അൻവറിന് യു.ഡി.എഫിനെയാണോ യു.ഡി.എഫിന് അൻവറിനെയാണോ വേണ്ടത്?
text_fieldsകോഴിക്കോട്: കാലവർഷം കനത്തു പെയ്യുമ്പോഴും രാഷ്ട്രീയ കേരളം നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിലെ ചർച്ചകൾക്കും വാർത്തകൾക്കും കാതോർക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ കേരളത്തിലെ ശ്രദ്ധാ കേന്ദ്രമായി മാറിയ നിലമ്പൂർ മണ്ഡലം യു.ഡി.എഫിന് തലവേദനയായിരിക്കുകയാണ്. മണ്ഡലത്തിലെ മുൻ എം.എൽ.എ പി.വി അൻവർ യു.ഡി.എഫിന് കീറാമുട്ടിയായി മാറിയിരിക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ വ്യക്തമാക്കുന്നത്. ബുധനാഴ്ച അൻവറിന്റെ വാർത്താസമ്മേളനത്തിനു ശേഷം കുറേക്കൂടി വ്യക്തതയുള്ള നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോൺഗ്രസ് നേതാക്കളും സ്വീകരിച്ചത്.
അൻവറിന്റെ ഭീഷണിതന്ത്രങ്ങൾക്കും വിലപേശലിനും നിന്നു കൊടുക്കേണ്ട എന്ന സമീപനമാണ് ലീഗടക്കം യു.ഡി.എഫ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് അൻവർ രാജിവെച്ചതോടെ ആഗതമായ ഉപതെരഞ്ഞെടുപ്പിൽ എങ്ങനെയെങ്കിലും വിജയിക്കേണ്ടത് കോൺഗ്രസിനും സി.പി.എമ്മിനും ഒരുപോലെ അഭിമാന പ്രശ്നമാണ്. അൻവറിനാകട്ടെ, കേരള രാഷ്ട്രീയത്തിലെ തന്റെ നിലനിൽപിന്റെ പോരാട്ടം കൂടിയാണിത്.
ഇടതുബാന്ധവം ഉപേക്ഷിച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ ചിരപരിചിതമല്ലാത്ത പുതിയ യുദ്ധമുഖം തുറന്ന അൻവറിന് പക്ഷേ, യു.ഡി.എഫിന്റെ ഇറയത്തുതന്നെ നിൽക്കാനാണ് ഇപ്പോഴും വിധി. ഐക്യമുന്നണിയിൽ പ്രവേശനമായില്ലെന്ന് വിലപിക്കുന്ന അൻവറിനെയാണ് ബുധനാഴ്ച കേരളം കണ്ടത്. മുന്നണിയിലെടുത്തില്ലെങ്കിൽ തൃണമൂലിന്റെ സ്ഥാനാർഥിയായി മത്സരരംഗത്തുണ്ടാകുമെന്ന ഭീഷണിയും.
നിലമ്പൂരിൽ യു. ഡി.എഫോ എൽ.ഡി.എഫോ വിജയിച്ചാലും അൻവറിന് പ്രഹരമേൽക്കാനുള്ള സാധ്യതയിലേക്കാണ് ഇതുവരെയുള്ള സൂചനകളത്രയും. താൻ നഖശിഖാന്തം തള്ളിപ്പറഞ്ഞ ആര്യാടൻ ഷൗക്കത്ത് ഹൈക്കമാൻഡിന്റെ ആശീർവാദങ്ങളോടെ ഔദ്യോഗിക സ്ഥാനാർഥിയായി പ്രചാരണം കൊഴുപ്പിക്കുന്നത് അൻവറിന് കണ്ടുനിൽക്കേണ്ടി വരികയാണ്.
പറഞ്ഞതെല്ലാം പിൻവലിച്ച് ഷൗക്കത്തിനുവേണ്ടി പ്രചാരണത്തിനിറങ്ങുക മാത്രമാണ് അൻവറിനു മുന്നിലുള്ള വഴി. അൻവറിന്റെ സമ്മർദ തന്ത്രങ്ങൾക്കു മുന്നിൽ കീഴടങ്ങേണ്ടെന്നും സ്ഥാനാർഥിയെ അംഗീകരിച്ച് വരുന്നപക്ഷം ബാക്കി സംസാരങ്ങൾ ആവാമെന്നുമുള്ള കടുത്ത നിലപാടിലാണ് കോൺഗ്രസും യു.ഡി.എഫും. അൻവറിന് കീഴടങ്ങേണ്ടതില്ലെന്ന യു.ഡി.എഫ് നിലപാടിന്റെ സാക്ഷ്യം കൂടിയാണ് ഷൗക്കത്തിന്റെ സ്ഥാനാർഥിത്വം. ഇടതു സ്വതന്ത്രനായി അൻവർ വിജയിച്ച മണ്ഡലം കൈവിട്ടു പോകുന്നത് ഇടതുപക്ഷത്തിന് കനത്ത അടിയാണ്.
