വീട്ടുമുറ്റത്തെ കിണറിലേക്ക് കാൽവഴുതി വീണു, മോട്ടോർ പൈപ്പിൽ പിടിച്ചുനിന്നത് മണിക്കൂറുകൾ; 87കാരിയെ പുറത്തെടുത്ത് അഗ്നിരക്ഷാസേന -VIDEO
text_fieldsപന്തളം (പത്തനംതിട്ട): പുലർച്ചെ കിണറ്റിൽ വീണ് മണിക്കൂറോളം മോട്ടോർ പൈപ്പിൽ പിടിച്ചു കിടന്ന വൃദ്ധയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. 87കാരിയായ തെക്കേക്കര മാമ്മൂട് കുടമുക്ക് വേലംപറമ്പിൽ ശാന്തയാണ് ആൾമറയില്ലാത്ത വീട്ടിലെ കിണറ്റിൽ അകപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ നാലിന് വീട്ടുമുറ്റത്ത് ഇറങ്ങിയ വയോധിക കാൽവരുതി കിണറ്റിൽ വീഴുകയായിരുന്നു.
ഏകദേശം 30 അടി താഴ്ചയും 15 അടി വെള്ളമുള്ളതുമായ കിണറ്റിൽ മോട്ടോറിന്റെ പൈപ്പിൽ പിടിച്ചു കിടക്കുന്ന അവസ്ഥയിലായിരുന്നു ശാന്ത. വെളുപ്പിന് ഉണർന്ന വീട്ടുകാർ വാതിൽ തുറന്നുകിടക്കുന്നതു കണ്ട് മുറി പരിശോധിച്ചതിൽ മുറിക്കുള്ളിൽ ആളെ കാണാഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ വീണനിലയിൽ കണ്ടത്.
അടൂരിൽനിന്നും അഗ്നിരക്ഷാസേന സീനിയർ റെസ്ക്യൂ ഓഫീസർ അജിഖാൻ യൂസുഫിന്റെ നേതൃത്വത്തിൽ എത്തിയ സംഘം കിണറ്റിൽ ഇറങ്ങി വല ഉപയോഗിച്ച് ആളെ പുറത്തെത്തിച്ചു. റെസ്ക്യൂ ഓഫീസർമാരായ സജാദ്, അഭിലാഷ്, ശ്രീജിത്ത്, ഷൈൻ കുമാർ, സന്തോഷ്, അജയകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.