ലക്ഷദ്വീപിലെ മഹൽ, അറബി ഭാഷകൾ ഒഴിവാക്കൽ: പാഠ്യപദ്ധതി മാറ്റുംമുമ്പ് പഠനം നടത്തണമെന്ന് ഹൈകോടതി; ഹരജി വിധി പറയാൻ മാറ്റി
text_fieldsകൊച്ചി: ലക്ഷദ്വീപിൽ അറബിയും പ്രാദേശിക ഭാഷയായ മഹലും സ്കൂൾ സിലബസിൽ നിന്ന് ഒഴിവാക്കിയതിനെതിരായ ഹരജി വിധി പറയാൻ മാറ്റി. ത്രിഭാഷ സംവിധാനം ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു വേണ്ടി വിദ്യാഭ്യാസ ഡയറക്ടർ പത്മകാർ റാം ത്രിപാഠി മേയ് 14ന് ഇറക്കിയ ഉത്തരവ് ചോദ്യംചെയ്ത് ലക്ഷദ്വീപ് സ്വദേശി പി.ഐ. അജാസ് അക്ബർ നൽകിയ പൊതുതാൽപര്യ ഹരജിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് പരിഗണിക്കുന്നത്.
പാഠ്യപദ്ധതിയിൽ മാറ്റംവരുത്തും മുമ്പ് വിഷയത്തിൽ പഠനം നടത്തണമെന്ന് കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന് നിർദേശം നൽകി. അറബിയും മഹലും സിലബസിൽ നിന്ന് പുറന്തള്ളി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകൾ നടപ്പാക്കാനുള്ള തീരുമാനം 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെയും 2023ലെ ദേശീയ കരിക്കുലം ഫ്രെയിംവർക്കിന്‍റെയും അടിസ്ഥാനത്തിലാണെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. 70 വർഷത്തോളമായി നിലനിൽക്കുന്ന സംവിധാനമാണ് ഇല്ലാതാക്കുന്നതെന്നും ഇതിൽ പഠനങ്ങളോ ചർച്ചകളോ നടന്നിട്ടില്ലെന്നും ഹരജിയിൽ പറഞ്ഞു.
സിലബസ് മാറ്റിയ ഉത്തരവ് ജൂലൈ ഒന്നിനുമുമ്പ് നടപ്പാക്കില്ലെന്ന് കേന്ദ്രം അറിയിച്ചതിനെത്തുടർന്ന് അടിയന്തര ഉത്തരവ് ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം വിലയിരുത്തിയ കോടതി തിങ്കളാഴ്ച പരിഗണിക്കാൻ ഹരജി മാറ്റുകയായിരുന്നു.
ജൂലൈ ഒന്നിന് സി.ബി.എസ്.ഇ സ്കൂളുകളിലാണ് അധ്യയനം തുടങ്ങുന്നതെന്നും ജൂൺ ഒമ്പതിന് കേരള സിലബസ് പ്രകാരമുള്ള സ്കൂളുകളിൽ പഠനം തുടങ്ങിയെന്നും ഹരജിക്കാരന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കാലങ്ങളായി നിലനിൽക്കുന്ന പാഠ്യപദ്ധതിയിൽനിന്ന് ഒരുവിഷയം മാറ്റുമ്പോൾ ബന്ധപ്പെട്ടവരുമായി ചർച്ചയും പഠനവും അനിവാര്യമാണെന്ന് കോടതി വാക്കാൽ വ്യക്തമാക്കി.