തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം തിരികെ നിയമനമില്ലാത്തതിൽ പൊലീസിൽ അതൃപ്തി
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി മാസങ്ങളായിട്ടും, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി മറ്റു ജില്ലകളിലേക്ക് സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ മാറ്റിനിയമിക്കാത്തതിൽ പൊലീസിൽ അതൃപ്തി പുകയുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം രാഷ്ട്രീയ എതിർചേരിയിലെ ചില ഉദ്യോഗസ്ഥരെ മാറ്റിയതൊഴിച്ചാൽ കാര്യമായ സ്ഥലംമാറ്റമൊന്നുമുണ്ടാകാത്തതാണ് അതൃപ്തിക്ക് കാരണം.
മൂന്നു വര്‍ഷത്തില്‍ കൂടുതൽ ഒരേ ജില്ലയില്‍ ജോലി ചെയ്തെന്ന കാരണത്താല്‍ മറ്റു ജില്ലകളിലേക്ക് മാറ്റിയവരെ തിരികെ നിയമിക്കുന്നത് അനിശ്ചിതമായി നീളുകയാണെന്ന് സേനാംഗങ്ങൾ പരാതിപ്പെടുന്നു. കഴിഞ്ഞ സർക്കാർ രാഷ്ട്രീയ താൽപര്യത്തിൽ നിയമിച്ച പല ഉദ്യോഗസ്ഥരും ഇപ്പോഴും സ്റ്റേഷൻ ചുമതലകളിൽ തുടരുന്ന സാഹചര്യവുമുണ്ട്.
സാധാരണ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഉദ്യോഗസ്ഥരെ അവര്‍ മുമ്പ് ജോലി ചെയ്തിരുന്ന ഇടങ്ങളിലേക്ക് തിരികെ നിയമിക്കുന്നതാണ് പതിവ്.
പരാതി ശക്തമായതോടെ, ദിവസങ്ങൾക്കകം സ്ഥലംമാറ്റ നടപടിയുണ്ടാകുമെന്നാണ് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറയുന്നത്. ഡി.വൈ.എസ്.പിമാരുടെ സ്ഥലംമാറ്റം ഉടൻ ഉണ്ടാകുമെന്നും പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല വീണ്ടും എസ്.ഐമാര്‍ക്ക് നല്‍കുന്നത് ആഗസ്റ്റ് 15ന് നടപ്പാക്കുന്നതിനാലാണ് സ്ഥലംമാറ്റം വൈകുന്നതെന്നും അവർ വിശദീകരിക്കുന്നു.


