സർക്കാർ വാഹനങ്ങൾ: ‘പെട്രോളി’ൽ പിടിമുറുക്കി ധനവകുപ്പ്, എഴുതിയുണ്ടാക്കിയ ബില്ലുകൾ ഇനി സ്വീകരിക്കില്ല
text_fieldsതിരുവനന്തപുരം: സർക്കാർ വാഹനങ്ങളിലെ ഇന്ധനം നിറക്കലിൽ പിടിമുറുക്കി ധനവകുപ്പ്. പമ്പുകളിൽ നിന്ന് ലഭിക്കുന്ന എഴുതി തയാറാക്കിയ ബില്ലുകൾ ഇനി മുതൽ സ്വീകരിക്കില്ല. വാഹന നമ്പറടക്കം രേഖപ്പെടുത്തിയ കമ്പ്യൂട്ടറൈസ്ഡ് ബില്ലുകൾ മാത്രമേ ഇന്ധനത്തുക അനുവദിക്കുന്നതിനായി സ്വീകരിക്കൂ. ഇത് സംബന്ധിച്ച് ഉത്തരവും ധനവകുപ്പ് ഇറക്കി. സർക്കാർ വാഹനങ്ങളിലെ ഇന്ധനം നിറക്കലുമായി ബന്ധപ്പെട്ട നിലവിൽ രണ്ടു തരം ബില്ലുകളാണ് സമർപ്പിക്കുന്നത്. ഇതിൽ പമ്പുകളിൽ നിന്ന് എഴുതി നൽകുന്ന ബില്ലുകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ കഴിയാത്തതിനാലും ക്രമക്കേടുകൾക്ക് സാധ്യതയുള്ളതിനാലുമാണ് ഇവ സ്വീകരിക്കേണ്ടെന്ന് നിർദേശം നൽകിയത്.
ഓഫിസിന്റെ അഞ്ച് കിലോമീറ്റർ പരിധിയിലുള്ള സിവിൽ സപ്ലൈസിന്‍റെയോ കൺസ്യൂമർഫെഡിന്റെയോ പമ്പുകളിൽ നിന്ന് ഇന്‍ഡന്‍റ് നൽകിയായിരിക്കണം ഇന്ധനം നിറക്കേണ്ടത്. അഞ്ച് കിലോമീറ്റർ പരിധിയിൽ ഈ സ്ഥാപനങ്ങളുടെ പമ്പുകളില്ലെങ്കിലേ ഇന്‍ഡന്‍റ് അടിസ്ഥാനത്തിൽ ഇന്ധനം നിറക്കുന്ന കമ്പ്യൂട്ടർ ബില്ലുള്ള പമ്പുകളെ ആശ്രിക്കാവൂ. ചെലവായ തുക ഓഫിസ് മേധാവി നേരിട്ട് പമ്പുടമക്ക് നൽകണം. ഓരോ വാഹനത്തിനും പ്രത്യേക ട്രഷറി ബില്ലുകൾ പ്രകാരമായിരിക്കണം തുക അനുവദിക്കേണ്ടതെന്നും സർക്കുലറിൽ പറയുന്നു.
ഓഫിസ് പരിധിയിൽ നിന്ന് 50 കിലോമീറ്റർ മുകളിലുള്ള യാത്രകൾക്ക് ഈ പരിധിക്ക് പുറത്തുള്ള മറ്റു പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കാം. ഈ സാഹചര്യത്തിലും കമ്പ്യൂട്ടർ ബിൽ നിർബന്ധമാണ്. നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് എല്ലാ മാസവും ഓഫിസ് മേലധികാരികൾ ലോഗ്ബുക്ക് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
സർക്കാർ വാഹനങ്ങളുടെ പരിധിവിട്ട ഉപയോഗം തടയുന്നതിന് കർശന നടപടികളാണ് ധനവകുപ്പ് സ്വീകരിച്ചിട്ടുള്ളത്. ചെലവ് ചുരുക്കലിന്‍റെ ഭാഗമായി പുറത്തിറക്കിയ സർക്കുലറിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓരോ ഓഫിസുകൾക്കും അനുവദിച്ച ആവശ്യങ്ങൾക്ക് മാത്രമായും ബന്ധപ്പെട്ട ഓഫിസുകളുടെ നിയന്ത്രണാധികാര പരിധിക്കുള്ളിലും മാത്രമേ വാഹനം ഉപയോഗിക്കാവൂവെന്നാണ് നിർദേശം. ഇക്കാര്യം വാഹനത്തിന്‍റെ നിയന്ത്രണ ഉദ്യോഗസ്ഥൻ ഉറപ്പുവരുത്തണം. വീഴ്ച വരുത്തിയാൽ ഈ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി കൈക്കൊള്ളുമെന്നുമാണ് മുന്നറിയിപ്പ്. പുതിയ വാഹനം വാങ്ങലുകൾക്കും ഇതിനകം നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.