Begin typing your search above and press return to search.
exit_to_app
exit_to_app
നൂറേശൻ
cancel

തിരുവനന്തപുരം: 2021ൽ 41 സീറ്റുമായി നിലംപരിശായെന്ന് വിധിയെഴുതിയവർക്ക് മുന്നിൽ തൃക്കാക്കര മുതൽ തദ്ദേശവും പിന്നാലെ 102 സീറ്റിന്‍റെ ആധികാരിക വിജയവുമായി കേരളവും കൈയടക്കി, മുന്നണിയുടെ അതിജീവനക്ഷമത അരക്കിട്ടുറപ്പിച്ച രാഷ്ട്രീമുന്നേറ്റങ്ങളുടെ അമരത്ത് തലയെടുപ്പോടെ നിലയുറപ്പിക്കുകയാണ് വി.ഡി. സതീശൻ. വൻകിട പി.ആർ കമ്പനികളുടെ പിന്തുണയും എണ്ണയിട്ട യാന്ത്രം പോലെ പ്രവർത്തിക്കുന്ന സംഘടന സംവിധാനത്തിന്‍റെ കരുത്തുമായി തെരഞ്ഞെടുപ്പ് നേരിടാനിറങ്ങിയ ഇടതുമുന്നണിയെ സ്വതസിദ്ധമായ ഇലക്ഷൻ മാനേജ്മെന്‍റും തലനാരിഴ കീറിയ കണക്കുകൂട്ടലുകളും അണുവിട തെറ്റാത്ത രാഷ്ട്രീയ പ്രവചനങ്ങളും കൊണ്ട് മുട്ടികുത്തിക്കുകയായിരുന്നു സതീശൻ.

ഒരു ടേമിൽ ഇടതുമുന്നണിയെങ്കിൽ അടുത്തത് യു.ഡി.എഫ് എന്ന പരമ്പരാഗത രാഷ്ട്രീയ കീഴ്വഴക്കം അട്ടിമറിക്കഴപ്പെട്ടതിന്‍റെ ആഘാതത്തിൽ ആടിയുലഞ്ഞ മുന്നണി സംവിധാനങ്ങളുമായാണ് 99 സീറ്റിന്‍റെ മൃഗീയ ഭൂരിക്ഷവുമായി നിലയുറപ്പുക്കുന്ന ഇടതുസർക്കാറിനെ നേരിടാനുള്ള ഇറങ്ങിപ്പുറപ്പെടൽ.

തുടര്‍ച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്ന ഘടകകക്ഷികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആത്മവിശ്വാസം നല്‍കുന്നതിനായിരുന്നു സതീശന്‍റെ ആദ്യ പരിഗണന. പിന്നാലെ യു.ഡി.എഫില്‍ നിന്ന് അകന്നു പോയ സമുദായ സംഘടനകളെയും സാമൂഹിക സംഘടനകളെയും തിരിച്ചു കൊണ്ടു വരുന്നതിനുള്ള സോഷ്യല്‍ എന്‍ജിനീയറിങ്ങും. എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും വിവിധ മേഖലകളിലെ വിദഗ്ധരും ഉള്‍പ്പെടെയുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പ്ലാറ്റ്ഫോമാക്കി ഐക്യജനാധിപത്യ മുന്നണിയെ മാറ്റി.

തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭ തെഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനു വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞതും മുന്നില്‍ നിന്ന് നയിച്ച് മുന്നണിയെ ഉജ്ജ്വല വിജയത്തിലേക്ക് എത്തിച്ചതും വി.ഡി സതീശനെ കേരളത്തിലെ അനിഷേധ്യ രാഷ്ട്രീയ നേതാവാക്കി മാറ്റി. മുന്നണിയുടെ തെരഞ്ഞെടുപ്പ് സ്ട്രാറ്റജിയുടെ തുടക്കമെന്നത് കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച ‘പുതുയുഗ യാത്ര’യാണ്. ആ യാത്ര മുന്നണിയുടെ വിജയക്കുതിപ്പിന് നൽകിയ ആവേശം ചില്ലറയല്ലായിരുന്നു.

ആദ്യം തോൽവി, പിന്നാലെ പറവൂരിന്‍റെ പര്യായം

1996 ലാണ് സതീശൻ ആദ്യമായി പറവൂരിൽ മത്സരിക്കാനെത്തുന്നത്. അന്നത്തെ തോൽവി വെറും 1016 വോട്ടിന്. തോറ്റിട്ടും പറവൂർ വിട്ടു പോയില്ല. 2001 മുതലിങ്ങോട്ട് വടക്കന്‍ പറവൂരിന്റെ പര്യായമായി. എറണാകുളം ജില്ലയിലെ നെട്ടൂരില്‍ വടശ്ശേരി ദാമോദര മേനോന്റെയും വി.വിലാസിനിയമ്മയുടെയും മകനായാണ് സതീശന്‍റെ ജനനം. നിയമ ബിരുദധാരിയാണ്. ലക്ഷ്മിപ്രിയയാണ് ഭാര്യ. ഉണ്ണിമായ ഏക മകളാണ്.

Show Full Article
TAGS:VD Satheesan Kerala Assembly Election 2026 Assembly Elections 2026 Latest News 
News Summary - Great political leader VD Satheeshan
Next Story