ചോദ്യമുനകൾക്ക് നടുവിൽ തെരഞ്ഞെടുപ്പിനുറച്ച്; രണ്ടാം പിണറായി സർക്കാറിന് നാലുവർഷം
text_fieldsതിരുവനന്തപുരം: ദേശീയപാത വികസനം മുതൽ വിഴിഞ്ഞം വരെ നീളുന്ന വികസന ആത്മവിശ്വാസത്തിനൊപ്പം വിവാദങ്ങളുടെയും ആരോപണങ്ങളുടെയും ചൂണ്ടുവിരലുകൾക്ക് നടുവിലാണ് രണ്ടാം പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക് കാലൂന്നുന്നത്.
ഓരോ അഞ്ചുവർഷവും ഭരണം മാറുന്ന കേരളത്തിന്റെ രാഷ്ട്രീയ പതിവിന് വിരാമമിട്ടാണ് 2021 മേയ് 20ന് പിണറായി വിജയൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.
കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം മുതൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുണ്ടായ പോരാട്ടം വരെ പ്രതിസന്ധികൾ അനവധിയായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസിനും കുടുംബത്തിനും അടുപ്പക്കാരായ ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെയുള്ള ആരോപണങ്ങളും ക്ഷേമപെൻഷനിലെ കുടിശ്ശികയും പൊലീസിങ്ങിലെ പിഴവുകളും വരെ, സ്വയം വരുത്തിയ വിനകളും നിരവധി.
നേട്ടങ്ങൾ അക്കമിട്ടും മൂന്നാം സർക്കാറിനായി തയാറെടുത്തും സർക്കാർ വാർഷികം ആഘോഷിക്കുമ്പോൾ ജനവിരുദ്ധത എണ്ണിപ്പറഞ്ഞ് കരിദിനമാചരിക്കുകയാണ് പ്രതിപക്ഷം. രണ്ടാം പിണറായി സർക്കാർ കാലത്തെ നാല് ഉപതെരഞ്ഞെടുപ്പുകളിൽ മൂന്നിലും ഇടതുമുന്നണിക്ക് തിരിച്ചടിയായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ കാര്യമായ നേട്ടവും അവകാശപ്പെടാനില്ല. ഇതൊന്നും പക്ഷേ, സർക്കാറിന്റെ വിലയിരുത്തലായി മുന്നണി അംഗീകരിക്കുന്നില്ല. മാത്രമല്ല, മൂന്നാം പിണറായി സർക്കാറെന്ന ഉറച്ച പ്രത്യാശയുമായാണ് പാർട്ടിയും മുന്നണിയും തെരഞ്ഞെടുപ്പ് വർഷത്തിലേക്ക് കാലെടുത്തുവെക്കുന്നതും.
വിവാദക്കൂട്ടിൽ വേണ്ടപ്പെട്ടവർ
മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന മാസപ്പടി വിവാദം കത്തിപ്പടർന്ന് ഒടുവിൽ പ്രതിപ്പട്ടികയിലും കുറ്റപത്രത്തിലുമെത്തിനിൽക്കുന്നു.
ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയും പൂരം കലക്കലിന്റെ പേരിലുയർന്ന ആരോപണങ്ങളും ഏറ്റവുമൊടുവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെയുള്ള കോടതി വിധി വരെ സംഭവബഹുലമാണ് കാര്യങ്ങൾ.
അജിത്കുമാറിന്റെ കാര്യത്തിലെന്ന പോലെ പാലക്കാട്ടെ, ബ്രൂവറി വിഷയത്തിലും സി.പി.ഐയുടെ പരസ്യ വിയോജിപ്പുകളെ തള്ളിയ സി.പി.എം, അസാധാരണ മുന്നണി സാഹചര്യങ്ങളാണ് സൃഷ്ടിച്ചത്.
