വിസ്മയ മകളെ പോലെ; വീട് സന്ദര്‍ശിച്ച് ഗവർണർ
text_fieldsകൊല്ലം: സ്ത്രീധന പീഡനത്തിനിരയായി മരിച്ച വിസ്മയയുടെ വീട് സന്ദര്‍ശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. വിസ്മയ തനിക്ക് മകളെപ്പോലെയാണ്. തന്നെ സംബന്ധിച്ച് കേരളത്തിലെ എല്ലാ പെണ്‍കുട്ടികളും തന്റെ മകളെപ്പോലെയാണെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീധത്തിനെതിരെ കേരളത്തിലെ യുവാക്കള്‍ രംഗത്തിറങ്ങണം. സ്ത്രീധനം പോലുള്ള മോശം പ്രവണതകളെ തടയാൻ ശക്തമായ നിയമങ്ങളുണ്ട്. സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായി വിവാഹബന്ധം വേണ്ടെന്ന് വെക്കാൻ പെൺകുട്ടികൾ തയാറാകണം -ഗവർണർ കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസം, ആരോഗ്യം, സംസ്‌കാരം തുടങ്ങി മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളം എല്ലാ കാര്യത്തിലും മുന്‍പന്തിയിലാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കൃത്യമായ നടപടികള്‍ സ്വീകരിക്കണം. അതിനായി വ്യാപകമായ ബോധവത്കരണ പ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. 'പ്രളയകാലത്ത് സന്നദ്ധപ്രവര്‍ത്തനത്തിന് യുവാക്കളെ ആവശ്യമുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ വെറും 24 മണിക്കൂറിനുള്ളില്‍ 73,000 യുവാക്കള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനമാണിത്. അതുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ കാര്യത്തില്‍ സംശയമില്ല. എല്ലാ കാര്യത്തിലും മുന്നിലായ കേരളം ഇത്തരം കാര്യങ്ങളിൽ പിന്നിലാണ് - അദ്ദേഹം പറഞ്ഞു.