Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി. സുധാകരൻ...

ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും; നിർണായക പ്രഖ്യാപനം നാളെ

text_fields
bookmark_border
G Sudhakaran
cancel
camera_alt

ജി. സുധാകരൻ

ആലപ്പുഴ: പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും. ഇതു സംബന്ധിച്ച് നിർണായക പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകും. വീണു പരിക്കേറ്റ് വിശ്രമത്തിലായതിനാൽ പറവൂരിലെ വസതിയിൽ വ്യാഴാഴ്ച രാവിലെ വാർത്തസമ്മേളനം വിളിച്ചാണ് അദ്ദേഹം മനസ്സ് തുറക്കുക. നിരന്തരം തന്നെ അവഗണിക്കുന്ന സി.പി.എം നേതൃത്വത്തിന് രൂക്ഷവിമർശനമുണ്ടാകും.

കോൺഗ്രസടക്കമുള്ള മറ്റു പാർട്ടികളിലേക്ക് ചേക്കേറാതെ, കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പൊതുപ്രവർത്തകനായി സ്വന്തംതട്ടകത്തിൽ ജനവിധി തേടാനാണ് സുധാകരന്റെ തീരുമാനം. ആലപ്പുഴയിലെ സി.പി.എമ്മിന് കനത്ത തിരിച്ചടിയുണ്ടാക്കുന്ന ഈ നിലപാട് മുന്നിൽക്കണ്ട് ജി. സുധാകരനെ പിന്തുണക്കുമെന്ന് യു.ഡി.എഫ് ഉന്നതനേതാക്കൾ ഉറപ്പുനൽകിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി അമ്പലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ചർച്ച ഒഴിവാക്കി ഇനി സുധാകരനിലേക്ക് കേന്ദ്രീകരിക്കും.

നീണ്ടകാലം ആലപ്പുഴയിലെ സി.പി.എമ്മിനെ നിയന്ത്രിച്ചിരുന്ന ജി. സുധാകരൻ അച്ചടക്കനടപടിയും പിന്നാലെ അവഗണനകളും ഏറ്റുവാങ്ങിയത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് മുതലാണ്. പാർട്ടി വ്യവസ്ഥപ്രകാരം കഴിഞ്ഞ തവണ നിയമസഭ സീറ്റ് നിഷേധിച്ചതിന് പിന്നാലെ 75 വയസ്സ് പ്രായപരിധിയുടെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി ജില്ല കമ്മിറ്റി ഓഫിസ് ബ്രാഞ്ചിലാണ് ഉൾപ്പെടുത്തിയത്. ഇതിനിടെയാണ് അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ചയുടെ പേരിൽ പാർട്ടി പരസ്യമായി ശാസിച്ചത്. ഇതോടെയാണ് ഏറ്റുമുട്ടലുകളുടെ തുടക്കം. എച്ച്. സലാം എം.എൽ.എയുടെ പരാതിയിലാണ് സുധാകരൻ പാർട്ടി നടപടി നേരിട്ടത്. അന്നു മുതൽ തുടങ്ങിയ അവഗണനക്കെതിരെ പ്രതികരിച്ചപ്പോൾ സൈബറിടങ്ങളിലടക്കം വലിയ അപമാനമാണ് നേരിട്ടത്. ഇതെല്ലാം കണ്ടിട്ടും മൗനം പാലിച്ച ജില്ല-സംസ്ഥാന നേതൃത്വങ്ങളെ വെല്ലുവിളിച്ചാണ് അമ്പലപ്പുഴയിൽ വീണ്ടും പോരിനിറങ്ങുന്നത്.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് സംസാരിച്ചിട്ടും വഴങ്ങാത്ത ജി. സുധാകരനുമായി ഇനി അനുനയനീക്കങ്ങൾ വേണ്ടെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം.

Show Full Article
TAGS:G Sudhakaran kerala assembly election Election News 
News Summary - G. Sudhakaran to contest as an independent in Ambalappuzha
Next Story