ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിട്ടില്ല, നിലമ്പൂരിലുള്ളത് വ്യാജൻ; ഹിമവൽ ഭദ്രാനന്ദ
text_fieldsമലപ്പുറം: ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിട്ടില്ലെന്ന് ഹിമവൽ ഭദ്രാനന്ദ. ഹിന്ദുമഹാസഭയുടെ എൽ.ഡി.എഫ് പിന്തുണക്ക് പിന്നിൽ ബി.ജെ.പിയാണ്. നിലമ്പൂരിൽ ഉള്ളത് ഹിന്ദുമഹാ സഭയുടെ പേര് പറഞ്ഞു നടക്കുന്ന വ്യാജനാണെന്നും ഭദ്രാനന്ദ ആരോപിച്ചു. സംഘടനയുമായി ആധികാരികമായി ബന്ധമുള്ള വ്യക്തിയല്ല പിന്തുണ പ്രഖ്യാപിച്ചത്. വിമത സംഘടനയുടെ പേരു പറഞ്ഞു നടക്കുന്ന സ്വന്തം പേരിൽ നിരവധി കേസുകൾ ഉള്ള വ്യക്തിയാണെന്നും സ്വാമി ദത്താത്രേയയെ കുറിച്ച് ഭദ്രാനന്ദ പറഞ്ഞു.
ഹിന്ദുമഹാസഭയുടെ സ്ഥാനാർഥി പിന്മാറിയത് ബി.ജെ.പി നേതാക്കളുടെ സ്വാധീനത്താലാണ്. സമുദായത്തിന് നിലമ്പൂരിൽ ഇരുപതിനായിരത്തോളം വോട്ടുകൾ ഉണ്ട്. മനസാക്ഷിക്ക് വോട്ട് നൽകുക അല്ലെങ്കിൽ നോട്ടക്ക് നൽകണമെന്നും ഹിമവൽ ഭദ്രാനന്ദ വ്യക്തമാക്കി.
കെ സുരേന്ദ്രൻ മണ്ട പോയ തെങ്ങാണ്. ആ തെങ്ങിൽ പ്രത്യേകിച്ച കരിക്കുകളൊന്നും പ്രതീക്ഷിക്കണ്ടെന്നും ഭദ്രാനന്ദ അഭിപ്രായപ്പെട്ടു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജിനെ പിന്തുണക്കുമെന്ന് അഖില ഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് അറിയിച്ചിരുന്നു. എൽ.ഡി.എഫിന്റെ ജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സ്വാമി ദത്താത്രേയ പറഞ്ഞു. കേരളത്തിൽ ഇടത് പക്ഷ മുന്നണി തന്നെയാണ് നിലമ്പൂരിൽ ജയിച്ച് വരേണ്ടത്. കാലഘട്ടത്തിൻ്റെ ആവശ്യമാണത്. എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് ജയിച്ചു വരേണ്ടത് നിലമ്പൂരിന്റെ ആവശ്യമാണെന്നും സ്വാമി ദത്താത്രേയ സായി സ്വരൂപ്‌നാഥ് വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു.