കോടതി ഉത്തരവ് നടപ്പാക്കിയാലും മലയിടംതുരുത്തിലെ എട്ട് കുടുംബങ്ങൾ വഴിയാധാരമാകില്ല -മുഖ്യമന്ത്രി വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലിൽ കോടതി ഉത്തരവുകൾ നടപ്പാക്കിയാലും എട്ട് കുടുംബങ്ങൾ വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്ത് വർഷം ഭരിച്ചിട്ടും വിഷയത്തിൽ എത്തിനോക്കാത്ത ഇടത് മന്ത്രിസഭയിലെ അംഗങ്ങൾ യു.ഡി.എഫ് അധികാരത്തിലെത്തി ഉടനെ തന്നെ സമരപ്പന്തലിൽ ചെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 14 തവണ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പോയ സർക്കാർ പ്രശ്നം പരിഹരിക്കാൻ ചെറുവിരൽ അനക്കിയിട്ടില്ല. കഴിഞ്ഞ സർക്കാർ 14 തവണ സ്വീകരിച്ച നിരുത്തരവാദ സമീപനം അല്ല തങ്ങളുടേത്. കോടതി ഉത്തരവ് നടപ്പാക്കിയാൽ അവിടെയുള്ള എട്ട് കുടുംബങ്ങൾ വഴിയാധാരമാവില്ലെന്നാണ് യു.ഡി.എഫ് സർക്കാരിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'മലയിടംതുരുത്തിൽ കോടതി കൂടുതൽ ഉത്തരവുകൾ നടപ്പാക്കിയാലും എട്ട് കുടുംബങ്ങൾ വഴിയാധാരമാകില്ല. അവർക്ക് സർക്കാർ സംരക്ഷണമൊരുക്കും. 14 പ്രാവശ്യം ആ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പോയപ്പോൾ മുൻ സർക്കാർ എന്താണ് ചെയ്തത്? അത്തരം പ്രതിസന്ധി ഘട്ടങ്ങളിലൊന്നും കൂടെയില്ലാത്ത ഇടത്പക്ഷം പ്രതിപക്ഷത്തെത്തിയപ്പോൾ അവിടെ പോകുന്നുവെന്നത് എന്തുമാത്രം വിരോധാഭാസമാണ്. അവിടെ എന്തുതന്നെ സംഭവിച്ചാലും ആ കുടുംബങ്ങൾക്ക് സർക്കാർ സംരക്ഷണമൊരുക്കും'-മുഖ്യമന്ത്രി വ്യക്തമാക്കി.


