ഉന്നത ഉദ്യോഗസ്ഥൻ മുഖ്യപ്രതി; ഇ.ഡി.പ്രതിരോധത്തിൽ
text_fieldsകൊച്ചി: കേസൊതുക്കാൻ കോഴ വാങ്ങിയ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥൻ പ്രതിപ്പട്ടികയിലെത്തിയതോടെ ഇ.ഡി. പ്രതിരോധത്തിൽ. ഇ.ഡി. അസി.ഡയറക്ടർ ശേഖർ കുമാറിനെയാണ് മുഖ്യപ്രതിയാക്കി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. കേസിലെ രണ്ടാം പ്രതി വിത്സന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് നീക്കം.
പരാതിക്കാരൻ നൽകിയ മൊഴിയും ഉദ്യോഗസ്ഥന് എതിരാണെന്നാണ് വിവരം. ഒന്നാം പിണറായി സർക്കാറിന്റെ അവസാന കാലം മുതൽ വിവിധ കേസുകളിൽ സംസ്ഥാനത്ത് സജീവ ഇടപെടൽ നടത്തുന്ന ഇ.ഡി.ക്ക് ഇപ്പോഴത്തെ കോഴ വിവാദം കടുത്ത തിരിച്ചടിയായി. രാഷ്ട്രീയ താൽപര്യങ്ങൾക്കൊപ്പം മറ്റ് സ്വാധീനങ്ങൾക്കും വഴങ്ങിയാണ് ഇ.ഡി നീക്കമെന്ന സംസ്ഥാന സർക്കാറിന്റെയും സി.പി.എമ്മിന്റെയും ആരോപണത്തിന് ലഭിച്ച പിടിവളളി കൂടിയായി സംഭവം.
കഴിഞ്ഞ സർക്കാറിന്റെ അവസാന കാലത്ത് നടന്ന നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലും പിന്നീട് കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഇ.ഡി. നടപടികൾ സംസ്ഥാന സർക്കാറിനും സി.പി.എമ്മിനും തലവേദന സൃഷ്ടിച്ചിരുന്നു. പ്രമുഖ സി.പി.എം നേതാക്കളടക്കം പലവട്ടം ചോദ്യം ചെയ്യലിന് ഇ.ഡിക്ക് മുന്നിൽ ഹാജരാകുകയും ചെയ്തിരുന്നു. ഇതിനിടെ ബി.ജെ.പി നേതാക്കൾ പ്രതിപ്പട്ടികയിൽ വന്ന കൊടകര കുഴൽപണക്കേസിലെ ഇ.ഡിയുടെ മൃദുനിലപാടും വിമർശന വിധേയമായി.
ഇത്തരം സംഭവങ്ങൾ നിലനിൽക്കെയാണ് കേസൊതുക്കാൻ രണ്ട് കോടി കോഴ ആവശ്യപ്പെട്ട രണ്ട് ഇ.ഡി.ഏജൻറുമാർ വെള്ളിയാഴ്ച വിജിലൻസിന്റെ വലയിലായത്. ദിവസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്ക് ശേഷമാണ് തമ്മനം സ്വദേശി വിത്സൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ് എന്നിവരെ അന്വേഷണ സംഘം പിടികൂടിയത്. പിന്നാലെ കൂട്ടുപ്രതിയായ ചാർട്ടേഡ് അക്കൗണ്ടൻറ് രഞ്ജിത് വാര്യരും പിടിയിലായി.
കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇ.ഡി.ഉദ്യോഗസ്ഥന്റെ പങ്കും വെളിച്ചത്തായത്. പിടിയിലായ മുരളി മുകേഷിന് ഇ.ഡി. ഓഫിസിലെ പല ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ചാർട്ടേഡ് അക്കൗണ്ടൻറാകട്ടെ സാമ്പത്തിക കേസുകളിൽ ഇ.ഡി. ഓഫിസിൽ നിരന്തരം ഹാജരാകുന്ന വ്യക്തിയുമാണ്.
പിടിയിലായ മൂന്ന് പേർക്കും ഇ.ഡി. ഓഫിസുമായി അടുത്ത ബന്ധമുണ്ടെന്ന വിവരം പുറത്ത് വന്നതോടെയാണ് കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം എത്തുന്നത്. ഇതിന്റെ ഭാഗമായി പ്രതികളുടെ ബാങ്ക് ഇടപാടുകൾ, മൊബൈൽ ഫോൺ രേഖകൾ അടക്കം പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷമാകും ഇ.ഡി. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതടക്കം നടപടികളിലേക്ക് അന്വേഷണ സംഘം എത്തുന്നത്. ഇതേ സമയം കേസൊതുക്കാൻ കോഴ ആവശ്യപ്പെട്ടതു സംബന്ധിച്ച കൂടുതൽ പരാതികളും ഇ.ഡി.ഉദ്യോഗസ്ഥർക്കെതിരെ ഉയരുന്നുണ്ട്.