ലക്ഷദ്വീപിൽ മഹൽ, അറബി ഒഴിവാക്കിയ ഉത്തരവ് തടഞ്ഞ് ഹൈകോടതി; ഹരജി തീർപ്പാകുന്നത് വരെ നടപ്പാക്കരുതെന്ന് ഡിവിഷൻ ബെഞ്ച്
text_fieldsകൊച്ചി: ലക്ഷദ്വീപിലെ പ്രാദേശിക മഹൽ, അറബി ഭാഷകളെ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കി വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നത് ഹൈകോടതി തടഞ്ഞു. ത്രിഭാഷ സംവിധാനം ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് വേണ്ടി വിദ്യാഭ്യാസ ഡയറക്ടർ പത്മകാർ റാം ത്രിപാഠി മെയ് 14ന് പുറപ്പെടുവിച്ച ഉത്തരവിലെ നടപടികൾ ഇത് സംബന്ധിച്ച ഹരജി തീർപ്പാകുന്നത് വരെ നടപ്പാക്കരുതെന്ന് ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. നടപടി ചോദ്യം ചെയ്ത് ലക്ഷദ്വീപ് സ്വദേശിയും നാഷണൽ സ്റ്റുഡന്റ്സ് യൂനിയൻ യൂണിറ്റ് പ്രസിഡന്റുമായ പി.ഐ. അജാസ് അക്ബർ നൽകിയ പൊതുതാൽപര്യ ഹരജിയാണ് കോടതി പരിഗണിച്ചത്.
സി.ബി.എസ്.ഇ അടക്കം എല്ലാ സ്കൂളുകളിലും നിലവിലെ പാഠ്യ രീതി തുടരണം. പാഠ്യപദ്ധതിയിൽ മാറ്റം വരുത്തും മുമ്പ് വിഷയത്തിൽ പഠനം നടത്തണമെന്ന് കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന് കോടതി നിർദേശം നൽകി. 70 വർഷമായി നിലനിൽക്കുന്ന രീതി വെറും ഒരു ഓഫിസ് ഉത്തരവിലൂടെ ഇല്ലാതാക്കുന്ന നടപടിയാണെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. ഇതിന്‍റെ സാംസ്കാരിക പ്രത്യാഘാതം വിലയിരുത്തിയിട്ടില്ല. ബന്ധപ്പെട്ടവരുമായി പഠനമോ ചർച്ചയോ നടത്തിയിട്ടില്ലെന്നും ഹരജിയിൽ ആരോപിച്ചു.
ഏഴ് പതിറ്റാണ്ടായി തുടരുന്ന രീതിയിൽ മാറ്റം വരുത്താനുള്ള തീരുമാനം എടുത്തതെങ്ങനെ എന്നതിനോ അതിന്റെ പരിണതഫലം എന്തായിരിക്കുമെന്നത് സംബന്ധിച്ച് വിശദ പഠനം നടത്തിയതിനോ ചർച്ച നടത്തിയതിനോ ലക്ഷദ്വീപ് ഭരണകൂടത്തിന് തെളിവ് ഹാജരാക്കാനായിട്ടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ത്രിഭാഷ പദ്ധതി നടപ്പാക്കുമ്പോഴും പ്രാദേശിക ഭാഷ തിരഞ്ഞെടുക്കാൻ അനുവദിക്കുന്നുണ്ടെന്നതും പരിഗണിച്ചിട്ടില്ല.
കേരള സിലബസിൽ സെക്കൻഡറി തലത്തിൽ അറബി ഒരു വിഷയമാണ്. സി.ബി.എസ്.ഇ സിലബസിലും അറബി തെരഞ്ഞെടുക്കാൻ അനുവദിക്കുന്നുണ്ട്. ലക്ഷദ്വീപിലെ 34 സ്കൂളുകളിൽ 26 ഉം സംസ്ഥാന സിലബസാണ് പിന്തുടരുന്നത്. സാധാരണ കാര്യങ്ങളുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന ഓഫിസ് ഓർഡർ വഴിയാണ് പ്രാദേശിക സാഹചര്യങ്ങളിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്.
ചർച്ച നടത്താതെയും പഠനം നടത്താതെയും നടപ്പാക്കിയെന്ന കേസ് പ്രഥമദൃഷ്ട്യ നിലനിൽക്കുന്നതാണ്. ത്രിഭാഷ സംവിധാനം ഏർപ്പെടുത്തുന്നതിന് മുന്നോടിയായി പ്രാദേശിക സാഹചര്യത്തിൽ നിലനിൽക്കുന്ന വിദ്യാഭ്യാസ നയത്തിന്‍റെ അടിസ്ഥാനത്തിൽ പഠനം നടത്തണമെന്ന് കോടതി നിർദേശിച്ചു. ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച നടത്തുകയും വേണം. പഠനവും ചർച്ചയും നടത്തിയ ശേഷം ഉചിതമായ ഉത്തരവിനായി ലക്ഷദ്വീപ് ഭരണകൂടത്തിന് കോടതിയെ സമീപിക്കാം. അപേക്ഷ മെറിറ്റ് അടിസ്ഥാനത്തിൽ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.