ഗാന്ധിജി പോലും ഈ രാജ്യത്തെ ഓർത്ത് ലജ്ജിക്കും -ഫാറൂഖ് അബ്ദുല്ല
text_fieldsഫാറൂഖ് അബ്ദുല്ല
തിരുവനന്തപുരം: ജനത്തെ തടവുകാരാക്കുന്ന ജനാധിപത്യത്തിന് വേണ്ടിയല്ല പൂർവികർ ബ്രിട്ടീഷുകാരെ ഈ കെട്ടുകെട്ടിച്ചതെന്നും ജനങ്ങൾ പോരാടി നേടിയ ജനാധിപത്യം ഇതല്ലെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. ഇപ്പോൾ നടക്കുന്നത് കണ്ടാൽ ഗാന്ധിജി പോലും ഈ രാജ്യത്തെ ഓർത്ത് ലജ്ജിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രണ ബോർഡിന്‍റെ ആഭിമുഖ്യത്തിൽ നടന്ന വിഷൻ 2031 സെമിനാറിന്‍റെ സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സത്യം സംസാരിക്കുകയെന്നത് പ്രയാസകരവും കള്ളംപറയൽ എളുപ്പവുമായിരിക്കുന്നു. സത്യം ആഴത്തിൽ കുഴിച്ചുമൂടപ്പെടുകയാണ്.
ഫാഷിസ്റ്റ് ശക്തികൾ സീറ്റുകൾ ജയിക്കാനും അധികാരത്തിനും വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ഹിന്ദുവിനെ ഒരിടത്തും മുസ്ലിമിനെ മറ്റൊരിടത്തും നിർത്തുന്നു. വടക്ക് മുതൽ തെക്ക് വരെയും കിഴക്ക് മുതൽ പടിഞ്ഞാറ് വരെയും ഒരേ ഭാഷയും നിറവും വേണമെന്നാണ് അവരുടെ താൽപര്യം. നമ്മൾ വ്യത്യസ്തരായതുകൊണ്ടാണ് ഒന്നിച്ചിരിക്കുന്നത്.
അത് വൈവിധ്യത്തിലെ ഏകത്വമാണ്. വൈവിധ്യം സംരക്ഷിച്ചാൽ ഇന്ത്യയെ ശക്തമാക്കാം. നശിപ്പിച്ചാൽ രാജ്യം ദുർബലമാകും. ഹിന്ദുക്കൾ വർഗീയവാദികളല്ല. ഈ രാജ്യം ഐക്യത്തോടെ ഉണർന്നാൽ മാറ്റം സുനിശ്ചിതമാണ്. ഫാഷിസ്റ്റ് ശക്തികൾ വിജയിക്കില്ലെന്ന പ്രതീക്ഷ മരണം വരെ തനിക്കുണ്ട്. ഹിറ്റ്‌ലർ മരിച്ചതുപോലെ അവരും ഇല്ലാതാകും. ഇന്ന് സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള കാര്യങ്ങളിൽ പോലും കേന്ദ്രം ഇടപെടുകയാണ്. അതിന് സംസ്ഥാനങ്ങൾ വലിയ വില നൽകേണ്ടി വരുന്നു. എല്ലാ മതങ്ങളെയും മനുഷ്യരെയും ബഹുമാനിക്കുന്ന കേരളത്തിന്‍റെ രീതി രാജ്യത്തിനാകെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.


