Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർട്ടി ചിഹ്നത്തിൽ...

പാർട്ടി ചിഹ്നത്തിൽ സ്വരാജ്: നിലമ്പൂരിൽ പെരുമഴയത്തും പോരാട്ടം തീപാറും

text_fields
bookmark_border
പാർട്ടി ചിഹ്നത്തിൽ സ്വരാജ്: നിലമ്പൂരിൽ പെരുമഴയത്തും പോരാട്ടം തീപാറും
cancel

മലപ്പുറം:സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും യുവനേതാവുമായ എം. സ്വരാജിനെ പാർട്ടി ചിഹ്നത്തിൽ സി.പി.എം രംഗത്തിറക്കിയതോടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പോരാട്ടം തീപാറുമെന്ന് ഉറപ്പായി. നിലമ്പൂരുകാരനായ സ്വരാജിനെ മത്സരിപ്പിക്കുക വഴി മത്സരം കടുപ്പിക്കുകയാണ് സി.പി.എം ലക്ഷ്യം. ആദ്യഘട്ടത്തിൽ പലരെയും പരിഗണിച്ചിരു​ന്നുവെങ്കിലും അവസാനം സ്വരാജിലേക്ക് എൽ.ഡി.എഫും സി.പി.എമ്മും എത്തുകയായിരുന്നു. ഈ സന്ദർഭത്തിലാണ് യു.ഷറഫലിയും ഷെറോണ റോയിയും അടക്കം പരിഗണനയിലുള്ളവർ പിന്നാക്കം പോയത്. പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി വരുന്നത് സി.പി.എം പ്രവർത്തകർക്ക് ആവേശം പകരും.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ അടക്കം സമൂഹ മാധ്യമങ്ങളിൽ ഉയർത്തിയ പരിഹാസങ്ങൾക്കുള്ള മറുപടി കൂടിയാണ് സ്വരാജിന്റെ സ്ഥാനാർഥിത്വം. ‘നിലമ്പൂരിൽ മത്സരിക്കാൻ ആളെ തപ്പി അങ്ങാടിയിൽ നടക്കാതെ ധൈര്യമുണ്ടെങ്കിൽ മണ്ഡലത്തിൽ എം. സ്വരാജിനെ മത്സരിപ്പിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുകിൽ പരിഹസിച്ചിരുന്നു. ‘സഖാവ് കുഞ്ഞാലിയുടെ മണ്ണാണെന്ന് ആണയിട്ട് പറയുന്നതിന് പകരം ആ മണ്ണിൽ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്താൻ സി.പി.എമ്മിന്​ ധൈര്യമുണ്ടോയെന്നും രാഹുൽ ചോദിച്ചിരുന്നു. സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ സി.പി.എം വൈകുന്നതിനെതിരെ നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു.

കഴിഞ്ഞ രണ്ടു പ്രാവശ്യവും എൽ.ഡി.എഫ് പിന്തുണച്ച സ്വതന്ത്രസ്ഥാനാർഥിയായി വിജയിച്ച പി.വി. അൻവർ പിണറായിക്കും സി.പി.എമ്മിനുമെതിരെ കലാപക്കൊടി ഉയർത്തി പാർട്ടിക്കും എൽ.ഡി.എഫ് മുന്നണിക്കും അനഭിമതനായി രാജിവെച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ നടത്തിയ പ്രഖ്യാപനത്തിൽ നവകേള സൃഷ്ടിക്കു വേണ്ടിയാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് സ്വരാജ് പ്രതികരിച്ചത്. അണികൾ സ്വരാജിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ആഹ്ലാദപ്രകടനവും നടത്തി.

നിലപാടുകളിലെ വ്യക്തതയും മികച്ച പ്രാസംഗികനെന്നുള്ള പേരും സ്വരാജിന് മുതൽക്കൂട്ടാവും. ഏതു ചർച്ചയിലും കൃത്യമായ മറുപടിയും പക്വതയും അറിവും മറ്റു സി.പി.എം നേതാക്കളിൽനിന്ന് സ്വരാജിനെ വ്യത്യസ്തനാക്കുന്നു. മണ്ഡലത്തിലുടനീളം പരിചയവും നാട്ടുകാരനെന്നുള്ള മേൽവിലാസവും സ്വരാജിന് അനുകൂല ഘടകങ്ങളാണ്. കോൺഗ്രസിന്റെ സാംസ്കാരിക മുഖമായ ആര്യാടൻ ഷൗക്കത്തും നിലമ്പൂരുകാർക്ക് സുപരിചിതനാണ്. ദീർഘകാലം മണ്ഡലം എം.എൽ.എയായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകനെന്ന അനുകൂല ഘടകം ആര്യാടൻ ഷൗക്കത്തിനുണ്ട്.

കേരളം ഉറ്റു നോക്കുന്ന മണ്ഡലമായി നിലമ്പൂർ മാറിക്കഴിഞ്ഞു. ഇതിനിടയിൽ മറ്റു സ്ഥാനാർഥികൾ തികച്ചും അപ്രസക്തരാകാനാണ് സാധ്യത. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19നും വോട്ടെണ്ണൽ ജൂൺ 23നും നടത്താനാണ് തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനം.

Show Full Article
TAGS:Nilambur By Election 2025 PV Anvar Aryadan Shoukath 
News Summary - Heavy rains in Nilambur will also lead to a fight; Swaraj is on the party symbol
Next Story