സി.പി.എമ്മുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് പടിയിറങ്ങിയ അൻവർ വാർത്താസമ്മേളനങ്ങളിൽ യു.ഡി.എഫ് നേതാക്കൾക്കെതിരെയും അമ്പെയ്യുകയാണിപ്പോൾ. വിവിധ നേതാക്കളെ സമീപിച്ച് തന്റെ നിലപാടിന് സാധുത തേടുന്നുവെങ്കിലും ആരും അത്രയേറെ ഗൗനിക്കുന്നില്ലെന്നതാണ് സത്യം. ഇനി എൽ.ഡി.എഫ് പരിസരത്തേക്ക് നോക്കാൻ പോലും അൻവറിന് കഴിയുകയുമില്ല.
ആദ്യഘട്ടങ്ങളിൽ എം.എം. ഹസനെയും വി.ഡി. സതീശനെയും കുഞ്ഞാലിക്കുട്ടിയെയും കൂട്ടുപിടിച്ച അൻവർ അവസാനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണു ഗോപാലിലാണ് എത്തിച്ചേർന്നിരിക്കുന്നത്. ഇന്നത്തെ വാർത്താസമ്മേളനത്തിൽ കെ.സി തന്റെ കാര്യം പരിഗണിക്കുമെന്ന ശുഭാപ്തി പങ്കിടുന്ന അൻവറിന്റെ ഒളിയമ്പുകളേറെയും തനിക്കെതിരെ കർക്കശ നിലപാട് സ്വീകരിക്കുന്ന വി.ഡി. സതീശനെ ലാക്കാക്കിയാണ്. യു.ഡി.എഫിന് അൻവറിനെ ആവശ്യമില്ലെങ്കിലും അൻവറിന് യു.ഡി.എഫിനെ ആവശ്യമുണ്ടെന്നതാണ് നിലവിലെ അവസ്ഥ. അൻവർ അത് തിരിച്ചറിയുമോ എന്നതാണ് ചോദ്യം.
എന്തു ചെയ്യണമെന്ന് തികഞ്ഞ ആശയക്കുഴപ്പത്തിലാണ് അൻവറിപ്പോൾ. നിയുക്ത സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർഥിത്വം അംഗീകരിക്കാതെ നിലമ്പൂരിൽ സ്ഥാനാർഥിയായി വി.എസ്. ജോയിയെ തുടക്കത്തിൽ ഉയർത്തിക്കാട്ടിയെങ്കിലും യു.ഡി.എഫ് മൈൻഡ് ചെയ്യാതെ പോയതോടെ ആ ചുവട് പിഴച്ചു.
ജോയിയാകട്ടെ, ഷൗക്കത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് അൻവറിന്റെ നിലപാടിനെ തള്ളി. ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷവും ആരാടൻ ഷൗക്കത്തിനെ നിരന്തരം ആക്ഷേപിച്ച് അൻവർ രംഗത്തുവന്നത് യു.ഡി.എഫ് നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ കരിപ്പൂർ സ്വർണക്കടത്ത്, എ.ഡി.ജി.പി അജിത് കുമാറിനെതിരായ ആരോപണം, വനം വകുപ്പിന്റെ ജനദ്രോഹ നടപടികൾ തുടങ്ങിയ ജനകീയ പ്രശ്നങ്ങൾ ഉയർത്തി രംഗത്തുവന്ന അൻവർ പിന്നീട് ആവശ്യത്തിനും അനാവശ്യത്തിനും വാർത്താസമ്മേളനങ്ങളും പ്രസ്താവനകളും നടത്തി മുന്നിലുള്ള വഴികൾ ഓരോന്നായി അടക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.
എൽ.ഡി.എഫിൽനിന്ന് പുറത്തുവന്ന് പിന്നീട് ഡി.എം.കെയുടെ വാതിലിൽ മുട്ടിയ അൻവർ അവസാനം തൃണമൂലിന്റെ ലേബലിൽ വിലപേശൽ നടത്തിക്കൊണ്ടിരിക്കുകയാണ്. തന്റെ രാഷ്ട്രീയ ഭാവി തന്നെ അപകടത്തിലാക്കുന്ന നിലപാടിലേക്കാണ് രണ്ടു വട്ടം നിലമ്പൂർ എം.എൽ.എ ആയ അൻവർ പോയിക്കൊണ്ടിരിക്കുന്നത്. നിലവിൽ പ്രചാരണത്തിൽ യു.ഡി.എഫിനെ വൻ പ്രതിസന്ധിയിലാക്കുകയാണ് അൻവർ ചെയ്യുന്നതെന്ന് കോൺഗ്രസുകാർ തന്നെ പറയുന്നു. അൻവറിന്റെ പിന്തുണ നിലമ്പൂരിൽ കരുത്തു പകരുമെങ്കിലും അംഗീകരിക്കാൻ കഴിയാത്ത ആവശ്യങ്ങളാണ് അദ്ദേഹം മുന്നോട്ടു വെക്കുന്നത്. ഏതായാലും മുൻ എം.എൽ.എയുടെ രാഷ്ട്രീയ ഭാവിയിലേക്ക് കൂടിയായിരിക്കും ജൂൺ 19ന് നിലമ്പൂരിൽ മഷി പുരളുന്നത്.