ഗുരുവായൂർ എന്ന നവോത്ഥാന പോരാട്ടവേദി
text_fieldsഗാന്ധിജിയുടെ അനുഗ്രഹാശിസ്സുകളോടെ നടന്ന ക്ഷേത്രപ്രവേശന സത്യഗ്രഹത്തിലൂടെയാണ് ഗുരുവായൂർ സ്വാതന്ത്ര്യ സമര വേദിയാകുന്നത്. സമരത്തിന്റെ തുടർച്ചയായി ഗാന്ധിജി ഗുരുവായൂരിലെത്തുകയും ചെയ്തു. ഹിന്ദു സമുദായത്തിലെ കീഴ്ജാതിക്കാർക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം ലഭിക്കുന്നതിനായാണ് സമരം നടന്നത്. മലബാറിന്റെ ഭാഗമായിരുന്ന പൊന്നാനി താലൂക്കിലാണ് ഗുരുവായൂർ ക്ഷേത്രം ഉൾപ്പെട്ടിരുന്നത്. 1931 ജൂലൈ ഏഴിന് ബോംബെയിൽ നടന്ന എ.ഐ.സി.സി യോഗത്തിൽ കെ. കേളപ്പൻ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിനായി വാദിച്ചിരുന്നു. 1931 നവംബർ ഒന്നിനാണ് ക്ഷേത്രപ്രവേശന സമരം ആരംഭിച്ചത്. ഇതിന് മുമ്പായി ഒക്ടോബർ 21ന് ടി. സുബ്രഹ്മണ്യം തിരുമുമ്പിന്റെ നേതൃത്വത്തിൽ കണ്ണൂരിൽനിന്ന് എ.കെ.ജി ക്യാപ്റ്റനായി ഗുരുവായൂരിലേക്ക് ജാഥ പുറപ്പെട്ടു. എൻ.എസ്.എസ് നേതാവ് മന്നത്ത് പത്മനാഭൻ, എസ്.എൻ.ഡി.പി നേതാവ് കുഞ്ഞികൃഷ്ണൻ, വി.ടി. ഭട്ടതിരിപ്പാട്, പി. കൃഷ്ണപിള്ള, വിഷ്ണു ഭാരതീയൻ എന്നിവരെല്ലാം മുൻനിരയിലുണ്ടായിരുന്നു. സമരത്തിന്റെ ഭാഗമായി പി. കൃഷ്ണപിള്ള ക്ഷേത്രത്തിൽ കയറി ബ്രാഹ്മണർക്ക് മാത്രം അടിക്കാൻ അനുമതിയുള്ള മണിയടിച്ചപ്പോൾ കാവൽക്കാർ ചേർന്ന് അദ്ദേഹത്തെ മർദിച്ച് ക്ഷേത്രത്തിന് പുറത്താക്കി. ‘ഉശിരുള്ള നായർ മണിയടിക്കും ഇലനക്കി നായർ പുറത്തടിക്കും’ എന്ന കൃഷ്ണപിള്ളയുടെ പ്രസിദ്ധമായ വാക്കുകൾ പിറന്നത് ഈ മർദന ഘട്ടത്തിലാണ്.
എ.കെ.ജിക്കും ക്ഷേത്രത്തിനകത്തുവെച്ച് സവർണ പ്രമാണികളുടെ മർദനമേൽക്കേണ്ടി വന്നു. ഡിസംബർ 18നായിരുന്നു ഈ സംഭവം. ഇതിന് തിരിച്ചടിയായി ചില സമരക്കാർ ചേർന്ന്, ക്ഷേത്രത്തിനു ചുറ്റും കെട്ടിയിരുന്ന മുള്ളുവേലി പൊളിച്ചു. ഇതോടെ ക്ഷേത്ര ചുമതലക്കാരനായ സാമൂതിരി ക്ഷേത്രം അനിശ്ചിത കാലത്തേക്ക് അടച്ചു. സത്യഗ്രഹികളെ ആനയെ കൊണ്ട് ചവിട്ടിക്കാൻ വരെ ശ്രമം നടന്നിരുന്നു. ജനുവരി 28ന് ക്ഷേത്രം വീണ്ടും തുറന്നപ്പോൾ സത്യഗ്രഹവും പുനരാരംഭിച്ചു. സമരത്തെ പിന്തുണച്ച് എഴുതിയ കവിതയുടെ പേരിൽ ടി.എസ്. തിരുമുമ്പ്, ടി.ആർ. കൃഷ്ണസ്വാമി എന്നിവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു. 1932 സെപ്റ്റംബർ 21നാണ് കേളപ്പൻ നിരാഹാരം ആരംഭിച്ചത്. കേളപ്പൻ അവശനായതോടെ ക്ഷേത്രം എല്ലാവർക്കുമായി തുറക്കാനുള്ള ഉത്തരവാദിത്തം താൻ ഏറ്റെടുക്കാമെന്ന് പ്രഖ്യാപിച്ച ഗാന്ധിജി നിരാഹാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു.
1932 ഒക്ടോബർ ഒന്നിന് കേളപ്പൻ നിരാഹാരം അവസാനിപ്പിച്ചു. 1934 ജനുവരി 11ന് ഗാന്ധിജി ഗുരുവായൂരിലെത്തി. ഗാന്ധിജി പങ്കെടുക്കുന്ന യോഗം അലങ്കോലപ്പെടുത്താൻ ശ്രമം നടന്നു. പ്രസംഗിക്കാൻ ഉദ്ദേശിച്ച സ്ഥലം പ്രമാണികൾ ഇടപെട്ട് മുടക്കി. സത്യഗ്രഹ അനുകൂലിയായ കിടുവത്ത് കൃഷ്ണൻ നായരുടെ പാടമാണ് പിന്നീട് സമ്മേളന വേദിയായത്. ഇന്നത്തെ നഗരസഭ ലൈബ്രറി നിൽക്കുന്നത് ഈ സ്ഥലത്താണ്. സമരത്തിന്റെ തുടർച്ചയായി ഗുരുവായൂർ ക്ഷേത്രം ഉൾപ്പെടുന്ന പൊന്നാനി താലൂക്കിലെ സവർണ വിഭാഗക്കാർക്കിടയിൽ ഹിതപരിശോധന നടന്നിരുന്നു. ഹിതപരിശോധനക്ക് നേതൃത്വം നൽകാൻ കസ്തൂർബാ ഗാന്ധി, സി. രാജഗോപാലാചാരി എന്നിവരെത്തി. അഭിപ്രായം രേഖപ്പെടുത്തിയവരിൽ 77 ശതമാനം പേരും ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ചു. എങ്കിലും വർഷങ്ങൾ പിന്നിട്ട് 1947 ജൂൺ രണ്ടിന് മദ്രാസ് സർക്കാറിന്റെ ക്ഷേത്രപ്രവേശന നിയമം വഴിയാണ് എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം ലഭിച്ചത്. ഗാന്ധിജി പ്രസംഗിച്ച സ്ഥലത്ത് 1975 ഒക്ടോബര് 18ന് പ്രതിമ സ്ഥാപിച്ചു. ഹരിജന ക്ഷേമ മന്ത്രിയായിരുന്ന വി. ഈച്ചരനാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. പിന്നീട് നഗരസഭ ഇവിടെ സ്മൃതിമണ്ഡപം ഒരുക്കി.