്തിൽ തന്നെ കാര്യങ്ങൾ നീക്കുമെന്നും മന്ത്രി പറഞ്ഞു.