പാതി വില തട്ടിപ്പ് കേസ് : ആനന്ദ കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുന്നത് വീണ്ടും മാറ്റി
text_fieldsതിരുവനന്തപുരം :പാതിവില തട്ടിപ്പ് കേസില്‍ പ്രതിയായ സത്യസായി ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. എന്‍. ആനന്ദ കുമാര്‍ മുന്‍കൂര്‍ ജാമ്യ ഹരജി തിരുവനന്തപുരം ഒന്നാം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി വീണ്ടും മാറ്റി.
കേസുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാത്തതിനാലാണ് വാദം കേൾക്കുന്നത് കോടതി മാറ്റിയത്. ഇത് തുടർച്ചയായി മൂന്നാം തവണയാണ് റിപ്പോർട്ട് ഇല്ല എന്ന കാരണത്താൽ വാദം കേൾക്കാതെ മാറ്റുന്നത്. ഹരജി വീണ്ടും അടുത്ത മാസം നാലിന് പരിഗണിക്കും.
കണ്ണൂർ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ കണ്ണൂര്‍ എസ്. പിയാണ് എതിർകക്ഷി. കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറിയും പളളിക്കുന്ന് എടച്ചേരി മാനസം ഹൗസില്‍ എ. മോഹനന്‍ നല്‍കിയ പരാതിയിലാണ് ആനന്ദ കുമാര്‍ അടക്കം ഏഴ് പേരെ പ്രതികളാക്കി പൊലീസ് കേസ് എടുത്തത്. പ്രതികള്‍ക്കെതിരെ വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്.
കണ്ണൂര്‍ സീഡ് സൊസൈറ്റിയിലെ വനിത അംഗങ്ങള്‍ക്ക് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് അന്‍പത് ശതമാനം നിരക്കില്‍ ഇരു ചക്ര വാഹനങ്ങള്‍ നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് 2,96,40,000 രൂപ തട്ടിയെടുത്തു എന്നുമാണ് കേസ്.