‘തിരുവനന്തപുരത്തെ നശിപ്പിക്കാനുള്ള ശ്രമം, നീക്കത്തിനു പിന്നിൽ വാണിജ്യലക്ഷ്യങ്ങൾ’; മൃഗശാല മാറ്റാനുള്ള നിർദേശത്തിനെതിരെ മുൻ എം.എൽ.എ വി.കെ. പ്രശാന്ത്
text_fieldsതിരുവനന്തപുരം: മൃഗശാല തിരുവനന്തപുരത്തുനിന്ന് മാറ്റാനുള്ള നീക്കത്തിനു പിന്നിൽ വാണിജ്യലക്ഷ്യങ്ങളാണെന്ന് സി.പി.എം. മുതലാളിമാർക്ക് മറിച്ചുകൊടുക്കാനുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായി മുൻ എം.എൽ.എ വി.കെ. പ്രശാന്ത് പറഞ്ഞു. പദ്ധതിയുമായി മുന്നോട്ടുപോയാൽ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വർഷം 12 ലക്ഷം സഞ്ചാരികൾ ഈ മൃഗശാലയും മ്യൂസിയവും കാണുന്നതിന് ഇവിടെ വരുന്നുണ്ട്. എട്ടു കോടി രൂപയുടെ വരുമാനമാണ് അതുവഴി ലഭിക്കുന്നത്. നഗരത്തിന് ശുദ്ധവായു കിട്ടുന്ന, ഇത്രയും ആളുകൾ ആശ്രയിക്കുന്ന ഒരു സ്ഥാപനത്തെ ഇവിടുന്ന് മാറ്റികൊണ്ടുപോകണം എന്നുപറയുന്നത് കൃത്യമായ വാണിജ്യ ലക്ഷ്യത്തോടു കൂടിയാണ്. ഏതെങ്കിലും മുതലാളിമാർക്ക് മറിച്ചുകൊടുക്കാനുള്ള ഉദ്ദേശം ഇതിലുണ്ടെന്ന് സംശയിക്കുന്നു. അതുകൊണ്ട് തിരുവനന്തപുരം മൃഗശാല സംരക്ഷണം എന്നത് തങ്ങളുടെ എല്ലാവരുടെയും ആത്മാഭിമാനമാണ്. ഇതിനെ നിർഭാഗ്യവശാൽ തിരുവനന്തപുരം മേയറും പിന്തുണക്കുകയാണ്. ഇവിടെയുള്ള മൃഗങ്ങളിൽനിന്ന് രോഗങ്ങൾ മനുഷ്യരിലേക്ക് പകരുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത്രയും ദീർഘനാളത്തെ ചരിത്രത്തിൽ ഇതൊരു കേട്ടുകേൾവിയില്ലാത്തതാണ്. ഇത് കൃത്യമായ ഒരു അജണ്ടയുടെ ഭാഗമായി തിരുവനന്തപുരത്തെ നശിപ്പിക്കാനുള്ള ശ്രമം കൂടിയാണെന്നും വി.കെ. പ്രശാന്ത് കൂട്ടിച്ചേർത്തു.
മൃഗശാല സ്ഥിതിചെയ്യുന്ന സ്ഥലം മാഡിസൺ സ്ക്വയർ പോലെയോ പ്രാഗിലെ സ്ക്വയർ പോലെയോ അതിമനോഹരമായ ഒരു സ്ക്വയറാക്കി മാറ്റണമെന്ന ആശയമാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്. ‘റീ ഇമാജിനിങ് കേരള’ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘തലസ്ഥാന നഗരത്തിലേക്ക് എത്തുന്ന ആളുകൾ ചുരുങ്ങിയത് നാലുദിവസമെങ്കിലും ഇവിടെ തങ്ങുന്ന സ്ഥിതിവിശേഷമുണ്ടാകണം. ആളുകളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രമായി ഈ സ്ഥലത്തെ മാറ്റിയെടുക്കണം. ഇവിടെ സ്ഥിതിചെയ്യുന്ന മൃഗശാല വനത്തോട് ചേർന്നുള്ള സ്ഥലത്തേക്ക് മാറ്റണമെന്നാണ് തന്റെ നിർദേശം’ -മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം നഗരത്തിൽ പ്രവർത്തിക്കുന്ന മൃഗശാല അവിടെത്തന്നെ നിലനിർത്തേണ്ടതുണ്ടോയെന്ന് ചിന്തിക്കണം. അത് നെയ്യാറിലേക്കോ മറ്റോ മാറ്റിസ്ഥാപിക്കുകയാണ് വേണ്ടത്. മൃഗശാല നിലവിൽ നഗരമധ്യത്തിൽ പ്രവർത്തിക്കുന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്. ഓരോ മൃഗത്തിനും അവരുടേതായ സ്വാഭാവിക വാസസ്ഥലമുണ്ട്. അതിനാൽ നെയ്യാർ പോലെയോ അല്ലെങ്കിൽ അതുപോലെയുള്ള മറ്റു വനമേഖലകളിലേക്കോ മൃഗശാല മാറ്റുകയാണ് വേണ്ടതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
തലസ്ഥാനനഗരത്തിലേക്ക് എത്തുന്ന ആളുകൾക്കുള്ള പ്രധാനകേന്ദ്രമായി ഈ സ്ഥലം മാറണം. തന്റെ സ്വപ്ന പദ്ധതിയാണിത്. ബജറ്റിൽ ഉൾപ്പെടാത്ത ഈ ആഗ്രഹം ആദ്യമായാണ് പൊതുജനസമക്ഷം തുറന്നുപറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള മോഡല്‍ എന്നൊക്കെ പറഞ്ഞ്, നമ്മള്‍ ഇപ്പോഴും പഴയ പ്രതാപത്തില്‍ ജീവിക്കുകയാണ്. അതില്‍ നിന്നൊക്കെ മാറ്റം ഉണ്ടാകണം. ലോകം മാറുകയാണ്. വിജ്ഞാനവിപ്ലവം നടക്കുകയാണ്. ഫ്യൂച്ചര്‍ ടെക്‌നോളജീസ് പലസ്ഥലത്തും കീഴടക്കുകയാണ്. സര്‍ക്കാര്‍ പരമ്പരാഗത വഴിയിലൂടെ സഞ്ചരിച്ചാല്‍ വണ്ടി പോകും മുമ്പോട്ട്. പക്ഷേ, വണ്ടി എവിടെയെങ്കിലും പോയി ഇടിച്ചുനില്‍ക്കുമെന്നും സതീശൻ പറഞ്ഞു.
എന്നാൽ, സതീശന്റേത് അതീവ വിചിത്രമായ ആശയമായിപ്പോയെന്നാണ്, എഴുത്തുകാരിയും മൃഗാവകാശ പ്രവർത്തകയുമായ ശ്രീദേവി എസ്. കർത്ത പ്രതികരിച്ചത്. ഒരുകാലത്ത് വന്യമൃഗങ്ങളെ കൂട്ടിലടച്ച് മനുഷ്യർക്ക് കാണിച്ചുകൊടുക്കുക എന്ന മനുഷ്യകേന്ദ്രീകൃതമായ ആശയത്തിലാണ് മൃഗശാലകൾ പ്രവർത്തിച്ചിരുന്നതെന്നും എന്നാൽ, കാലം മാറിയതനുസരിച്ച് മൃഗശാലകൾ ഘട്ടംഘട്ടമായി നിർത്തലാക്കുകയാണ് വേണ്ടതെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.


