ചരക്ക് കപ്പൽ മുങ്ങിയ സംഭവം; കണ്ടെയ്നറുകൾ പുറത്തെടുക്കൽ വലിയ കടമ്പ
text_fieldsകൊച്ചി: കേരള തീരത്ത് മുങ്ങിയ എം.എസ്.സി എൽസ-3 കപ്പലിലെ കണ്ടെയ്നറുകൾ വീണ്ടെടുക്കൽ ശ്രമകരമായ ദൗത്യമെന്ന് വിദഗ്ധർ. വലിയ സാമ്പത്തിക ചെലവ് ആവശ്യമായതിനാൽ കൃത്യമായി വിശകലനം നടത്തിയ ശേഷമായിരിക്കും കണ്ടെയ്നറുകൾ ഉയർത്തുന്നതിനുള്ള പ്രവർത്തനം നടത്തുക. കപ്പലിന്റെ ഇൻഷുറൻസ് കമ്പനിവരെ ഉൾപ്പെടുന്ന കാര്യങ്ങളാണിത്.
കാലാവസ്ഥ അനുകൂലമാകുകയെന്നതാണ് വീണ്ടെടുക്കൽ പ്രവർത്തനത്തിന്റെ ഒരു പ്രധാന കടമ്പ. ഒരുപക്ഷേ, ദീർഘകാല പ്രക്രിയയിലൂടെയായിരിക്കും നടപടികൾ പൂർത്തീകരിക്കാനാകുക. കപ്പൽ കമ്പനിയുമായി ബന്ധപ്പെട്ട വിദഗ്ധർ ഇതിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇതിന് ഷിപ്പിങ് ഡയറക്ടർ ജനറലിന്റെ അനുമതി ആവശ്യമാണ്. ഇത് ലഭിച്ചാൽ കപ്പൽ കമ്പനി അധികൃതരായിരിക്കും നടപടികൾ തുടങ്ങുക. തുറമുഖ അതോറിറ്റി, കോസ്റ്റ് ഗാർഡ്, പാരിസ്ഥിതികാനുമതി ആവശ്യമാണെങ്കിൽ പരിസ്ഥിതി മന്ത്രാലയം എന്നിവിടങ്ങളിൽ നിന്നൊക്കെയുള്ള അനുമതികളും ആവശ്യമാണ്.
ഏതുതരത്തിലുള്ള നടപടിക്രമങ്ങളാണ് അവലംബിക്കുന്നത്, ഉപകരണങ്ങളുടെ വിവരങ്ങൾ, സുരക്ഷ മുൻകരുതൽ എന്നിവയൊക്കെ കപ്പൽ കമ്പനിയോ വീണ്ടെടുക്കൽ പ്രവർത്തനം ഏകോപിപ്പിക്കുന്നവരോ ഷിപ്പിങ് ഡയറക്ടർ ജനറൽ മുമ്പാകെ വ്യക്തമാക്കിയിരിക്കണം. ഡി.ജി ഷിപ്പിങ് സാങ്കേതികവിഭാഗം, തുറമുഖ വിഭാഗം, കോസ്റ്റ് ഗാർഡ് എന്നിവരുടെ പരിശോധനകളുമുണ്ടാകും. പ്രാഥമിക വിവരശേഖരണം, സൈറ്റ് അവലോകനം, സുരക്ഷ വിലയിരുത്തൽ, പ്ലാനിങ് എന്നിങ്ങനെ നടപടിക്രമങ്ങളിലൂടെയാണ് കണ്ടെയ്നറുകൾ ഉയർത്തുന്നതിലേക്ക് എത്തുക. വലിയ കപ്പലുകളും ക്രെയിനുകളുമടക്കം സാമഗ്രികളിലൂടെയാണ് ഇത് സാധ്യമാകുക. രാസവസ്തുക്കൾ ചോർന്നിട്ടുണ്ടെങ്കിൽ സമുദ്രജീവി വൈവിധ്യത്തെ ബാധിക്കാത്തവിധം നീക്കംചെയ്യലും ഇതിന്റെ ഭാഗമാണ്. പ്രവൃത്തികൾ പൂർത്തീകരിച്ചശേഷം റിപ്പോർട്ട് അധികൃതർക്ക് സമർപ്പിക്കണം.
നിലവിൽ അപകടം നടന്ന സ്ഥലത്ത് എണ്ണപ്പാട കാണുന്നുണ്ട്. നൂറോളം കണ്ടെയ്നറുകളാണ് വേർപെട്ട് ഒഴുകിനടക്കുന്നത്. ബാക്കിയുള്ളവ കപ്പലിനൊപ്പം മുങ്ങി. കപ്പലിന്റെ ഭാഗങ്ങളോ കണ്ടെയ്നറുകളോ ഇതുവഴിയെത്തുന്ന മറ്റ് കപ്പലുകൾക്ക് തടസ്സമോ അപകടമോ സൃഷ്ടിക്കാതിരിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.