Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുത്തങ്ങ വധശ്രമക്കേസ്:...

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദന്‍ അടക്കമുള്ളവരുടെ ശിക്ഷ മരവിപ്പിച്ച് ഹൈകോടതി

text_fields
bookmark_border
https://www.madhyamam.com/tags/muthanga
cancel
camera_alt

എം. ഗീതാനന്ദൻ

കൊച്ചി: മുത്തങ്ങ സമരത്തിനിടെ പൊലീസുകാരനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്‍ അടക്കമുള്ളവരുടെ ശിക്ഷ ഹൈകോടതി മരവിപ്പിച്ചു. കല്‍പ്പറ്റ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ കേസിലെ ഒന്നാംപ്രതി ഗീതാനന്ദന്‍, മൂന്നാംപ്രതി ബിനു, അഞ്ചാംപ്രതി രമേശന്‍, പതിനൊന്നാം പ്രതി അനില്‍കുമാര്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി. പ്രതികള്‍ക്ക് അഞ്ചുവര്‍ഷം ശിക്ഷയാണ് കീഴ്കോടതി വിധിച്ചിരുന്നത്.

ശിക്ഷ മരവിപ്പിച്ചതിനെത്തുടര്‍ന്ന് പ്രതികള്‍ക്ക് ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങാനാകും. പ്രതികള്‍ ഓരോരുത്തരും 46,000 രൂപ വീതം കെട്ടിവെക്കണം. ഗീതാനന്ദന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ അപ്പീലില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കുമെന്നും ഹൈകോടതി വ്യക്തമാക്കി.

2003 ഫെബ്രുവരി 19ന് കുണ്ടൻവയലിൽ ഒഴിപ്പിക്കാനെത്തിയ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും പ്രതികൾ ആക്രമിച്ചതായും ഇതിനിടയിൽ വിനോദ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും അബ്ദുൽ സലാം, ശശിധരൻ എന്നിവർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷണ്‍വാദം. ഇതിൽ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ചെന്ന കേസി​ലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്.

ഈ കേസിലെ ശിക്ഷാവിധിയില്‍ പിഴവുണ്ടെന്ന് ഹൈകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഗൂഢാലോചന പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു എന്നത് അന്തിമ വിധിയുടെ ഭാഗമാക്കുന്നത് എങ്ങനെയെന്നും ചോദിച്ചു. കീഴ്‌കോടതി വിധി സൂക്ഷ്മപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. വധശ്രമക്കേസ് നിലനില്‍ക്കില്ല, വിധി തന്നെ റദ്ദാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതികൾ ഹൈകോടതിയിൽ അപ്പീൽ നൽകിയത്.

ഗൂഢാലോചനയെക്കുറിച്ച് പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ട് എന്ന് മാത്രം പറഞ്ഞുകൊണ്ട് ശിക്ഷ നൽകാൻ കഴിയില്ലെന്നും കുറ്റങ്ങളിൽ വകുപ്പ് 149 (നിയമവിരുദ്ധമായി സംഘം ചേരൽ) ചേർത്തിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കൊലപാതക കേസിൽ വെറുതെ വിടുകയും അതിലേക്ക് നയിച്ചെന്ന് പറയുന്ന ഗൂഢാലോചന കുറ്റത്തിൽ ശിക്ഷിക്കുകയും ചെയ്യുന്നത് നിലനിൽക്കില്ലെന്നും വാദിച്ചിരുന്നു.

അതേസമയം, വിചാരണക്കോടതി വിധിക്കെതിരെ സി.ബി.ഐയും അപ്പീൽ നൽകാൻ തയാറെടുക്കുന്നതായി അവർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ഹൈകോടതിയിൽ അറിയിച്ചിട്ടുണ്ട്. പ്രതികൾക്ക് നൽകിയ ശിക്ഷ കുറഞ്ഞുപോയെന്നാണ് സി.ബി.ഐയുടെ വാദം.

Show Full Article
TAGS:Muthanga case M Geethanadan Highcourt order Kerala 
Next Story