റബർ പുരയിടത്തിൽ ഭീതിപരത്തി കൂറ്റൻ പെരുമ്പാമ്പ് ; വനംവകുപ്പ് എത്തി സാഹസികമായി പിടികൂടി
text_fieldsനെടുമങ്ങാട്: റബർ പുരയിടത്തിൽ കൂറ്റൻ പെരുമ്പാമ്പ്. തൊഴിലാളികളെയും നാട്ടുകാരെയും ഏറെ നേരം ഭീതിയിലാഴ്ത്തിയ പാമ്പിനെ വനംവകുപ്പ് എത്തി പിടികൂടി. വിതുര, മാങ്കാലയിൽ റബർ പുരയിടത്തിൽ കാട് വെട്ടുന്നതിനിടെ തൊഴിലാളികളാണ് വള്ളിച്ചെടികൾക്കിടയിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്. ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം.
തടിച്ചുകൂടിയ ആളുകൾക്കുനേരെ പാമ്പ് പാഞ്ഞടുത്തു. ഉടൻ തന്നെ നാട്ടുകാർ പരുത്തിപ്പള്ളി വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫിസറും ആർ.ആർ.ടി അംഗവുമായ റോഷ്നി സ്ഥലത്തെത്തി അതിസാഹസികമായി പാമ്പിനെ പിടികൂടി.
50 കിലോയോളം ഭാരമുള്ള പെരുമ്പാമ്പിന് ഏകദേശം 13 അടിയോളം നീളമുണ്ട്. പെരുമ്പാമ്പിനെ വനംവകുപ്പ് ആസ്ഥാനത്ത് എത്തിച്ചു. മഴക്കാലം ആരംഭിച്ചതോടെ ജലാശയങ്ങളിൽ നീരൊഴുക്ക് കൂടുന്ന സാഹചര്യമാണ്. അതിനാൽ പെരുമ്പാമ്പുകൾ വെള്ളത്തിലൂടെ ഒഴുകിയെത്താനുള്ള സാധ്യത കൂടുതലാണെന്നും കൃഷിയിടങ്ങളിലും റബർ പുരയിടങ്ങളിലും ഇറങ്ങുന്ന തൊഴിലാളികൾ ജാഗ്രത പുലർത്തണമെന്നും വനംവകുപ്പ് അറിയിച്ചു.


