കുടിശ്ശിക കുമിഞ്ഞുകൂടി: വില്ലേജോഫീസുകൾ വഴി റവന്യൂ റിക്കവറിക്ക് ബി.എസ്.എൻ.എൽ
text_fieldsതിരുവനന്തപുരം: ബ്രോഡ്ബാന്റ്-ലാൻഡ്ലൈൻ കണക്ഷൻ വകയിലെ കുടിശ്ശിക കുമിഞ്ഞുകൂടിയതോടെ റവന്യൂ റിക്കവറി നീക്കങ്ങളുമായി ബി.എസ്.എൻ.എൽ. കേരള സർക്കിളിന് കീഴിൽ 10 വർഷം വരെ പഴക്കമുള്ള 25 കോടിയിലേറെ രൂപയാണ് കുടിശ്ശികയുള്ളത്. ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ ശ്രമങ്ങളിലും താലൂക്ക് തല ലീഗൽ സർവീസസ് അതോറിറ്റി വഴിയുള്ള ഇടപെടലുകൾക്കും വഴങ്ങാത്തവരെ പിടികൂടാനാണ് റവന്യൂവകുപ്പിലെ തഹസീൽദാർമാർ വഴിയുള്ള അറ്റകൈ പ്രയോഗം. കേരള റവന്യൂ റിക്കവറി ആക്ടിൽ പൊതുമേഖല സ്ഥാപനമെന്ന നിലയിൽ ബി.എസ്.എൻ.എല്ലിനെയും ഉൾപ്പെടുത്തിയതാണ് പിടിവള്ളിയാക്കുന്നത്.
1000 രൂപയ്ക്ക് മുകളിൽ കുടിശ്ശികയുള്ളവരുടെ പട്ടിക തഹസീൽദാർമാർക്ക് ബി.എസ്.എൻ.എൽ കൈമാറി. പിന്നാലെ കുടിശ്ശിക വരുത്തിയ ഉപഭോക്താക്കൾക്ക് വില്ലേജോഫീസുകളിൽ നിന്ന് വ്യാപകമായി റവന്യൂ റിക്കവറി നോട്ടീസുകൾ അയയ്ക്കുകയാണ്. നോട്ടീസ് നൽകി പിരിച്ചെടുക്കുന്ന തുകയുടെ നിശ്ചിത ശതമാനം സർക്കാറിന് കമ്മീഷനായി ലഭിക്കും. ഉദാഹരണമായി 2500 രൂപ പിരിച്ചെടുന്നതിന് 125 രൂപയാണ് കളക്ഷൻ ചാർജ്ജായി വില്ലേജോഫീസുകളിൽ ഈടാക്കുന്നത്. പുറമേ നോട്ടീസ് അയയ്ക്കുന്നതിനുള്ള ഫീസായി 85 രൂപയും. ഫലത്തിൽ റവന്യൂ റിക്കവറിയുടെ പേരിൽ റവന്യൂ വകുപ്പിനും നേട്ടം.
ഇന്റർനെറ്റ് മുടക്കമടക്കം നിരന്തര പ്രശ്നങ്ങളെ ബ്രോഡ്ബാന്റ് ഉപേക്ഷിച്ചവരും നോട്ടീസ് ലഭിച്ചവരിലുണ്ട്. കണക്ഷൻ കട്ട് ചെയ്യണമെന്ന രേഖാമൂലം പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്ത അധികൃത വീഴ്ച മൂലം കുടിശ്ശിക പട്ടികയിൽ ഉൾപ്പെട്ടവരാണ് മറ്റൊന്ന്. ചട്ടപ്രകാരം നോട്ടീസിന് മറുപടി നൽകാത്തവർക്ക് പിന്നീടുള്ള റവന്യൂസേവനങ്ങളിൽ വിലക്കേർപ്പെടുത്താം. ഇത് കണക്കിലെടുത്ത് നോട്ടീസ് ലഭിച്ചവരിൽ നല്ലൊരു ശതമാനവും വില്ലേജോഫീസുകളിലെത്തി പണമൊടുക്കുകയാണ്. വ്യക്തിഗത ഗുണഭോക്താക്കളാണ് കുടിശ്ശിക പട്ടികയിൽ ഏറെയും. എന്നാൽ 25 ലക്ഷം രൂപ വരെ കുടിശ്ശികയുള്ള സ്വകാര്യ സ്ഥാപനങ്ങളുമുണ്ട്. സാമ്പത്തിക പ്രതിസന്ധി കനത്തതോടെയാണ് കുടിശ്ശിക സമാഹാരണത്തിന് ബി.എസ്.എൻ.എൽ മുതിർന്നത്.