മഴ തുണയായി; വൈദ്യുതി ഉപയോഗം കുത്തനെ കുറഞ്ഞു
text_fieldsതിരുവനന്തപുരം: മഴ കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ വൻ കുറവ്. വേനൽച്ചൂടിൽ കുതിച്ചുയർന്ന ഉപയോഗം കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് കെ.എസ്.ഇ.ബി. കഴിഞ്ഞവർഷം മേയ് മാസത്തിൽ കടുത്ത വേനൽച്ചൂടും കാലവർഷം വൈകിയതും പ്രതിസന്ധിക്ക് കാരണമായിരുന്നു.
ഇതുമൂലം ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങിയതിന്റെ ബാധ്യത ഉപഭോക്താക്കളിൽ നിന്ന് യൂനിറ്റിന് 32 പൈസ വീതം സർച്ചാർജായി ഈടാക്കാൻ കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷനെ സമീപിച്ചിരിക്കുകയുമാണ്.
ഇക്കുറി വേനലിലും വൈദ്യുതി ഉപയോഗത്തിൽ വൻവർധന പ്രതീക്ഷിച്ചെങ്കിലും ഏപ്രിലിൽ ലഭിച്ച ഒറ്റപ്പെട്ട വേനൽമഴയും മേയിൽ കാലവർഷമെത്തിയതും ഗുണമായി. ഈമാസത്തെ ആദ്യ ആഴ്ചകളിൽ ചില ദിവസം പ്രതിദിന ഉപയോഗം 100 ദശലക്ഷം യൂനിറ്റ് കടന്നെങ്കിലും മഴ എത്തിയതോടെ, ഇതിൽ മാറ്റമുണ്ടായി.
കഴിഞ്ഞ അഞ്ചുദിവസമായി 85 ദശലക്ഷത്തിൽ താഴെയാണ് പ്രതിദിന ആവശ്യകത. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉപയോഗം 66 ദശലക്ഷം യൂനിറ്റായി കുറഞ്ഞു. ഏതാനും ദിവസങ്ങളായി പീക്ക് സമയ ഉപയോഗവും 4000 മെഗാവാട്ടിൽ താഴെയാണ്. ഇത് ചില ദിവസങ്ങളിൽ 3400 മെഗാവാട്ട് വരെയായി കുറയുകയും ചെയ്തു.
2024ൽ വേനൽക്കാലത്ത് പീക്ക് സമയ ആവശ്യകത 5797 മെഗാവാട്ട് വരെയും പ്രതിദിന ഉപയോഗം 115.9484 ദശലക്ഷം യൂനിറ്റായും വർധിച്ചിരുന്നു. മഴ വരും ആഴ്ചകളിലും തുടരുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനവും ഡാമുകളിൽ നീരൊഴുക്ക് വർധിച്ചതും മൂലം കഴിഞ്ഞ വർഷത്തെ പ്രതിസന്ധി ഇക്കുറി അകലുന്നതിന്റെ നേട്ടം കെ.എസ്.ഇ.ബിക്കുണ്ട്.
വേനൽക്കാല പ്രതിസന്ധി മുന്നിൽക്കണ്ട് കൈമാറ്റ കരാറുകൾ വഴിയും ഹ്രസ്വകാല കരാറുകളിലൂടെയും വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ ക്രമീകരണമൊരുക്കിയിരുന്നു. മഴ തുടരുകയാണെങ്കിൽ ഉയർന്ന വിലക്ക് കൂടുതൽ വൈദ്യുതി വാങ്ങുന്ന സാഹചര്യം ഇക്കൊല്ലം ഒഴിവാകും. സർച്ചാർജിനത്തിൽ ഉപഭോക്താക്കളിലേക്ക് ഇതിന്റെ ഭാരം എത്തുന്ന പതിവിലും വ്യത്യാസം വരും.