പിതാവിന്‍റെ ക്രൂര പീഡനം; ആത്മഹത്യക്ക് ശ്രമിച്ച് ഒമ്പതാം ക്ലാസുകാരിയായ മകൾ
text_fieldsനെയ്യാറ്റിന്‍കര (തിരുവനന്തപുരം): നെയ്യാറ്റിൻകരയില്‍ ഒമ്പാതാം ക്ലാസുകാരിക്ക് സ്ഥിരം മദ്യപാനിയായ പിതാവിന്‍റെ ക്രൂര പീഡനം. ദിവസങ്ങളായി തുടരുന്ന പീഡനം അസഹ്യമായപ്പോള്‍ മകള്‍ ആത്മഹത്യക്ക് ശ്രമിച്ചു. കുട്ടി നിലവിൽ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികത്സയിലാണ്.
വര്‍ഷങ്ങളായി തുടരുന്ന പീഡനത്തെകുറിച്ച് അമ്മയും മകളും നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് പൊലീസ് ഇയാളെ വിളിപ്പിച്ചെങ്കിലും താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞതോടെ വീണ്ടും ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുന്നത് പതിവായി. പിന്നാലെയാണ് പെൺകുട്ടി തറ കഴുകാനുപയോഗിക്കുന്ന ലായനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
മദ്യപിച്ചെത്തുന്ന പിതാവ് മുറിയിൽ പൂട്ടിയിട്ട് അതിക്രൂരമായി മര്‍ദ്ദിക്കുന്നതും ശേഷം രാത്രി വീട്ടില്‍ നിന്നുംഇറക്കിവിടുന്നതും പതിവാണെന്ന് കുട്ടി ഫോണ്‍ മുഖേനെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രി, വനിത സെല്‍, നെയ്യാറിന്‍കര പൊലീസ് എന്നിവർക്ക് പരാതി നല്‍കിയെങ്കിലും വേണ്ട നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്. പൊലീസ് സ്റ്റേഷനില്‍ വിളിച്ച് പിതാവിനെ താക്കീത് ചെയ്ത് വിട്ടയക്കുന്നതോടെ വീണ്ടും ക്രൂരമര്‍ദ്ദനം പതിവാണെന്ന് കുട്ടിയുടെ മാതാവും പറയുന്നു. മാതാവിന്റെ പേരിലുള്ള സ്ഥലം വിറ്റ് പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ക്രൂരമര്‍ദ്ദനമെന്നും പരാതിയുണ്ട്.


