സിൽവർ ലൈൻ വഴിമുട്ടി; പദ്ധതി പൂട്ടിക്കെട്ടാനൊരുങ്ങി സർക്കാർ
text_fieldsതിരുവനന്തപുരം: ദക്ഷിണ റെയിൽവേയുമായുള്ള അവസാനവട്ട ചർച്ചകളും അലസിയതോടെ, സ്വപ്നപദ്ധതിയായി പ്രഖ്യാപിച്ച സിൽവർ ലൈൻ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനൊരുങ്ങി സർക്കാർ. പദ്ധതി നടത്തിപ്പിനായി രൂപവത്കരിച്ച കെ-റെയിൽ, മറ്റ് റെയിൽവേ പദ്ധതികളിലേക്ക് ചുവടുമാറിയിട്ട് മാസങ്ങളായി.
കൊച്ചിയിലെ നിക്ഷേപക ഉച്ചകോടിയിൽ സിൽവർ ലൈനിന് അനുകൂല പരാമർശങ്ങൾ കേന്ദ്ര വാണിജ്യ വ്യവസായമന്ത്രി പീയൂഷ് ഗോയലിൽ നിന്നുണ്ടായെങ്കിലും അതിന്റെ ചുവടുപിടിച്ച് കേന്ദ്രത്തെ സമീപിക്കാനും അനുമതി നീക്കത്തിനും സർക്കാർ തയാറായിട്ടുമില്ല.
സർക്കാറിന്റെ കാലാവധി അവസാനിക്കുന്നതും പദ്ധതിയുടെ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളുമെല്ലാം മുൻനിർത്തിയാണ് സർക്കാറിന്റെ പിൻവാങ്ങൽ. അതേ സമയം പദ്ധതിയുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ പിൻവലിക്കുമോ എന്നതാണ് ഇനിയുള്ള പ്രധാന വിഷയം.
വന്ദേഭാരത് ട്രെയിനുകള്‍ക്കടക്കം സര്‍വിസ് നടത്താന്‍ കഴിയും വിധം ബ്രോഡ്ഗേജിലേക്ക് മാറ്റണമെന്നതായിരുന്നു റെയിൽവേയുടെ നിലപാട്. 40-50 കിലോമീറ്റർ ഇടവിട്ട് നിലവിലെ റെയിൽവേ പാതയുമായി സിൽവർ ലൈൻ ബന്ധിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
റെയില്‍വേ ഭൂമി കൈമാറുന്നതാണ് അനുമതിക്ക് തടസ്സമെങ്കിൽ സില്‍വര്‍ലൈന്‍ അലൈന്മെന്റില് മാറ്റം വരുത്താമെന്ന് റെയിൽവേ ചൂണ്ടിക്കാട്ടിയെങ്കിലും പദ്ധതിയുടെ സ്വഭാവം തന്നെ മാറണമെന്നതാണ് റെയിൽവേ നിലപാട്.
പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഈ നിര്ദേശങ്ങളെന്നതിനാൽ സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി കാര്യകാരണ സഹിതം കെ-റെയിൽ റെയിൽവേക്ക് കത്ത് നൽകി. പിന്നീട്, ആശയവിനിമയത്തിന് തയാറായതുമില്ല. 200 കിലോമീറ്റർ വേഗത്തിൽ സ്വതന്ത്രസ്വഭാവത്തിലുള്ള സ്റ്റാൻഡേർഡ് ഗേജിൽ പാത പണിയണമെന്നത് റെയിൽവേയെ ബോധ്യപ്പെടുത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടികൾ അവസാനിപ്പിക്കുന്നത്. ബദൽ പാത സംബന്ധിച്ച ചർച്ചകളും സർക്കാർ നിർത്തി.
അനുമതിക്കുമുമ്പേ, ബലം പ്രയോഗിച്ചുള്ള കുറ്റിയടിക്കലും പൊലീസ് നടപടിയുമായി സർക്കാർ മുന്നോട്ടുപോയിരുന്നെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സിൽവർ ലൈൻ പ്രവർത്തനങ്ങളെല്ലാം തൽക്കാലം മരവിപ്പിച്ചിരുന്നു. ഭൂമിയേറ്റെടുക്കലിനുള്ള റവന്യൂ ഉദ്യോഗസ്ഥരെ പിൻവലിക്കുകയും സാമൂഹികാഘാത പഠന ഏജൻസികളുടെ കാലാവധി പുതുക്കേണ്ടെന്ന് തീരുമാനിച്ചതുമടക്കം പിന്നീടുണ്ടായി.
ഇ. ശ്രീധരനെ മുൻനിർത്തി സിൽവർ ലൈൻ പദ്ധതി വീണ്ടും സജീവമാക്കാനുള്ള സർക്കാർ ശ്രമം നടത്തിയെങ്കിലും അതും ലക്ഷ്യം കണ്ടില്ല. ഇതിന് പിന്നാലെ, പദ്ധതിക്കായി പുതിയ ഡി.പി.ആർ വേണമെന്ന വാദവുമായി റെയിൽവേയും മുഖം തിരിച്ചതോടെയാണ് സർക്കാർ ശരിക്കും വഴിമുട്ടിയത്.