ഹേമ കമ്മിറ്റി റിപ്പോർട്ട്: വേട്ടക്കാർക്ക് ആശ്വാസം,വിവരങ്ങൾക്ക് പൂട്ടിട്ട് കമീഷൻ
text_fieldsതിരുവനന്തപുരം: സിനിമ മേഖലയിലെ ലൈംഗിക പരാതികൾ സംബന്ധിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള ഭാഗങ്ങൾ പുറം ലോകമറിയില്ല.
റിപ്പോർട്ടിലെ ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത 35 കേസുകളും പൊലീസ് അവസാനിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാറിനെയും സിനിമ മേഖലയെയും പ്രതിസന്ധിയിലാക്കുന്ന തരത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന് മുഖ്യ വിവരാവകാശ കമീഷണർ വി. ഹരി നായരുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷാഭിപ്രായം.
ഇതോടെ, റിപ്പോർട്ടുമായി ബന്ധപ്പെട്ട് ആറുമാസം മുമ്പ് അപേക്ഷകർ സംസ്ഥാന വിവരാവകാശ കമീഷന് മുമ്പാകെ സമർപ്പിച്ച അപ്പീലുകളും പരാതികളും അപ്രസക്തമായി.
സംസ്ഥാന വിവരാവകാശ നിയമപ്രകാരം പോലും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടില്ലെന്ന് നിലപാടെടുത്ത സർക്കാറിൽ നിന്ന് കഴിഞ്ഞ ഒക്ടോബർ 19നാണ് സിവിൽ കോടതിയുടെ അധികാരമുപയോഗിച്ച് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുൽ ഹക്കീം റിപ്പോർട്ട് പിടിച്ചെടുത്തത്. റിപ്പോർട്ട് പഠിച്ച കമീഷണർ വ്യക്തിഗത വിവരങ്ങളെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 33 ഖണ്ഡികകൾ സ്വമേധയാ ഒഴിവാക്കി.
കൂടാതെ, സ്വകാര്യതയെ ബാധിക്കുന്ന മറ്റേതെങ്കിലും ഭാഗങ്ങളുണ്ടെങ്കിൽ അത് ഒഴിവാക്കാൻ സാംസ്കാരിക വകുപ്പിന്റെ സംസ്ഥാന ഇൻഫർമേഷൻ ഓഫിസർക്ക് (എസ്.പി.ഐ.ഒ) വിവേചന അധികാരമുണ്ടായിരിക്കുമെന്നും എന്നാൽ, ഒഴിവാക്കുന്ന ഭാഗങ്ങൾ ഏതാണെന്ന് അപേക്ഷകരെ മുൻകൂട്ടി അറിയിക്കണമെന്നും അദ്ദേഹം സർക്കാറിനോട് ഉത്തരവിട്ടിരുന്നു.
ഉത്തരവിന്റെ മറവിൽ കമീഷൻ വിലക്കിയ 33 ഖണ്ഡികകൾക്ക് പുറമെ, 101 ഖണ്ഡികകൾ കൂടി സർക്കാർ ഒഴിവാക്കി. തുടർന്ന്, 233 പേജുള്ള റിപ്പോർട്ടാണ് 'മാധ്യമം' ലേഖകനടക്കമുള്ള അപേക്ഷകർക്ക് പണം അടച്ചശേഷം കൈമാറിയത്. എന്നാൽ, സർക്കാറിന്റെ ഒഴിവാക്കൽ പട്ടികയിൽ ഇല്ലാതിരുന്ന 49 മുതൽ 53 പേജുകളിലെ 11 ഖണ്ഡികകൾ കൂടി അവസാന നിമിഷം അപേക്ഷകരെ അറിയിക്കാതെ സാംസ്കാരിക വകുപ്പ് ഒഴിവാക്കിയത് വിവാദമായിരുന്നു.
ഇതിനെതിരെ 'മാധ്യമം' ലേഖകൻ സംസ്ഥാന വിവരാവകാശ കമീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒഴിവാക്കിയ 112 ഖണ്ഡികകൾ പുനഃപരിശോധിക്കാമെന്നും ഇതിനായി പെൻഡ്രൈവ് അടക്കമുള്ള റിപ്പോർട്ടിന്റെ പൂർണരൂപം അടിയന്തരമായി കമീഷനു മുന്നിൽ ഹാജരാക്കാനും സർക്കാറിനോട് എ. അബ്ദുൽ ഹക്കീം നിർദേശം നൽകി.
കമീഷണറുടെ തുടർപരിശോധനയിൽ സർക്കാർ വെട്ടിമാറ്റിയ 112 ഖണ്ഡികകളിൽ പലതും വിവരാവകാശ നിയമപ്രകാരം പുറത്തുവിടുന്നതിൽ തടസ്സമില്ലെന്ന് കണ്ടെത്തിയിരുന്നു. 2024 ഡിസംബർ ഏഴിന് രാവിലെ 11ന് പരാതിയിൽ അന്തിമവിധി പ്രഖ്യാപിക്കാനിരിക്കെ, 10.30ന് പുതിയൊരു തടസ്സഹരജി കമീഷൻ ആസ്ഥാനത്തെത്തി.
ഇതിനുപിന്നാലെ, ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട അപേക്ഷകൾ പരിഗണിച്ചിരുന്ന ഡോ.എ. അബ്ദുൽ ഹക്കീമിനെ കേസിന്റെ പൂർണ ചുമതലയിൽ നിന്ന് മുഖ്യവിവരാവകാശ കമീഷണർ ഹരി നായർ മാറ്റി.
പകരം മുഖ്യവിവരാവകാശ കമീഷണർ അധ്യക്ഷനായും സംസ്ഥാന വിവരാവകാശ കമീഷണർമാരായ ഡോ. കെ.എം. ദിലീപ്, ഡോ.എ. അബ്ദുൽ ഹക്കീം എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിലേക്ക് കേസുകൾ മാറ്റി. ഇതോടെ, റിപ്പോർട്ടുമായി ബന്ധപ്പെട്ട പരാതികളും അപ്പീലുകളും കമീഷൻ ആസ്ഥാനത്ത് തന്നെ അട്ടിമറിക്കപ്പെടുകയായിരുന്നു.