എം.എല്‍.എമാർ 99ല്‍ നിന്ന് 98 ലേക്ക്
സ്വന്തം തട്ടകത്തിലെ കരുത്തനായിരുന്ന പി.വി. അന്‍വര്‍ തൊടുത്തുവിട്ട ഭീഷണികളെ രാഷ്ട്രീയമായി നേരിട്ടെങ്കിലും എം.എല്‍.എമാരുടെ എണ്ണം 99ല്‍ നിന്ന് 98 ആയി കുറഞ്ഞത് ചെറുതല്ലാത്ത പരിക്കാണ്. അതുകൊണ്ടാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നെഞ്ചിടിപ്പാകുന്നതും. വയനാട് ദുരന്തമായിരുന്നു ഇക്കാലയളവിൽ സർക്കാർ നേരിട്ട മറ്റൊരു പ്രതിസന്ധി.
രക്ഷാപ്രവർത്തനത്തിലെ ആവേശം, പക്ഷേ പുനരധിവാസത്തിലില്ല. വാടകത്തുകക്കായി ദുരന്തബാധിതർ സമരം ചെയ്യുന്നതാണ് നാലാം വർഷത്തലേന്നും കാണാനായത്. ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനെന്ന പേരിൽ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മന്ത്രിമാർ 140 മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന നവകേരള സദസ്സ് സംഘടിപ്പിച്ചിരുന്നു.
ഇതിന്റെ വരവുചെലവ് കണക്കുകൾ ഇപ്പോഴും അജ്ഞാതം. തെരഞ്ഞെടുപ്പിലാകട്ടെ, കാര്യമായ നേട്ടവുമുണ്ടായില്ല. സദസ്സിനെതിരെ പ്രതിഷേധിച്ചവരെ സി.പി.എം അനുയായികൾ കായികമായി നേരിട്ടതിനെ മുഖ്യമന്ത്രി പിന്തുണച്ചതും വിവാദമായി.
ക്യാപ്റ്റനായി പിണറായി
ഇതിനിടെ, ഇടതുമുന്നണിയിലെ ധാരണപ്രകാരം രണ്ടു മന്ത്രിമാര്‍ ഒഴിഞ്ഞു. ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും. പകരം കെ.ബി. ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിക്കസേരകളിലെത്തി. സമരങ്ങളോട് മുഖംതിരിക്കുന്ന സമീപനം രണ്ടാം സർക്കാർ കാലത്തും മാറിയില്ലെന്നത് ഇപ്പോഴും തുടരുന്ന ആശസമരം അടിവരയിടുന്നു.
ഭരിക്കുന്നത് ഇടതുസർക്കാറാണെങ്കിലും സി.ഐ.ടി.യുവിന്റെ പ്രക്ഷോഭങ്ങളില്ലാത്ത സമരദിവസങ്ങളില്ലെന്നതാണ് സെക്രട്ടേറിയേറ്റ് നടയിലെ സ്ഥിതി. ആവർത്തിക്കുന്ന വന്യമൃഗാക്രമണവും ആരോഗ്യരംഗത്തെ വീഴ്ചകളും വർധിച്ച നികുതിയുമെല്ലാം ഒന്നിന് പിറകെ, ഒന്നായി കല്ലുകടിയാകുന്നു.
നിലപാടുകളിൽ നിന്ന് വഴിമാറിയതിന് തെളിവായി ഏറ്റവുമൊടുവിൽ സ്വകാര്യ സർവകലാശാല ബില്ലും. വിവാദങ്ങളും ആരോപണങ്ങളും നാലുവഴിക്കുമുണ്ടെങ്കിലും പാർട്ടിയിലും സർക്കാറിലും മുഖ്യമന്ത്രി കരുത്തനാണ്. ‘കാരണഭൂതനും കത്തുന്ന സൂര്യനും കഴുകനും ക്യാപ്റ്റനു’മെല്ലാമായി അത് പടരുന്നു. അതുകൊണ്ടുതന്നെ അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ക്യാപ്റ്റൻ പിണറായി തന്നെയാകുമെന്ന് ഏറക്കുറെ ഉറപ്പാണ്.