രാസവളം വില കുതിക്കുന്നു; കര്‍ഷകര്‍ക്ക് തിരിച്ചടി
text_fieldsപാലക്കാട്: കാലവർഷത്തിന് മുന്നോടിയായി ലഭിക്കുന്ന മഴയിൽ കാർഷിക മേഖല ഉണർന്നതോടെ രാസവളം സംഘടിപ്പിക്കാൻ കർഷകർ പാടുപെടുന്നു. ആവശ്യമായ വളം ലഭിക്കണമെങ്കിൽ മറ്റു വളങ്ങൾ വാങ്ങണമെന്ന നിബന്ധനയാണ് കർഷകർക്ക് പൊല്ലാപ്പാകുന്നത്. ഇതിനോടൊപ്പം രാസവള വിലയിലെ വന്‍ വര്‍ധനയും തിരിച്ചടിയായി. കേന്ദ്രം സബ്സിഡി വെട്ടിക്കുറച്ചതോടെ മൂന്ന് വര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി. പ്രധാന വളമായ പൊട്ടാഷ് 50 കിലോ ചാക്കിന് 600 രൂപ വര്‍ധിച്ചു.
മിക്ക മിശ്രിത വളങ്ങളുടെയും പ്രധാനഘടകം പൊട്ടാഷായതിനാല് മിശ്രിത വളങ്ങളുടെയും വില കൂടി. നെല്‍ക്കര്‍ഷകരുടെ പ്രധാന ആശ്രയമായ ഡൈ അമോണിയം ഫോസ്ഫേറ്റിന്റെ വിലയും വര്‍ധിച്ചു. മ്യൂറേറ്റ് ഓഫ് പൊട്ടാഷ്, എന്‍.പി.കെ മിശ്രിത വളം, രാജ്ഫോസ്, ഫാക്ടംഫോസ്, 16:16:16 എന്നിവയുടെ വിലയും കൂടി.
2021ലെ വിലയേക്കാള്‍ ഇരട്ടിവിലയാണ് നിലവില്‍ പൊട്ടാഷിന്. യൂറിയക്ക് മാത്രമാണ് നിലവില്‍ വില നിയന്ത്രണമുള്ളത്. മറ്റു വളങ്ങളുടെ സബ്സിഡി വെട്ടിക്കുറക്കുകയും ചെയ്തു. 2023-24ല്‍ ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങള്‍ക്ക് 65,199.58 കോടി രൂപ സബ്സിഡി നല്‍കിയിരുന്നു. 2024-25ല്‍ 52,310 കോടിയായി കുറഞ്ഞു. ഇത്തവണ വീണ്ടും 49,000 കോടിയായി കുറഞ്ഞു. സബ്സിഡി താഴ്ത്തിയതോടെയാണ് വില കൂടിയത്.
യൂറിയ വേണോ?; മൂന്നിരട്ടി വിലയുള്ള മറ്റ് വളങ്ങൾ വാങ്ങണം
45 കിലോഗ്രാം ചാക്കിന് 266 രൂപ മാത്രം വിലയുള്ള യൂറിയ കിട്ടണമെങ്കിൽ, 952 രൂപ വിലവരുന്ന 25 കിലോഗ്രാമിന്റെ പോളിഹേലിയേറ്റ്, മൾട്ടി ന്യൂട്രീയെന്റ് തുടങ്ങിയ പുതുതലമുറ വളങ്ങൾ വാങ്ങണം. അല്ലെങ്കിൽ വിൽപന കുറവുള്ള മറ്റ് ചില കൂട്ടുവളങ്ങൾ വാങ്ങണം. ഒരു ലോഡ് യൂറിയ 9,000 കിലോഗ്രാമാണ്. ഇതിന് 53,190 രൂപ വിലവരും. പുതുതലമുറ വളങ്ങൾക്ക് ഒരു ലോഡിന് 3,42,720 രൂപ വിലവരും.
ഒരു ടൺ യൂറിയ കിട്ടാൻ 500 കിലോ പുതുതലമുറ വളം വാങ്ങാൻ രാസവള കമ്പനികൾ വിതരണക്കാരെ നിർബന്ധിക്കുകയാണെന്ന് പരാതിയുണ്ട്. ചാക്കിന് 3,200 രൂപ വിലയുള്ള യൂറിയ 266 രൂപക്കാണ് കർഷകർക്ക് നൽകുന്നത്. ഉത്തരേന്ത്യൻ കർഷക ലോബിയുടെ താൽപര്യം മുൻനിർത്തിയാണ് ഇത്ര ഉയർന്ന സബ്സിഡി നൽകുന്നത്. മറ്റ് വളങ്ങൾക്ക് ഇത്രയും സബ്സിഡിയില്ല.
ഏക്കറിന് ഒരു ചാക്കിൽ കൂടുതൽ യൂറിയ വാങ്ങിയാൽ കൃഷിഭവനിൽനിന്ന് അന്വേഷണമെത്തും. യൂറിയയിലെ ഘടകങ്ങൾ പെയിന്റ്, പ്ലൈവുഡ് കമ്പനികൾക്ക് ആവശ്യമുണ്ട്. യൂറിയ വാങ്ങി ദുരുപയോഗിക്കുന്നത് തടയാനാണ് കേന്ദ്ര സർക്കാർ നിബന്ധനയെന്ന് അധികൃതർ പറയുന്നു. രാജ്യത്ത് ആവശ്യമുള്ള യൂറിയയുടെ 50 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്.