അഡ്വക്കേറ്റ് ജനറലിനെ ആർ.എസ്.എസ് നേതാവാക്കിയുള്ള വ്യാജ പ്രചാരണം; ഡി.ജി.പിക്ക് പരാതി നൽകി ഹൈകോടതി അഭിഭാഷകൻ
text_fieldsഅഡ്വക്കേറ്റ് ജനറൽ ജാജു ബാബു
ആലുവ: യു.ഡി.എഫ് സർക്കാർ അധികാരമേറ്റതോടെ പുതുതായി നിയമിക്കപ്പെട്ട അഡ്വക്കേറ്റ് ജനറൽ ജാജു ബാബുവിനെ ആർ.എസ്.എസ് നേതാവാക്കി സാമൂഹിക മാധ്യമത്തിലൂടെ അടിസ്ഥാന രഹിത പ്രചാരണം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. ഹൈകോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി നൽകിയത്. അഡ്വ. ജാജു ബാബുവിനെ യു.ഡി.എഫ് സർക്കാർ അഡ്വക്കേറ്റ് ജനറലായി പ്രഖ്യാപിച്ചത് മുതൽ അദ്ദേഹം ആർ.എസ്.എസ് നേതാവാണെന്ന് ബോധപൂർവ്വം ചിലർ ഫേസ് ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുകയാണെന്ന് പരാതിയിൽ പറയുന്നു.
ഗവർണ്ണറുടെ നിയമോപദേശകനായും വെള്ളാപ്പള്ളി നടേശന്റെ കേസിൽ ഹാജരായതു കൊണ്ടും ജാജു ബാബുവിനെ ആർ.എസ്.എസുകാരനായി മുദ്രകുത്തി അടിസ്ഥാന രഹിത പ്രചാരണം നടത്തുന്നു. ഒരു അഭിഭാഷകനെ സംബന്ധിച്ച് രാഷ്ട്രീയ താല്പര്യങ്ങൾ അനുവദിച്ച് വക്കാലത്ത് ഏറ്റ് എടുക്കുവാൻ സാധിക്കില്ല. അഭിഭാഷക വൃത്തിയുടെ ഭാഗമായി ഏറ്റെടുത്ത കേസുകളുടെ അടിസ്ഥാനത്തിൽ ജാജു ബാബുവിനെ ആർ.എസ്.എസ് എന്ന് ചാപ്പ കുത്തുകയാണെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ പറഞ്ഞു.


