പെരിങ്ങോട്ടുകുറുശ്ശിയിൽ എൽ.ഡി.എഫിന്‍റെ മാറ്റ് കൂട്ടാൻ ഗോപിനാഥ് പക്ഷം
text_fieldsഎൽ.ഡി.എഫ് സ്ഥാനാർഥി പി.പി. സുമോദ് പെരിങ്ങോട്ടുകുറുശ്ശിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടിക്ക് കൊന്നപ്പൂ സമ്മാനിക്കുന്നു
പെരിങ്ങോട്ടുകുറുശ്ശി: നിയമസഭ തെരഞ്ഞെടുപ്പിൽ മുൻകാലങ്ങളേക്കാൾ ഭൂരിപക്ഷം വർധിപ്പിച്ച് എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിന് മാറ്റുകൂട്ടാൻ പെരിങ്ങോട്ടുകുറുശ്ശിയിൽ എ.വി. ഗോപിനാഥും അനുയായികളും തീവ്രശ്രമത്തിൽ. മുൻ എം.എൽ.എയും മുൻ ഡി.സി.സി പ്രസിഡന്റുമായ എ.വി. ഗോപിനാഥ് കോൺഗ്രസ് വിട്ട് സി.പി.എമ്മിലേക്ക് ചേക്കേറിയശേഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രതിഛായ മെച്ചപ്പെടുത്താനായിരുന്നില്ല.
11 സീറ്റിൽ മൽസരിച്ച ഗോപിനാഥിന്റെ പാർട്ടിയായ ഐ.ഡി.എഫിന് മൂന്നു സീറ്റിലാണ് വിജയിക്കാനായത്. ഗോപിനാഥ് അടക്കം പ്രമുഖർ പരാജയപ്പെടുകയും ചെയ്തു. എന്നാൽ, കേവലം ഏഴു സീറ്റിൽ മത്സരിച്ച സി.പി.എം അഞ്ച് സീറ്റിൽ വിജയിക്കാനായി.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കയ്പേറിയ അനുഭവം ഗോപിനാഥിനെയും അനുയായികളെയും നിരാശരാക്കിയിരുന്നു. ഇക്കാര്യം ഗോപിനാഥ് മാധ്യമങ്ങൾക്ക് മുമ്പിൽ തുറന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, എ.വി. ഗോപിനാഥിന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ സ്ഥാനം സ്ഥാനം നൽകിയതോടെ ഐ.ഡി.എഫ് പ്രവർത്തകർ ആവേശത്തിലാണ്.
ദേവസ്വം ബോർഡ് ചെയർമാനായ ശേഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. സുമോദിന്റെ ഭൂരിപക്ഷം വർധിപ്പിക്കാൻ ശക്തമായ പ്രവർത്തനത്തിലാണ് ഐ.ഡി.എഫ് പ്രവർത്തകർ.


